എന്തുകൊണ്ടാണ് യുപിഐ സേവനം ഇടയ്ക്കിടെ തടസ്സപ്പെടുന്നത്? വെല്ലുവിളി ധാരാളം; വരുമോ ബദൽ സംവിധാനം?

Mail This Article
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ നട്ടെല്ലാണെങ്കിലും യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് (UPI) സംവിധാനം ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പൊതുജനങ്ങൾക്കും വ്യാപാര സമൂഹത്തിനും വലിയ ആശങ്കയാകുന്നുണ്ട്. 2016ലാണ് യുപിഐയുടെ തുടക്കം. തുടർന്ന്, ഇന്ത്യയിലും വിദേശത്തും ഡിജിറ്റൽ പണമിടപാടുകൾ എളുപ്പമാക്കുന്നതിൽ യുപിഐ വഹിച്ചപങ്ക് നിർണായകം. കാഷ്‍ലെസ് ഇക്കോണമി, ഫിനാൻഷ്യൽ ഇൻക്ലൂഷൻ (സാമ്പത്തിക ഉൾപ്പെടുത്തൽ) തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിൽ യുപിഐയുടെ പങ്ക് ഏറെ വലുതാണ്.

ഈ സാഹചര്യത്തിൽ, യുപിഐ സേവനങ്ങൾ പലപ്പോഴും തടസ്സപ്പെടുന്നത് ആശാവഹവുമല്ല. 2025ലെ ആദ്യ മാസങ്ങളിൽ യുപിഐ സേവനങ്ങളിലുണ്ടായ തുടർച്ചയായ തടസ്സങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ മാത്രം ചെയ്യുന്ന ഉപഭോക്താക്കൾക്കു ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2024ൽ, 83% ഡിജിറ്റൽ ഇടപാടുകളും യുപിഐ വഴിയാണ് നടന്നത്. 2025 മാർച്ച്-ഏപ്രിലിൽ യുപിഐയുടെ പ്രവർത്തനത്തിലുണ്ടായ തുടർച്ചയായ വീഴ്ചകൾ, ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് യുപിഐ സേവനം ഇടയ്ക്കിടെ തടസ്സപ്പെടുന്നത്? സാങ്കേതിക പ്രശ്നങ്ങൾ എന്നാണ് എൻപിസിഐ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നെറ്റ്‍വർക്ക് ലേറ്റൻസി മൂലം, പ്രത്യേകിച്ച് ഉയർന്ന ഇടപാട് സമയങ്ങളിൽ, ട്രാൻസാക്ഷൻ പ്രോസസ്സ് ചെയ്യാനുള്ള സമയം വർധിക്കുന്നത് തിരിച്ചടിയാകുന്നു. ബാങ്കുകളുടെ സെർവർ തകരാറുകളും യുപിഐ സേവനത്തെ ബാധിക്കാറുണ്ട്. വാരാന്ത്യങ്ങളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും സെർവർ ശേഷി പരിമിതപ്പെടുന്നതും മുൻകൂട്ടി അറിയിക്കാതെ നടത്തുന്ന മെയിന്റനൻസ് പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളും യുപിഐ സേവനത്തെ ബാധിക്കുന്നു.
ബാങ്ക് സെർവറുകളുടെ തകരാറിനേക്കാൾ ഗൗരവകരമാണ് യുപിഐ സേവനങ്ങളുടെ തടസ്സപ്പെടൽ. കാരണം, ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഡിജിറ്റിൽ പണമിടപാടുകൾക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ബാങ്ക് സെർവർ തടസ്സപ്പെട്ടാലും മറ്റൊന്ന് ഉപയോഗിക്കാം. എന്നാൽ യുപിഐ സേവനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നമാണെങ്കിൽ അതു പുനഃസ്ഥാപിക്കുംവരെ ഇടപാട് സാധ്യമാകില്ല. യുപിഐ ഇടപാടുകളിൽ സിംഹഭാഗവും 500 രൂപയിൽ താഴെയുള്ളതാണെന്ന് ധനന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്തരം ചെറുകിട ഇടപാടുകൾക്കായി നെറ്റ് ബാങ്കിങ്ങോ കാർഡ് പേയ്‌മെന്റോ ചെയ്യുന്നതിനേക്കാൾ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നത് യുപിഐയാണ്. അതുകൊണ്ട്, യുപി തടസ്സപ്പെടൽ ബാധിക്കുന്നത് ചെറുകിട ഡിജിറ്റൽ ഇടപാടുകളെയാണ്.

ഇന്ത്യയിൽ യുപിഐ ഇടപാടുകൾ പ്രതിവർഷം 18,500 കോടി എന്ന സംഖ്യയിലെത്തിയിട്ടും, ബാങ്കുകൾക്ക് അതൊരു ലാഭകരമായ ഏർപ്പാടല്ല. ഡിജിറ്റൽ പണമിടപാടുകൾക്ക് ഊർജ്ജം നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ യുപിഐ സേവനങ്ങൾ സൗജന്യമാക്കിയെങ്കിലും, ഈ സൗജന്യം തുടരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രായോഗികമാണോ എന്ന ചോദ്യം ഉയരുന്നു. ഇതിനിടയിലാണ്, പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു നിർദേശവുമായി മുന്നോട്ടുവന്നത്: വലിയ തുകയ്ക്കുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് 0.30% നിരക്കിൽ ഫീസ് (എംഡിആർ) ഈടാക്കുക. ഇത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന (90%) ചെറുകിട വ്യാപാരികളെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഇത്തരം ഫീസുകൾ ഒന്നുമില്ലാതെ മുന്നോട്ട് പോയാൽ, അത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്ക് തടസ്സമായേക്കുമെന്ന ആശങ്കയുമുണ്ട്. മറുവശത്ത്, ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാൻ ശ്രമിച്ചാൽ, യുപിഐയുടെ ജനപ്രീതിയെ അത് സാരമായി ബാധിക്കും. 73 ശതമാനം ഉപഭോക്താക്കളും അങ്ങനെയെങ്കിൽ യുപിഐ ഉപയോഗിക്കുന്നത് നിർത്തുമെന്ന് ഒരു സമീപകാല സർവേ വ്യക്തമാക്കിയിരുന്നു.

എൻപിസിഐക്ക് നിലവിൽ ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ‘കുത്തക’ തന്നെയുണ്ട്. മുൻപ് റിസർവ് ബാങ്ക് ‘ന്യൂ അംബർലാ എന്റിറ്റി’ എന്ന പേരിൽ യുപിഐക്കു ബദലായി പേയ്‌മെന്റ് ഇന്റർഫേസുകൾ വികസിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു എങ്കിലും മുന്നോട്ടുപോയില്ല. നിലവിലെ സാഹചര്യത്തിൽ യുപിഐക്കു ബദലായി മറ്റു പേയ്‌മെന്റ് ഇന്റർഫേസുകളെയും അനുവദിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഒപ്പം സെർവർ ശേഷി വർധിപ്പിക്കുകയും വേണം. സൈബർ ആക്രമണ സാധ്യതയും കൃത്യമായി പ്രതിരോധിക്കണം. യുപിഐ സേവനങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങൾ മറികടക്കാൻ വേണ്ട മുൻകരുതലെടുക്കാൻ ജനങ്ങളെ ബോധവൽകരിക്കുകയും വേണം. ഉപഭോക്താക്കൾ എപ്പോഴും കുറച്ചു പണം എങ്കിലും കറൻസി ആയി കയ്യിൽ കരുതുന്നത് അനിവാര്യമാണ്.
(ലേഖകൻ കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിൽ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അധ്യാപകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)