വീണ്ടും കടമെടുത്ത് കേരളം; ഇന്നലെ 1,500 കോടി, നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞു

Mail This Article
സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. റിസർവ് ബാങ്കിന്റെ (RBI) കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-kuber) വഴി കടപ്പത്രമിറക്കി ഇന്നലെ 1,500 കോടി രൂപ കൂടി എടുത്തതോടെ നടപ്പുവർഷത്തെ മാത്രം കടം 36,712 കോടി രൂപയായി. ഈ മാസം 14നും ഇ-കുബേർ വഴി സംസ്ഥാന സർക്കാർ 2,500 കോടി രൂപ വായ്പയെടുത്തിരുന്നു. 7.14% പലിശനിരക്കിൽ (Yield) 20 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് ഇന്നലെ കേരളം എടുത്തതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി

ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. ഏകദേശം 12,000 രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. 15,000 കോടി രൂപയോളം ചെലവുമുണ്ട്. വരവും ചെലവും തമ്മിലെ ഈ അന്തരം തരണം ചെയ്യാനാണ് കടമെടുക്കുന്നത്. നടപ്പുവർഷം 17,600 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 8,000 കോടി രൂപയ്ക്കുള്ള അനുമതിയാണ് കിട്ടിയത്.

ഇതുപ്രകാരമാണ് ഈമാസം 14ന് 2,500 കോടി രൂപയും ഇന്നലെ 1,500 കോടി രൂപയും കടമെടുത്തത്. സംസ്ഥാന സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജിഡിപിയുടെ (GSDP) 36.23 ശതമാനമാണിത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business