ഒരു 10,000 രൂപയുണ്ടോ? കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കടം കൊടുക്കാം! കേരള സർക്കാരിന് വേണ്ടത് 2,500 കോടി

Mail This Article
നിങ്ങളുടെ കൈയിൽ 10,000 രൂപയോ അതിന്റെ ഗുണിതങ്ങളോ എടുക്കാനുണ്ടോ? എങ്കിൽ, കേരള സർക്കാരിന് (Kerala Government) കടം കൊടുക്കാം. കേരളത്തെ മാത്രമല്ല, തമിഴ്നാടും മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ 10 സംസ്ഥാന സർക്കാരുകളെ സഹായിക്കാം. ഈ 10 സംസ്ഥാനങ്ങൾ ചേർന്ന് നാളെ റിസർവ് ബാങ്കിന്റെ (RBI) കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-Kuber) വഴി മൊത്തം 17,919 കോടി രൂപ കടമെടുക്കുന്നുണ്ട്. ഇ-കുബേറിലൂടെ കടപ്പത്രങ്ങൾ ലേലം ചെയ്താണിത്. മിനിമം 10,000 രൂപയാണ് കടപ്പത്രത്തിൽ നിക്ഷേപിക്കാനാവുക. തുടർന്ന് അതിന്റെ ഗുണിതങ്ങളും.
ശമ്പളം, പെൻഷൻ വിതരണം, വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കൽ തുടങ്ങിയവ ആവശ്യങ്ങൾക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. ഇതിനുള്ള വഴിയാണ് സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺ (എസ്ഡിഎൽ). റിസർവ് ബാങ്കാണ് സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾ ഇറക്കിയുള്ള ഈ കടമെടുപ്പിന് മേൽനോട്ടം വഹിക്കുന്നത്.

ഓരോ സംസ്ഥാനത്തിനും അവയ്ക്ക് അനുവദനീയമായ പരിധിപ്രകാരം കടമെടുക്കാം. മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, പ്രൊവിഡന്റ് ഫണ്ടുകൾ, വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയാണ് ഈ കടപ്പത്രങ്ങൾ വാങ്ങാറുള്ളത്. വ്യക്തികൾക്കും റിസർവ് ബാങ്കിന്റെ ആർബിഐ റീട്ടെയ്ൽ ഡയറക്ട് പ്ലാറ്റ്ഫോം (https://rbiretaildirect.org.in) വഴിയോ സീറോദ (Zerodha) പോലുള്ള ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ വഴിയോ ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാം. സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കും പങ്കാളിയാകാമെന്ന ഉദ്ദേശ്യത്തോടെയാണ്, ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നത്.
കേരളത്തിന് വേണം 2,500 കോടി
19 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 2,500 കോടി രൂപയാണ് കേരളം നാളെ കടമെടുക്കുക. അർധവാർഷികമായി നിക്ഷേപകർക്ക് പലിശ കിട്ടും. ഓരോ വർഷവും ജൂലൈ 15, ജനുവരി 15 തീയതികളിലാണ് മെച്യൂരിറ്റി കാലം വരെ പലിശ ലഭിക്കുക. ഓഹരി, മ്യൂച്വൽഫണ്ട്, ബാങ്ക് എഫ്ഡി തുടങ്ങിയവയ്ക്ക് സമാനമായ നിക്ഷേപ മാർഗമായി എസ്ഡിഎല്ലിനെയും പരിഗണിക്കാനാകും. അതേസമയം ഓഹരി, കടപ്പത്രം എന്നിവ റിസ്കുകൾക്ക് വിധേയമാണെങ്കിൽ എസ്ഡിഎല്ലിന് റിസ്ക് ഇല്ലെന്നതും റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലാണെന്നതും നിക്ഷേപകർക്ക് ഗുണകരമാണ്.

ബിഹാർ 2,000 കോടി രൂപ, ഗുജറാത്ത് 2,000 കോടി, ഹരിയാന 1,000 കോടി, ജമ്മു കശ്മീർ 300 കോടി, കർണാടക 2,000 കോടി, മഹാരാഷ്ട്ര 5,000 കോടി, മിസോറം 119 കോടി, പഞ്ചാബ് 2,000 കോടി, തമിഴ്നാട് 1,000 കോടി രൂപ എന്നിങ്ങനെയാണ് നാളെ കടമെടുക്കുന്നത്.
ചോദിച്ചത് തന്നില്ല; അനുവദിച്ചത് 8,000 കോടി
നടപ്പു സാമ്പത്തിക വർഷം (2024-25) കടമായി 17,600 കോടി രൂപ കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 8,000 കോടി രൂപ മാത്രമേ അനുവദിക്കാനാകൂ എന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുപ്രകാരമാണ് നാളെ 2,500 കോടി രൂപ എടുക്കുന്നത്. ഇതോടെ, നടപ്പുവർഷം സംസ്ഥാന സർക്കാർ എടുത്ത മൊത്തം കടം 35,212 കോടി രൂപയാകും. ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. ഇതാണ് കടമെടുക്കുന്നതിലൂടെ കണ്ടെത്തുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business