വിമാന യാത്രയ്ക്കൊരുങ്ങുകയാണോ? മൂന്ന് മണിക്കൂർ മുമ്പ് ചെക്ക് ഇൻ ചെയ്യണം

Mail This Article
ഇന്ത്യക്കുള്ളിലെ ആഭ്യന്തര യാത്രയാണെങ്കിലും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് യാത്രക്കാർ ചെക്ക് ഇൻ ചെയ്യണമെന്ന് വിമാനക്കമ്പനികൾ. ഇന്ത്യ - പാക് സംഘർഷം മുറുകുന്ന സാഹചര്യത്തിൽ യാത്രക്കാർ കൃത്യമായി ചില കാര്യങ്ങൾ പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശമനുസരിച്ചാണിത്.
ഓൺലൈൻ ചെക്കിങ് ചെയ്യാം
യാത്രക്കാർ പതിവ് സെക്യൂരിറ്റി ചെക്കിനു പുറമെ വീണ്ടും ഒരു തവണകൂടി സുരക്ഷാപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. വിമാനം പുറപ്പെടുന്നതിന് 75 മിനിറ്റു മുമ്പ് ചെക്ക് ഇൻ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ആഭ്യന്തര വിമാനയാത്രക്കാർ ഇക്കാര്യം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. യാത്രക്കാര്‍ ഓൺലൈൻ ചെക്കിങ് സൗകര്യമുപയോഗപ്പെടുത്താനും അറിയിപ്പുണ്ട്. സർക്കാർ അംഗീകൃത തിരിച്ചറിയിൽ കാർഡുമായി മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
ആഭ്യന്തര സർവീസുകൾ നടത്തുന്ന പ്രധാന കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എന്നിവരൊക്കെ തങ്ങളുടെ യാത്രക്കാരെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്കിറങ്ങുന്നതിന് തൊട്ടു മുമ്പും വിമാന കമ്പനികളുടെ സൈറ്റിലോ ആപ്പിലോ കയറി ഏറ്റവും പുതിയ അറിയിപ്പുകൾ വരെ നോക്കണമെന്നാണ് വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാരെ അലർട്ട് ചെയ്യുന്നത്. സംഘർഷം ഉടലെടുത്തിട്ടുള്ള പ്രദേശങ്ങളായ ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഡ്, ബിക്കാനിർ, ധർമശാല, ജോധ്പുർ, രാജ്കോട്ട് തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള 27 വിമാനത്തവളങ്ങൾ അടച്ചിട്ട സാഹര്യത്തിൽ മെയ് 8നോ അതിനുമുമ്പോ ബുക്ക് ചെയ്ത ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്യുന്നതിനോ, സൗജന്യമായി കാൻസൽ ചെയ്യുന്നതിനോ അവസരമുണ്ട് എന്ന് വിമാനക്കമ്പനികൾ അറിയിപ്പിൽ പറയുന്നു. വേനലവധി ആഘോഷത്തിനായി നിരവധി മലയാളികൾ ശ്രീനഗർ ഉൾപ്പടെ വിവിധ വടക്കേയിന്ത്യൻ നഗരങ്ങളിലേയ്ക്ക് യാത്ര മുൻകൂർ ബുക്ക് ചെയ്തിരുന്നത് റദ്ദാക്കുകയാണ്. രാജ്യാന്തര വിമാനയാത്രക്കാർക്കിടയിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്.