ADVERTISEMENT

ദീപ്തി സുബിൻ വളരെ റിസ്കു കുറഞ്ഞ രീതിയിലാണ് ബിസിനസ് ചെയ്യുന്നത്. ദീപ്തിയും മറ്റു രണ്ടു പേരും കൂടി സ്വയംതൊഴിൽ എന്ന ലക്ഷ്യത്തോടെ ഒരു ഗ്രൂപ്പ് സംരംഭമാണു തുടങ്ങിയത്. സ്വന്തമായി വരുമാനം ആഗ്രഹിക്കുന്ന വനിതകൾക്കു  പിന്തുടരാവുന്ന ഉത്തമ മാതൃകകൂടിയാണ് ദീപ്തിയുടേത്. ഒറ്റപ്പാലത്തിനടുത്തു പുത്തൂരിൽ ‘കൃത ടെയ്‌ലറിങ്’ എന്ന സംരംഭമാണ് ഇവർ നടത്തുന്നത്.  ബിസിനസിന്റെ ലാഭനഷ്ടങ്ങൾ ഇവിടെ പ്രശ്നമാകുന്നില്ല. മറിച്ച്  ജോലി ചെയ്യുന്നതിനനുസരിച്ച് കൂടുതൽ വരുമാനം ലഭിക്കുമെന്ന മെച്ചവുമുണ്ട്.  ‌

എന്താണ് ബിസിനസ്?

അടിസ്ഥാനപരമായി തയ്യൽജോലിയാണ് ചെയ്യുന്നത്. പക്ഷേ, തുണിത്തരങ്ങൾക്കു പകരം ജ്യൂട്ട് ബാഗ്, ബിഗ്ഷോപ്പർ ബാഗ്, നോൺ വൂവൻ ബാഗ് എന്നിവയാണു നിർമിക്കുന്നത്. ബിഗ്ഷോപ്പർ ബാഗുകളാണു കൂടുതലായും തയ്ക്കുന്നത്. എന്നാല്‍ നേരിട്ട് ഓർഡറെടുക്കുകയോ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയോ ചെയ്യുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ബാഗ് സ്റ്റിച്ച് ചെയ്തു നൽകുന്നതാണു രീതി. അതുകൊണ്ടുതന്നെ വിൽപനയുമായി ബന്ധപ്പെട്ട റിസ്കുകൾ ഒന്നുംതന്നെയില്ല,  

മാതൃകയാക്കാം പ്രവർത്തനരീതി

വസ്ത്രവ്യാപാരത്തിനു പ്രസിദ്ധമായ കുത്താമ്പുള്ളിയിലെ ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളാണ്  ദീപ്തിയുടെ പ്രധാന ഉപഭോക്താക്കൾ. ആവശ്യമായ ഷീറ്റുകൾ (അസംസ്കൃത വസ്തു) വ്യാപാരികൾതന്നെ സൈറ്റിലെത്തിക്കും. ബാഗിന്റെ വലുപ്പം, പാറ്റേൺ, ഡിൈസൻ, കളർ എന്നിവ നിശ്ചയിച്ച് അവർ  തരുന്ന ഓർഡർപ്രകാരം ബാഗുകൾ സ്റ്റിച്ച് ചെയ്തു നൽകിയാൽ മാത്രം മതി. സ്റ്റിച്ചിങ് മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഡിസൈനിങ്, കട്ടിങ്, പ്രിന്റിങ് എന്നിവ പുറത്താണു ചെയ്യിക്കുന്നത്. ബാഗിന്റെ വലുപ്പമനുസരിച്ച് ശരാശരി 2 രൂപമുതൽ 5 രൂപവരെ ഒരു ബാഗ് സ്റ്റിച്ച് ചെയ്താൽ ലഭിക്കും.

50% സബ്സിഡിയിൽ തുടക്കം

മൂന്നു വനിതാസംരംഭകർ ചേർന്നു തുടങ്ങിയ  ഈ സംരംഭക ഗ്രൂപ്പിന്റെ കൺവീനറാണ് ദീപ്തി. ബീന, പത്മപ്രിയ എന്നിവരാണ് മറ്റ് അംഗങ്ങൾ. വാടക ക്കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന  സ്ഥാപനം ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ സംരംഭക വികസന പദ്ധതിപ്രകാരമാണ് തുടങ്ങിയത്. 50% ആണ് പദ്ധതിയുടെ സബ്സിഡി. 

