തരിപ്പണമായി രൂപ; മൂല്യം 85നും താഴെ, ചുവന്ന് സെൻസെക്സും നിഫ്റ്റിയും, വീഴ്ചയിൽ മുന്നിൽ ഏഷ്യൻ പെയിന്റ്സും ബജാജ് ഇരട്ടകളും
![Stock-market-blood-bear Image : Shutterstock/IVAN ROSHCHUPKIN](https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/10/4/Stock-market-blood-bear.jpg?w=1120&h=583)
Mail This Article
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.07 എന്ന എക്കാലത്തെയും താഴ്ചയിൽ.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപ കൂടുതൽ ദുർബലമാകുകയായിരുന്നു. രൂപയുടെ വീഴ്ച യുഎസിലും ഗൾഫിലുമടക്കമുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാണ്. നാട്ടിലേക്ക് പണമയക്കുമ്പോൾ ഇന്ത്യൻ റുപ്പിയിൽ കൂടുതൽ നേട്ടമുണ്ടാകും. ഒരുമാസം മുമ്പ് ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 84 രൂപയും ഒരു യുഎഇ ദിർഹം അയച്ചാൽ 22.99 രൂപയുമാണ് കിട്ടിയിരുന്നതെങ്കിൽ നിലവിൽ യഥാക്രമം 85.07 രൂപയും 23.17 രൂപയും കിട്ടുമെന്നാണ് നേട്ടം.
കയറ്റുമതി മേഖലയിലുള്ളവർക്കും രൂപയുടെ ഇടിവ് ഗുണകരമാണ്. അതേയമയം ഇറക്കുമതിക്കാർ, വിദേശയാത്ര ചെയ്യുന്നവർ, വിദേശത്ത് പഠിക്കുന്നവർ എന്നിവർക്ക് തിരിച്ചടിയുമാണ്. മാത്രമല്ല, ഇറക്കുമതിച്ചെലവ് കൂടുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടാനും ഇടവരുത്തും. ഇറക്കുമതി ഉൽപന്നങ്ങളുടെ വില കൂടുന്നത് രാജ്യത്ത് പണപ്പെരുത്തെയും മേലോട്ട് നയിക്കും.
![MALAYSIA-RINGGIT യുഎസ് ഡോളർ (Photo by FRANCIS SILVAN / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പലിശ കുറയ്ക്കാൻ ഇനി അത്ര ആവേശം കാട്ടില്ലെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അഭിപ്രായത്തിന് പിന്നാലെ ഡോളറും ബോണ്ട് യീൽഡും കുതിപ്പിലേറി. ഇതാണ് രൂപ ഉൾപ്പെടെ മറ്റ് കറൻസികൾക്ക് തിരിച്ചടിയായത്. ഫെഡിന്റെ നയം ആഗോളതലത്തിൽ ഓഹരി വിപണികളെയും കനത്ത ഇടിവിലേക്ക് നയിച്ചു. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ചുവപ്പണിഞ്ഞ് സെൻസെക്സും നിഫ്റ്റിയും
ഫെഡ് നയത്തിന് പിന്നാലെ യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ ഇടിഞ്ഞത് ഇന്ത്യയിലും പ്രതിഫലനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. സെൻസെക്സ് തുടക്കത്തിൽ തന്നെ ആയിരത്തിലേറെ പോയിന്റ് ഇടിയുകയും നിക്ഷേപക സമ്പത്തിൽ നിന്ന് 6 ലക്ഷം കോടിയിലേറെ രൂപ കൊഴിയുകയും ചെയ്തു. എന്നാൽ, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുംമുമ്പ് (11.30ഓടെ) സെൻസെക്സും നിഫ്റ്റിയും നഷ്ടം നിജപ്പെടുത്തി. വിലയിടിഞ്ഞത് മുതലെടുത്ത്, ഒട്ടേറെ ഓഹരികളിൽ വാങ്ങൽ താൽപര്യം ഉണ്ടായതും നഷ്ടം കുറയ്ക്കാൻ വഴിയൊരുക്കി.
