ബജറ്റിൽ കോർപറേറ്റുകൾക്ക് തൃപ്തി; ഓഹരി വിപണിക്ക് നിരാശ, മലക്കംമറിഞ്ഞ് റെയിൽവേ ഓഹരികൾ

Mail This Article
കൊച്ചി ∙ കോർപറേറ്റ് മേഖലയ്ക്കു ബജറ്റ് നിർദേശങ്ങളിൽ പൊതുവേ സംതൃപ്തി. വ്യവസായ സാരഥികളും വിവിധ സംഘടനകളും ബജറ്റിനെ ഒരേ സ്വരത്തിലാണു പിന്തുണയ്ക്കുന്നത്. അടിയന്തര സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശക്തമായ ശ്രമമാണു ബജറ്റ് നിർദേശങ്ങളിലുള്ളതെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പറയുന്നു.
ആകമാനവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള നടപടികളാണു ബജറ്റിലുള്ളതെന്ന അഭിപ്രായമാണു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടേത്. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ വളരെ നല്ല ബജറ്റ് എന്ന് അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചെം) അഭിപ്രായപ്പെടുന്നു.

ആദായ നികുതിയിലെ വലിയ ഇളവ് ഉപഭോഗവർധനയ്ക്കു സഹായകമാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ മേഖല. കോവിഡ് വ്യാപനത്തിനു ശേഷം ഉപഭോഗത്തിൽ വർധനയുണ്ടായെങ്കിലും അടുത്തിടെയായി വീണ്ടും മാന്ദ്യമാണ് അനുഭവപ്പെടുന്നത്. നഗര, ഗ്രാമീണ മേഖലകളിൽ ഉപഭോഗ നിലവാരത്തിൽ അന്തരവുമുണ്ട്. ബജറ്റ് നിർദേശത്തിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുക ഉപഭോക്തൃ കമ്പനികൾക്കായിരിക്കും, പ്രത്യേകിച്ചും എഫ്എംസിജി കമ്പനികൾക്ക്. ആരോഗ്യരക്ഷ, വസ്ത്രനിർമാണം, വാഹന നിർമാണം, ഹരിതോർജ ഉൽപന്ന നിർമിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുണ്ടാകുന്ന നേട്ടവും ഏറെയാണ്.
എഥർനെറ്റ് സ്വിച്ചുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ 50% കുറവു വരുത്തി നിരക്ക് 10 ശതമാനമായി നിശ്ചയിച്ചതു ടെലികോം കമ്പനികൾക്കു വലിയ നേട്ടമുണ്ടാക്കും. ബ്രോഡ്ബാൻഡ് സംവിധാനത്തിന്റെയും ഡേറ്റ സെന്ററുകളുടെയും വ്യാപനത്തിനു സഹായിക്കുന്ന നടപടിയാണിത്. ഡേറ്റ സെന്ററുകളിലെ സെർവറുകളെ ബന്ധിപ്പിക്കുന്നതിനാണ് എഥർനെറ്റ് സ്വിച്ചുകൾ ഉപയോഗിക്കുന്നത്.
ഇൻഷുറൻസ് മേഖലയിൽ വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപം 74ൽ നിന്നു 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം സർവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമം വേഗത്തിലാക്കും. വിദേശ കമ്പനികൾ ഇന്ത്യയിലെത്താൻ തീരുമാനം സഹായകമാകും. അതാകട്ടെ തൊഴിലവസരങ്ങളുടെ വർധനയ്ക്കും സഹായിക്കും. നിലവിൽ വിവിധ തരത്തിലുള്ള 57 ഇൻഷുറൻസ് കമ്പനികളാണുള്ളത്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനുള്ള ഉത്തേജന നടപടി വ്യാപാര ഡോക്യുമെന്റേഷനു സഹായകമാകും.
നിരാശയോടെ ഓഹരി വിപണി
കൊച്ചി ∙ ഓഹരി വിപണിയെ ബജറ്റിൽ പാടേ തഴഞ്ഞു. സാമ്പത്തിക സർവേയിലെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ വൻ പ്രതീക്ഷകളോടെ ബജറ്റ് പ്രഖ്യാപനങ്ങൾക്കു കാത്തിരുന്ന നിക്ഷേപകർക്കു നിരാശ മാത്രം. വ്യാപാരത്തിന്റെ കൂടുതൽ സമയവും നഷ്ടത്തിൽ തുടർന്ന സെൻസെക്സിൽ അവസാന സമയത്തു നേട്ടമുണ്ടായെങ്കിലും അതു നാമമാത്രമായി: 5.59 പോയിന്റ് മാത്രം.

നിഫ്റ്റിയിൽ രേഖപ്പെടുത്തിയ നഷ്ടം 26.25 പോയിന്റാണ്. ബഹുഭൂരിപക്ഷം ഓഹരികളിലും നഷ്ടമാണു രേഖപ്പെടുത്തിയത്. റെയിൽവേയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിൽ 9% വരെയായിരുന്നു നഷ്ടം. സെൻസെക്സ് അവസാനിച്ചത് 77,505.96 പോയിന്റിലാണ്. നിഫ്റ്റിയുടെ അവസാന നിരക്ക് 23,482.15 പോയിന്റ്. ഓഹരി നിക്ഷേപകരിൽനിന്ന് ഈടാക്കുന്ന ഇടപാടു നികുതി (എസ്ടിടി) വേണ്ടെന്നുവയ്ക്കണമെന്ന ആവശ്യം അനുവദിക്കാത്തതു നിക്ഷേപകരെ നിരാശയിലാഴ്ത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business