ADVERTISEMENT

ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ യുഎസ് ചുമത്തിയ കൈക്കൂലിക്കുറ്റം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചോ? യുഎസ് സന്ദർശനത്തിലുള്ള മോദിയോട് മാധ്യമപ്രവർത്തകരുടേതായിരുന്നു ചോദ്യം.

നരേന്ദ്ര മോദി (Photo - PIB); ഗൗതം അദാനി (Photo by SAM PANTHAKY / AFP)
നരേന്ദ്ര മോദി (Photo - PIB); ഗൗതം അദാനി (Photo by SAM PANTHAKY / AFP)

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗവൺമെന്റിനു കീഴിലെ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസാണ് അദാനിക്കെതിരെ ഏകദേശം 2,100 കോടി രൂപ മതിക്കുന്ന കൈക്കൂലിക്കുറ്റം ചുമത്തിയത്. സോളർ ഊർജ കരാറുകൾ ലഭിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു ഇത്.

സോളർ പദ്ധതികൾക്കായി യുഎസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും അദാനി ഗ്രൂപ്പ് പണം സമാഹരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനിക്കെതിരെ യുഎസ് കേസെടുത്തത്. അതേസമയം, കേസിന് ആസ്പദമായ നിയമം നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം എക്സിക്യുട്ടീവ് ഉത്തരവിലൂടെ മരവിപ്പിച്ചിരുന്നു. യുഎസ് ചുമത്തിയ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പും ചെയ‍ർമാൻ ഗൗതം അദാനിയും നിഷേധിച്ചിരുന്നു. 

modi-trump-2-meet

ഈ പശ്ചാത്തലത്തിലായിരുന്നു, മോദിയോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വസുദൈവ കുടുംബകം എന്നതാണ് ഞങ്ങളുടെ സംസ്കാരം. ലോകമാകെ ഒരു കുടുംബമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാ ഇന്ത്യക്കാരും എന്റെ സ്വന്തമാണ്. അതേസമയം, ലോകത്തെ രണ്ടു പ്രമുഖ രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ സംസാരിക്കുമ്പോൾ ഏതെങ്കിലും വ്യക്തിഗത വിഷയങ്ങൾ സംസാരിക്കാറില്ല’’. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദാനി വിഷയം കൂടിക്കാഴ്ചയിൽ പരാമർശിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ.

ഉഭയകക്ഷി വ്യാപാരം 500 ബില്യൻ ഡോളറിലേക്ക്

ഇന്ത്യയും യുഎസും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും 500 ബില്യൻ ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ നേട്ടമാകുന്ന വ്യാപാര കരാറിനായി ശ്രമിക്കും. അടുത്തിടെ ചില ഉൽപന്നങ്ങൾക്കുമേലുള്ള ഇറക്കുമതി തീരുവ കുറച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ട്രംപ്, മറ്റുൽപന്നങ്ങളുടെ മേലുള്ള ഉയർന്ന നികുതി കുറയ്ക്കാനുള്ള ചർച്ചകൾ തുടരുമെന്നും പറഞ്ഞു.

ഇന്ത്യയ്ക്കുമേലും ‘തിരിച്ചടി താരിഫ്’ (reciprocal tariff) ഏർപ്പെടുത്തുമെന്ന് ട്രംപ് അഭിപ്രായപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചർച്ചകൾ തുടരുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യ ഏർപ്പെടുത്തുന്ന അതേ തീരുവ, തിരികെ യുഎസും ഏർപ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്. യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ ശരാശരി 17 ശതമാനം തീരുവ ഈടാക്കുന്നുണ്ട്. അതേസമയം, ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ യുഎസിന്റെ ശരാശരി തീരുവ 3.3 ശതമാനം മാത്രമാണ്. 

പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ. (Photo by Jim WATSON / AFP)
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ. (Photo by Jim WATSON / AFP)

ഇന്ത്യയും യുഎസും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2024ൽ 129 ബില്യൻ ഡോളറായിരുന്നു. യുഎസുമായി വ്യാപാര സർപ്ലസ് ഉള്ള രാജ്യമാണ് ഇന്ത്യ. അതായത്, യുഎസിന് ഇന്ത്യയുമായുള്ള വ്യാപാരത്തിലുള്ളത് കമ്മിയാണ്. 45.7 ബില്യൻ ഡോളറായിരുന്നു കഴിഞ്ഞവർഷം ഇന്ത്യയുടെ സർപ്ലസ്.

വ്യാപാരക്കമ്മി കുറയ്ക്കാൻ യുഎസ്

ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഇതിനായി യുഎസ് ഇന്ത്യക്ക് എഫ്35 യുദ്ധവിമാനങ്ങളും ആയുധങ്ങളും വിൽക്കുന്ന നടപടി ഊർജിതമാക്കും. ഒപെക്കിനേക്കാൾ കുറഞ്ഞവിലയുള്ള യുഎസ് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയെ പ്രേരിപ്പിക്കും. എഐ, ആണവോർജ മേഖലകളിലും സഹകരണം ശക്തമാക്കാനും മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. പ്രതിരോധം, വിദ്യാഭ്യാസം, ബഹിരാകാശ ദൗത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Modi, Trump Aim for $500 Billion India-US Trade Deal. Did PM Modi discuss Adani bribery allegations with Trump?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com