ഓർമയുണ്ടോ ഹാർദിക്കിന്റെ ആ ആഡംബര വാച്ച്? എത്രയാകും ഇത്തരം വാച്ചുകൾക്ക് ഇനി ടിസിഎസ്? ഉത്തരവുമായി കേന്ദ്രം

Mail This Article
ഹാർദിക് പാണ്ഡ്യയുടെ വാച്ച് ഓർമയില്ലേ..? അടുത്തിടെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഏവരുടെയും കണ്ണ് ഹാർദിക്കിന്റെ വാച്ചിലുടക്കിയത്. റിച്ചഡ് മിൽ എന്ന കമ്പനിയുടെ ടൂർബില്യൻ റാഫേൽ നദാൽ സ്കെൽട്ടൻ ഡയൽ എഡിഷൻ വാച്ചാണ് ഹാർദിക് കൈയിൽ കെട്ടിയിരുന്നതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. 2.5 കോടി മുതൽ 15 കോടി രൂപവരെ ഈ മോഡൽ വാച്ചുകൾക്ക് വില വരും.
ഏവരുടെയും സ്വപ്നമാണ് ഇത്തരം ആഡംബര വാച്ചുകൾ. എന്നാൽ, എത്രയാണ് ഇത്തരം വാച്ചുകളുടെ നികുതി (ടിസിഎസ്)? 10 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള ആഡംബര വാച്ചുകൾ, സൺഗ്ലാസുകൾ, പെയിന്റിങ്ങുകൾ, ശിൽപങ്ങൾ തുടങ്ങിയവയ്ക്ക് ഒരു ശതമാനം ടിസിഎസ് (ഉറവിടത്തിൽ നിന്നുള്ള നികുതി) ഈടാക്കാൻ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞു. 2024 ജൂലൈയിലെ ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഇതു സംബന്ധിച്ച ഉത്തരവുമിറക്കി. ഇതു പ്രാബല്യത്തിലുമായി.

10 ലക്ഷം രൂപയ്ക്കു മുകളിലുള്ള മോട്ടർ വാഹനങ്ങൾക്കുള്ള ഒരു ശതമാനം ടിസിഎസ് ജനുവരി ഒന്നിനു പ്രാബല്യത്തിൽ വന്നിരുന്നു. ബാക്കിയുള്ളവയ്ക്കു വേണ്ടിയാണ് പുതിയ ഉത്തരവ്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഉൽപന്നങ്ങൾക്കുമേൽ ടിസിഎസ് ചുമത്തുന്നത്.
ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നവർ കെവൈസി നടപടിക്രമങ്ങൾക്കു വിധേയരാകേണ്ടി വരാം. പാൻ നൽകിയാൽ ടിസിഎസിന്റെ മുഴുവൻ തുകയും പിന്നീട് ടാക്സ് ക്രെഡിറ്റ് ആയി ലഭിക്കും. ഇത് നികുതിബാധ്യതയിൽ നിന്ന് തട്ടിക്കിഴിക്കാം. ടിഎസിഎസ് ഏർപ്പെടുത്തുമ്പോൾ മുൻകൂറായി അധികതുക (1%) നൽകേണ്ടി വരുമെന്നു മാത്രം.
ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ ഉൽപന്നം വാങ്ങുന്ന ഘട്ടത്തിൽ തന്നെ 10,000 രൂപ കൂടി നൽകേണ്ടി വരും. വ്യാപാരിയാണ് ഉപഭോക്താവിൽ നിന്ന് ടിസിഎസ് ഈടാക്കി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാച്ച്, പുരാവസ്തുക്കൾ, പെയ്ന്റിങ്ങുകൾ, ശിൽപങ്ങൾ, നാണയം/സ്റ്റംപ്, ഉല്ലാസനൗക, ഹെലികോപ്റ്റർ, ഹാൻഡ്ബാഗ്, പഴ്സ്, ഷൂസ്, ഗോൾഫ് കിറ്റ് അടക്കമുള്ള സ്പോർട്സ്‍വെയർ, ഹോം തിയറ്റർ സിസ്റ്റം, കുതിരയോട്ടത്തിനുള്ള കുതിര തുടങ്ങിയവയ്ക്കാണ് ഒരു ശതമാനം ടിസിഎസ്.