![INDIA-MARKETS-WORLD-ADANI Pedestrians walk past a digital broadcast on the facade of Bombay Stock Exchange (BSE) in Mumbai on November 21, 2024. - Shares in Indian conglomerate Adani tanked on November 21 after its industrialist owner Gautam Adani was charged by US prosecutors with handing out more than $250 million in bribes for key contracts. (Photo by INDRANIL MUKHERJEE / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
നിഫ്റ്റി ഒരുവേള ഇന്ന് 23,870 വരെ താഴ്ന്നെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 248 പോയിന്റ് (-1.03%) താഴ്ന്ന് 23,950ൽ. സെൻസെക്സും 80,000ന് താഴേക്ക് ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. 79,020 വരെ താഴേക്കുപോയെങ്കിലും നിലവിലുള്ളത് 905 പോയിന്റ് (-1.13%) നഷ്ടവുമായി 79,278ൽ.
വിപണിയുടെ ട്രെൻഡ് ഇങ്ങനെ
നിഫ്റ്റി50ൽ 40 ഓഹരികളും നഷ്ടത്തിൽ; 10 പേർ നേട്ടത്തിലും. ഡോ.റെഡ്ഡീസ് (3.73%), ബിപിസിഎൽ (2.08%), സിപ്ല (1.12%), ഹീറോ മോട്ടോകോർപ്പ് (0.89%), അപ്പോളോ ഹോസ്പിറ്റൽസ് (0.21%) എന്നിവ നേട്ടത്തിൽ മുന്നിലെത്തി.
ഒട്ടുമിക്ക ഫാർമ ഓഹരികളും ഇന്ന് 5% വരെ നേട്ടത്തിലാണുള്ളത്. മാത്രമല്ല, വിശാലവിപണിയിൽ ഇന്ന് പച്ചതൊട്ടതും നിഫ്റ്റി ഫാർമ സൂചികയാണ് (ഒരു ശതമാനത്തോളം നേട്ടം). നോമുറയിൽ നിന്ന് ‘വാങ്ങൽ’ (buy) റേറ്റിങ് കിട്ടിയത് ഡോ.റെഡ്ഡീസ് ഓഹരികൾ ആഘോഷമാക്കുന്നു. ഫാർമ വിപണിക്ക് പൊതുവേ മികച്ചകാലമാണ് ഈ ശീതകാല സീസണിൽ ഉൾപ്പെടെ മുന്നിലുള്ളതെന്ന വിലയിരുത്തലും മുഖ്യവിപണിയായ യുഎസിലെ സാമ്പത്തികചലനങ്ങളും കമ്പനികളുടെ ഓഹരികൾക്ക് കരുത്തായി.
![INDIA-STOCKS കോവിഡ് വ്യാപനത്തിനു ശേഷം ഇത്ര വലിയ ഇടിവുണ്ടായ മാസം വേറെയില്ല (File Photo by AFP / Indranil MUKHERJEE)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
നിഫ്റ്റി50ൽ ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ 2-2.71% താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി. രണ്ട് ഉന്നതർ രാജിവച്ചതിന് പിന്നാലെയാണ് ഏഷ്യൻ പെയിന്റ്സ് ഓഹരികൾ നഷ്ടത്തിലായത്. റീട്ടെയ്ൽ വിഭാഗം വൈസ് പ്രസിഡന്റ് ശ്യാം സ്വാമി, റീട്ടെയ്ൽ സെയിൽസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വിഷു ഗോയൽ എന്നിവർ രാജിവച്ചുവെന്നാണ് കമ്പനി അറിയിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. കൊച്ചി റിഫൈനറിയിൽ ഉൾപ്പെടെ 2028നകം ഉൽപാദനശേഷി വർധിപ്പിക്കാനുള്ള തീരുമാനം ബിപിസിഎൽ ഓഹരികൾക്ക് ഇന്ന് ഊർജം പകർന്നു.
വിശാല വിപണിയിൽ നിഫ്റ്റി ഐടി 1.31%, ഫിനാൻഷ്യൽ സർവീസസ് 1.30%, സ്വകാര്യബാങ്ക് 1.23% എന്നിങ്ങനെ നഷ്ടത്തിൽ മുന്നിലാണ്. ബാങ്ക് നിഫ്റ്റി 1.15% ഇടിഞ്ഞു. മുഖ്യവിപണിയായ യുഎസിൽ ഇനി പലിശനയം കടുക്കുമെന്ന വിലയിരുത്തലാണ് ഐടി ഓഹരികളെയും ചുവപ്പിച്ചത്. നിഫ്റ്റി ഫാർമ 0.98%, ഹെൽത്ത്കെയർ 0.78% എന്നിങ്ങനെ നേട്ടത്തിലേറി.