ആകെ പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വായ്പയും 2 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയുമാണ്. പദ്ധതിക്കു കീഴിൽ സബ്സിഡി ലഭിക്കാൻ ബാങ്കുവായ്പ നിർബന്ധമാണ്. 5 സെന്റ് സ്ഥലം, ഇൻഡസ്ട്രിയൽ സ്വീയിങ് മെഷീൻ, കട്ടിങ് മെഷീൻ, അനുബന്ധ സാധനങ്ങൾ, ഇലക്ട്രിഫിക്കേഷൻ എന്നിവയുടെ ചെലവുകളെല്ലാം അടങ്ങുന്നതായിരുന്നു പദ്ധതി.  

ഓർഡറുകൾ ധാരാളം

ബാഗുകൾ സ്റ്റിച്ച്ചെയ്തു നൽകാൻ ആവശ്യപ്പെട്ട് കൂടുതൽ സ്ഥാപനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ  വലിയതോതിൽ ഓർഡറുകൾ സ്വീകരിക്കാനുള്ള അടിസ്ഥാനസൗകര്യം ഇപ്പോഴില്ല. ഗ്രൂപ്പ് അംഗങ്ങൾ ഉൾപ്പെടെ നാലു പേരാണ് ജോലിചെയ്യുന്നത്. ഒരാൾക്ക് പ്രതിദിനം 500ൽ അധികം ബാഗുകൾ സ്റ്റിച്ച് ചെയ്യാനാകും.  ബാഗുകളുടെ എണ്ണമനുസരിച്ചാണ് വരുമാനം. നന്നായി ജോലിചെയ്താൽ  1,000 രൂപയിൽ കുറയാത്ത വരുമാനം ദിവസവും ലഭിക്കും.  

വേണം, കൂടുതൽ സൗകര്യങ്ങൾ

മികച്ച ഗുണമേന്മ ഉറപ്പുവരുത്തിയാണ് സ്റ്റിച്ചിങ് നടത്തുന്നത്. ആ സൽപേരാണ് ഏറ്റവും വലിയ  മൂലധനം. എടുക്കുന്ന ഓർഡറുകൾ കൃത്യസമയത്തു വിതരണം നടത്താനും ശ്രദ്ധിക്കുന്നുണ്ട്. സ്റ്റിച്ചിങ് അറിയാവുന്ന ധാരാളംപേർ ജോലിക്കായി വരുന്നുണ്ട്. പക്ഷേ, എല്ലാവരെയും സ്വീകരിക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ല.  

യൂണിറ്റിനായി കൂടുതൽ സൗകര്യമുള്ള മുറിയും മെഷീനറികളും കണ്ടെത്താനുള്ള ശ്രമത്തിലാണിവർ. ഇപ്പോൾ ഏറ്റെടുക്കുന്ന ഓർഡറുകളുടെ ഇരട്ടി ഏറ്റെടുക്കാൻ സാധിക്കുന്നവിധം  ഉള്ള നവീകരണം ആണ്  ലക്ഷ്യം. ഒപ്പം പുതുതായി 4 പേർക്കുകൂടി തൊഴിൽ നൽകാനും  ആഗ്രഹിക്കുന്നു.  

  • Also Read

ഇപ്പോൾ 4 കുടുംബങ്ങളിലേക്കു സ്ഥിരമായ വരുമാനം എത്തിക്കാൻ കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് ഈ സംരംഭകർ. ഇവർക്കു പൂർണ പിന്തുണയുമായി കുടുംബങ്ങളും   ഒപ്പമുണ്ട്.

പുതുസംരംഭകർക്ക്

വീട്ടമ്മമാർക്കും തൊഴിൽരഹിതരായ സ്ത്രീകൾക്കും ശോഭിക്കാവുന്ന ബിസിനസാണിത്. വനിതാ സംരംഭക വികസന പദ്ധതി പ്രകാരം  വായ്പയും സബ്സിഡിയും ലഭിക്കുമെന്നതിനാൽ  മുതൽമുടക്കാനായി അലയേണ്ടതില്ല.  സ്റ്റിച്ചിങ് അറിയാവുന്ന ധാരാളം പേർ വെറുതെയിരിക്കുന്നുണ്ട്. അവർക്ക് ഒഴിവുസമയം ഉപയോഗപ്പെടുത്തി ഇത്തരം സംരംഭങ്ങൾ പ്ലാൻചെയ്യാം. 2 ലക്ഷത്തിന് മെഷീനുകൾ സ്ഥാപിച്ച് വർക്കുകൾ ഏറ്റെടുത്തു ചെയ്യാം. ഒരാൾക്കു പ്രതിദിനം 1,000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയും.

മാർച്ച് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Discover the inspiring success story of Krita Tailoring, a women-led tailoring business in Kerala. This case study showcases a sustainable income model for women entrepreneurs, utilizing government support and a smart business strategy. Learn how they achieved success and how you can replicate their model.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com