പൊന്നല്ല, ഫയർ! സ്വർണവിലയിൽ വൻ വർധന; പവൻ 71,000 ഭേദിച്ചു, മറികടക്കുമോ ‘സൈക്കോളജിക്കൽ’ മതിൽ?

Mail This Article
രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വർണവിലയിൽ (Kerala Gold Price) ഇന്ന് വൻ കുതിച്ചുകയറ്റം. ഗ്രാമിന് (gold rate) ഒറ്റയടിക്ക് 220 രൂപ ഉയർന്ന് വില 8,930 രൂപയായി. പവന് 1,760 രൂപ കൂടി 71,440 രൂപയും. 10 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 71,000 കടന്നത്. 5 ദിവസം മുമ്പ് 68,880 രൂപയായിരുന്നു. പിന്നീട് കൂടിയത് 2,560 രൂപ.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണ (18 carat gold) വിലയും ഗ്രാമിന് 180 രൂപ വർധിച്ച് 7,360 രൂപയായി. വെള്ളിക്ക് (silver price) ഗ്രാമിന് 3 രൂപ ഉയർന്ന് 110 രൂപയും.

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 7,360 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 2 രൂപ വർധിച്ച് 109 രൂപയും. കനംകുറഞ്ഞ ആഭരണങ്ങളും (lightweight) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വെള്ളിവില ഉയരുന്നത് വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവരെയും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവരെയും നിരാശരാക്കുന്നുണ്ട്.
സ്വർണത്തിൽ പുതുചലനം
ഇന്നലെ ഔൺസിന് 3,212 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,300 ഡോളറിന് മുകളിലേക്ക് ഒറ്റയടിക്ക് ഇരച്ചുകയറിയതാണ് കേരളത്തിലെ സ്വർണവിലയും കൂടാനിടയാക്കിയത്. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിന്റെ ബോംബെ വിപണിവില (Mumbai Rate), സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (bank rate) എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. നിലവിൽ 3,308 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody's) ക്രെഡിറ്റ് റേറ്റിങ് കുറച്ചതിന്റെ ആഘാതം യുഎസിന്റെ സമ്പദ്‍വ്യവസ്ഥയിൽ നിഴലിക്കുകയാണ്. ഇതോടൊപ്പം പ്രസിഡന്റ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങുന്നതും ഊർജമാകുന്നത് സ്വർണത്തിന്റെ കുതിപ്പിന്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) 100 നിലവാരത്തിൽ നിന്ന് വീണ്ടും 99ലേക്ക് വീണതോടെ സ്വർണത്തിന് ഡിമാൻഡേറി.

താരിഫ് പ്രതിസന്ധികളും മൂഡീസ് റേറ്റിങ് കുറച്ചതുമെല്ലാം ജാഗ്രതയോടെ വീക്ഷിക്കുകയാണെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിലെ (US Fed) ഉന്നതരുടെ അഭിപ്രായങ്ങളും ഡോളറിന് തിരിച്ചടിയായി. മാത്രമല്ല, ചൈനയും ഓസ്ട്രേലിയയും ഉൾപ്പെടെ മുൻനിര രാജ്യങ്ങൾ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും സ്വർണവിലയെ ഉയർത്തുന്നു.
ഇതിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് യുഎസ് സൂചിപ്പിച്ചത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കുമെന്ന ഭീതി ശക്തമാക്കിയിട്ടുണ്ട്. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കുറയുന്ന അടിസ്ഥാന പലിശനിരക്കുകൾ എന്നിവ സ്വർണത്തിന് കുതിക്കാനുള്ള ഊർജമാണ്. ഗോൾഡ് ഇടിഎഫ് (Gold ETFs) പോലുള്ള സ്വർണനിക്ഷേപങ്ങൾക്ക് ‘സുരക്ഷിത നിക്ഷേപം’ (Safe-haven demand) എന്ന പെരുമ കിട്ടുകയും വില കൂടുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിക്കുന്നതും. രാജ്യാന്തരവില 3,350 ഡോളർ എന്ന ‘സൈക്കോളജിക്കൽ’ നിലവാരം (psychological barrier) ഭേദിച്ചാൽ ആ കുതിപ്പ് 3,400-3,500 ഡോളറിലേക്ക് എത്തിയേക്കാമെന്നാണ് നിരീക്ഷക വാദം. അങ്ങനെയെങ്കിൽ ആനുപാതികമായി കേരളത്തിലെ വിലയും കുതിച്ചുകയറും.
സ്വർണാഭരണം വാങ്ങുമ്പോൾ
ഇന്ന് പവന് 71,440 രൂപയാണ് വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ഇതോടൊപ്പം ജിഎസ്ടി (3%), ഹോൾമാർക്ക് (HUID) ചാർജ് (53.10 രൂപ), പണിക്കൂലി (making charge) എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ഇതോടൊപ്പം മെയിന്റനൻസ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും വിലയിരുത്തി സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business