സെൻസെക്സിലെ വീഴ്ചകൾ
സൺ ഫാർമ (+0.17%), പവർഗ്രിഡ് (+0.06%) എന്നിവയൊഴികെയുള്ള ഓഹരികളെല്ലാം വിൽപനസമ്മർദ്ദത്തിൽ പെട്ടതായിരുന്നു ആദ്യ സെഷനിലെ കാഴ്ച. ഏഷ്യൻ പെയിന്റ്സ് 2.59%, ഇൻഫോസിസ് 2.17% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വമ്പന്മാരുടെ വീഴ്ചയും തിരിച്ചടിയായി.
നിക്ഷേപക സമ്പത്തിൽ നിന്ന് (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) ഇന്നൊരുവേള 6 ലക്ഷം കോടിയിലധികം രൂപ ഇടിഞ്ഞെങ്കിലും പിന്നീട് കരകയറി. നിലവിൽ നഷ്ടം 3 ലക്ഷം കോടി രൂപയോളം. മൂല്യം 452 ലക്ഷം കോടി രൂപയിലുമെത്തി. അതേസമയം, കഴിഞ്ഞ 3 ദിവസത്തിനിടെ 10 ലക്ഷം കോടി രൂപയോളം കൊഴിഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ (എഫ്പിഐ) കൊഴിഞ്ഞുപോക്കും വിപണിക്ക് തിരിച്ചടിയാണ്. ഇന്നലെ അവർ 1,316.81 കോടി രൂപ പിൻവലിച്ചിരുന്നു.
ചുവപ്പണിഞ്ഞ് അദാനിക്കമ്പനികളും
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ്. പെന്ന, സാംഘി സിമന്റ് കമ്പനികളുടെ ലയനതീരുമാനം, അദാനിയുമായുള്ള വൈദ്യുതി കരാർ പുനഃപരിശോധിക്കാനുള്ള ബംഗ്ലദേശിന്റെ നീക്കം എന്നിവയുടെ പശ്ചാത്തലത്തിലുമാണ് ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം.
![ADANI-INDIA/FUNDRAISING FILE PHOTO: Electric power transmission pylon miniatures and Adani Green Energy logo are seen in this illustration taken, December 9, 2022. REUTERS/Dado Ruvic/Illustration/File Photo](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
അദാനി ഗ്രീൻ എനർജി 2.95%, അദാനി പവർ 1.94%, എസിസി 1.30%, സാംഘി ഇൻഡസ്ട്രീസ് 1.15% എന്നിങ്ങനെ താഴ്ന്ന് നഷ്ടത്തിൽ മുന്നിലാണ്. അദാനി എന്റർപ്രൈസസ് 1.12% ഇടിഞ്ഞു.
നിരാശപ്പെടുത്തി കേരള ഓഹരികളും
കേരളത്തിൽ നിന്നുള്ള മിക്ക കമ്പനികളുടെയും ഓഹരികളും ഇന്ന് വിൽപനസമ്മർദത്തിൽ അകപ്പെട്ടു. പ്രൈമ ഇൻഡസ്ട്രീസ്, പോപ്പീസ് എന്നിവ 5 ശതമാനത്തോളം ഇടിവിലാണ്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 3.74%, വി-ഗാർഡ് 2.92% എന്നിങ്ങനെയും താഴ്ന്നു.
![stock-market-article-1 Image : shutterstock/StockerThings, Kitnha and movinglines.studio](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സിഎസ്ബി ബാങ്ക്, ഇസാഫ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, കല്യാൺ ജ്വല്ലേഴ്സ്, ഇൻഡിട്രേഡ്, വണ്ടർലാ, പോപ്പുലർ വെഹിക്കിൾസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റൽ എന്നിവയും ചുവപ്പണിഞ്ഞു. പ്രൈമ അഗ്രോ 6 ശതമാനത്തിലധികം ഉയർന്നു. സ്കൂബിഡേ 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലാണ്. കിറ്റെക്സ്, ഹാരിസൺസ് മലയാളം, ഡബ്ല്യുഐപിഎൽ, ഈസ്റ്റേൺ, യൂണിറോയൽ മറീൻ, സഫ സിസ്റ്റംസ് എന്നിവയും ഭേദപ്പെട്ട നേട്ടത്തിലാണുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business