ADVERTISEMENT

പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയതെങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു.  നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച സുപ്രധാന തീരുമാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നു. 

ഡോളർ ശക്തിപ്പെടുകയും ഇന്ത്യൻ രൂപ ക്ഷയിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്തും നിരക്ക് കുറക്കാനുള്ള കേന്ദ്ര ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരുന്നതെങ്കിലും വ്യത്യസ്തമാണിത്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയും വിലക്കയറ്റ നിയന്ത്രണവും പണലഭ്യതയുടെ മാനേജ്മെന്റും തങ്ങളുടെ ഉത്തരവാദിത്തമാണെന്നിരിക്കിലും ഇക്കാര്യങ്ങളിൽ ആവശ്യമായ, ഉചിതമെന്നു തോന്നുന്ന ഫ്ലെക്സിബിലിറ്റി കൈകൊള്ളുവാൻ ഉള്ള അധികാരം കേന്ദ്ര ബാങ്കിനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര തന്റെ ആദ്യത്തെ മോണിറ്ററി പോളിസി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.  ഇത് വളരെ വ്യക്തവും ധീരവുമായ നിലപാട് ആണ്.

rbi-repo-rate

നിരക്ക് കുറയ്ക്കാതിരിക്കാൻ കാരണങ്ങളേറെ

നിരക്കുകൾ കുറയ്ക്കാതിരിക്കുവാൻ ധാരാളം കാരണങ്ങൾ ദേശീയ, ആഗോള തലങ്ങളിൽ നിലവിലുണ്ട്.  അമേരിക്കൻ നയങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, അവ ആഗോള തലത്തിൽ ഉൽപ്പാദന വിതരണ രംഗങ്ങളിൽ, പ്രത്യേകിച്ച് രാജ്യാന്തര വ്യാപാരങ്ങളിൽ കൊണ്ടുവരുന്ന വലിയ വെല്ലുവിളികൾ, ഒന്നോ രണ്ടോ കേന്ദ്ര ബാങ്കുകൾ ഒഴികെ ആരും തന്നെ നിരക്കുകൾ കുറക്കാതെ നിൽക്കുന്ന വസ്തുത, വിലക്കയറ്റം ഇപ്പോഴും പ്രധാന സമ്പദ് വ്യവസ്ഥകളിൽ കൈപ്പിടിയിൽ ഒതുങ്ങിയിട്ടില്ല എന്ന യാഥാർത്ഥ്യം എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്. 

ഇവിടെയാണെങ്കിൽ, വിലക്കയറ്റം കേന്ദ്ര ബാങ്ക് തന്നെ ലക്ഷ്യമിടുന്ന 4 ശതമാനത്തിൽ എത്തിയിട്ടില്ല.  അവസാനത്തെ റിപ്പോർട്ട് അനുസരിച്ച് അത് 5.2ശതമാനത്തിലാണ്.  ഭക്ഷ്യ വിലക്കയറ്റ നിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും ഉയർന്നു നിൽക്കുന്നു.  നല്ല മൺസൂൺ കിട്ടുമെന്നും മെച്ചപ്പെട്ട റാബി വിളവുണ്ടാകുമെന്നും വിചാരിച്ച് ഭക്ഷ്യവിലക്കയറ്റം കുറയുമെന്ന് കരുതുകയാണ്.  അപ്പോഴും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് 4.8 ശതമാനം വിലക്കയറ്റ നിരക്കിലാവും എന്നാണ് കരുതുന്നത്.  അടുത്ത വർഷം ഇത് 4.2ശതമാനമായി കുറയുമെന്നാണ് വിലയിരുത്തിയത്.  ഇത് നടന്നാൽ നല്ലത് എന്ന് കരുതുമ്പോഴും എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ലക്ഷ്യം ആഭ്യന്തര വളർച്ച

എന്നിട്ടും നിരക്ക് കുറച്ചത് വിലക്കയറ്റ നിയന്ത്രണത്തെക്കാൾ ആഭ്യന്തര വളർച്ചയെ ലക്‌ഷ്യം വച്ച് കൊണ്ട് തന്നെയാണ്. ഇത്തവണ നിരക്ക് കുറയ്ക്കുവാനുള്ള തീരുമാനം മോണിറ്ററി കമ്മിറ്റിയിലെ എല്ലാവരും കൂടെ ഒരുമിച്ച് എടുത്തതാണ് എന്ന് ഗവർണർ ഊന്നിപ്പറയാൻ കാരണമെന്തായിരിക്കാം?  പുതിയ ഗവർണറുടെ ആദ്യത്തെ മോണിറ്ററി പോളിസിയായതിനാലല്ല ഈ തീരുമാനം എന്ന് അദ്ദേഹം ഭംഗ്യന്തരേണ പറയുകയാണോ?

ഏതായാലും ഈ തീരുമാനം രാജ്യം ഏറെ കാത്തിരുന്നതാണ്.  ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പകൾ, എടുത്തിട്ടുള്ള ഇടപാടുകാർക്ക് ഇനി തവണ തുക കുറയും. ഭവന വായ്പയും വാഹന വായ്പയും കുറഞ്ഞ പലിശയിൽ ലഭിക്കും.  വ്യവസായങ്ങൾക്കും കൃഷിക്കും കച്ചവടത്തിനും നിലവിലുള്ള വായ്പകളുടെ പലിശ കുറയും.  പുതിയ വായ്പകൾ കുറഞ്ഞ പലിശക്ക് ലഭിക്കും. ഇത് സർക്കാരിന്റെ ഫിസ്കൽ പോളിസിക്കുള്ള മോണിറ്ററി പോളിസി സപ്പോർട്ട് ആണ്.  വളർച്ചയെ സഹായിക്കും.

English Summary:

Repo rate cut by RBI boosts economic growth. New governor Sanjay Malhotra's bold decision injects money into the hands of all people, lowering interest rates on loans. Learn more about this crucial monetary policy decision.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com