ADVERTISEMENT

ഓരോ വര്‍ഷം അവസാനിക്കുമ്പോഴും പുതുവര്‍ഷം ആരംഭിക്കുമ്പോഴും സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് എല്ലാവര്‍ക്കും ആശങ്കകളും പ്രതീക്ഷകളും. ആഗോള സമ്പദ് വ്യവസ്ഥയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ബജറ്റ് നയങ്ങളും മാറിമറയുന്നത്. 2024ൽ ആഗോള വ്യാപാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും എന്തെല്ലാമാണ് സംഭവിച്ചത്?

വ്യാപാരം കുതിക്കുന്നു

യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (യുഎന്‍സിടിഎഡി) കണക്കുകള്‍ പ്രകരാം 2024ല്‍ ആഗോള വ്യാപാരം സര്‍വകാല റെക്കോഡായ 33 ലക്ഷം കോടി ഡോളറായി ഉയരും. പോയ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി ഡോളറിന്റെ വര്‍ധനയാണ് ആഗോള വ്യാപാരത്തിലുണ്ടാകുക. ഈ വര്‍ഷം വ്യാപാരത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 3.3 ശതമാനമായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. 

china11

സേവനമേഖലയിലെ ഗംഭീര വളര്‍ച്ചയാണ് 2024ല്‍ ആഗോള വ്യാപാരത്തിന് തുണയായത്. ഏഴ് ശതമാനം വളര്‍ച്ചയാണ് ഈ രംഗം കൈവരിച്ചത്. 50000 കോടി ഡോളറോളം വരും മൊത്തം വ്യാപാരത്തിലേക്ക് സേവന രംഗത്തിന്റെ സംഭാവന. പ്രശസ്ത സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിന്റെ മൊത്തം സമ്പത്തിന്റെ അടുത്തെത്തും സേവനമേഖലയുടെ വ്യാപാരമെന്നത് ശ്രദ്ധേയം. അതേസമയം ചരക്ക് വ്യാപാരത്തിലെ വളര്‍ച്ചയ്ക്ക് അത്ര ആവേശമില്ല. 2024ല്‍ രണ്ട് ശതമാനം വളര്‍ച്ച മാത്രമാണ് മേഖല കൈവരിച്ചത്. 2022ലെ അവസ്ഥയേക്കാളും താഴെയാണ് ചരക്ക് വ്യാപാരത്തിന്റെ വളര്‍ച്ചാ കണക്കുകള്‍. പരമ്പരാഗത വ്യാപാര മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 

മൂന്നാം പാദത്തില്‍ ജപ്പാന്‍ 5 ശതമാനത്തിന്റെ മികച്ച ചരക്ക് കയറ്റുമതി രേഖപ്പെടുത്തി. സേവനമേഖലയില്‍ ജപ്പാന്‍ നേടിയത് 13 ശതമാനം വളര്‍ച്ചയാണ്. യുഎസില്‍ കയറ്റുമതി രണ്ട് ശതമാനം കൂടി. അതേസമയം ചൈനയിലെ ചരക്ക് ഇറക്കുമതി ഒരു ശതമാനം കുറഞ്ഞു. സേവനമേഖലയിലെ ഇറക്കുമതി വ്യാപാരത്തിലും ഇടിവുണ്ടായി. എന്നാല്‍ സേവന മേഖലയിലെ കയറ്റുമതി 9 ശതമാനം ഉയര്‍ന്നു. 

economy10

ഇന്ത്യയുടെ വ്യാപാരം

2024ല്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി നാല് ശതമാനവും ചരക്ക് കയറ്റുമതി രണ്ട് ശതമാനവും വര്‍ധിച്ചുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ചൈന, യുഎസ്, യുഎഇ, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികള്‍. എണ്ണയും പ്രകൃതി വാതകവും ഉള്‍പ്പെടുന്ന ഊര്‍ജം, സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടുന്ന മെറ്റല്‍സ്, അരിയും ഗോതമ്പുമെല്ലാം ഉള്‍പ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയുടെ പ്രധാന ചരക്ക് വ്യാപാരം നടക്കുന്നത്. സേവന മേഖലയിലെ കയറ്റുമതിയില്‍ 9 ശതമാനത്തോളം വര്‍ധനയാണ് കണക്കാക്കപ്പെടുന്നത്. 

12000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യക്ക് യുഎസുമായുള്ളത്. ചൈനയുമായുള്ളതാകട്ടെ 11800 കോടി ഡോളറിന്റെ വ്യാപാരവും. എന്നാല്‍ രസകരമായ കാര്യം യുഎസുമായി ഇന്ത്യക്ക് 3530 കോടി ഡോളറിന്റെ വ്യാപാരമിച്ചവും ചൈനയുമായി 8510 കോടി ഡോളറിന്റെ വ്യാപാര കമ്മിയുമുണ്ടെന്നതാണ്. 

പ്രതിസന്ധി

ഊര്‍ജ വ്യാപാരം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം പാദത്തില്‍ ഈ രംഗം രണ്ട് ശതമാനം ചുരുങ്ങുകയാണുണ്ടായത്. മൊത്തം വര്‍ഷത്തെ തളര്‍ച്ച ഏഴ് ശതമാനമാണ്. ഓട്ടോമൊബൈല്‍ മേഖലയ്ക്കും വലിയ നേട്ടമുണ്ടായില്ല കഴിഞ്ഞ പാദത്തില്‍. വളര്‍ച്ചയില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നാല് ശതമാനമെന്ന തെറ്റില്ലാത്ത വളര്‍ച്ചയിലേക്ക് മേഖലയെത്തി. 

economy11

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പുതിയ കാലത്ത് വൈവിധ്യപരമായ നിരവധി അവസരങ്ങള്‍ സേവന മേഖല തുറന്നിടുന്നുണ്ടെന്നാണ് യുഎന്‍ സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി), അപ്പാരല്‍ പോലുള്ള വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വളര്‍ച്ചാസാധ്യതയുള്ള ഡിജിറ്റല്‍ ടെക്‌നോളജി, ഗ്രീന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ വികസ്വര വിപണികള്‍ ശ്രദ്ധ വയ്ക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English Summary:

Discover the key trends in global trade for 2024, including record-breaking figures, India's trade performance, and emerging opportunities in the service sector.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com