നഷ്ടമൊഴിവാക്കി ഇന്ത്യൻ വിപണി, നാളെ ശിവരാത്രി അവധി

Mail This Article
അമേരിക്കൻ വിപണിയുടെ തുടർവീഴ്ചയുടെ ആഘാതത്തിൽ മറ്റ് ഏഷ്യൻ വിപണികളോടൊപ്പം ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി അവസാനം നഷ്ടം ഒഴിവാക്കി. മറ്റ് ഏഷ്യൻ വിപണികളെല്ലാം വൻ നഷ്ടം കുറിച്ചപ്പോൾ സെൻസെക്സ് നേട്ടം കുറിച്ചു.
സെൻസെക്സ് 147 പോയിന്റ് നേട്ടത്തിൽ 74602 പോയിന്റിൽ ക്ളോസ് ചെയ്തു. ഇന്ന് 22516 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22625 വരെ മുന്നേറിയശേഷം 5 പോയിന്റ് നഷ്ടത്തിൽ 22547 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ബജാജ് ഫിനാന്‍സിന്റെയും എയർടെല്ലിന്റെയും മഹീന്ദ്രയുടെയും മുന്നേറ്റമാണ് സെൻസെക്സിന് അനുകൂലമായത്.

വീണ്ടും തകർന്ന് ഐടി
ഡീപ്‌സീക് അവതരണത്തിന് ശേഷം ഇന്ത്യൻ ഐടിയുടെ സാധ്യതകളിൽ വന്ന സംശയവും ട്രംപിന്റെ താരിഫ് ഭയവും അമേരിക്കൻ സർവീസ് പിഎംഐയുടെ വീഴ്ചയും തിരുത്തൽ നൽകിയ ഇന്ത്യൻ ഐടിക്ക് എൻവിഡിയ റിസൾട്ടിനെകുറിച്ചുള്ള ആശങ്കകളും ഇന്നലെ തിരുത്തൽ നൽകി. ടിസിഎസ്സും വിപ്രോയും ടെക്ക് മഹീന്ദ്രയും സയിന്റും എംഫസിസും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ വീണു. നാളെ വരുന്ന എൻവിഡിയയുടെ റിസൾട്ട് ഇന്ത്യൻ ഐടിക്കും നിര്‍ണായകമാണ്.
എംഎസ് സിഐ റീജിഗ് വെള്ളിയാഴ്ച
വെള്ളിയാഴ്ച വിപണി കഴിഞ്ഞ ശേഷം നടക്കുന്ന മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയുടെ റീബാലൻസിങ്ങിൽ ഓഹരികളുടെ വെയിറ്റേജ് കൂടുകയും കുറയുകയും ചെയ്യുന്നത് അതാത് ഓഹരികൾക്കും പ്രധാനമാണ്. റിലയൻസ്, എച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, മഹിന്ദ്ര, എൽ&ടി, ആക്സിസ് ബാങ്ക് എന്നിവയുടെ എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ വെയ്‌റ്റേജുകൾ കുറയുന്നത് നിഫ്റ്റിക്കും പ്രധാനമാണ്.
അദാനി എന്റർപ്രൈസസ്, വോൾട്ടാസ്, ഇൻഡസ്ഇന്‍ഡ് ബാങ്ക്, പിബി ഫിൻടെക്, സൊമാറ്റോ, ഡിക്‌സൺ, ടോറന്റ് ഫാർമ, മാൻകൈൻഡ് ഫാർമ, വരുൺ ബിവറേജസ് മുതലായ ഓഹരികളുടെ വെയിറ്റേജ് വർദ്ധിക്കുമ്പോൾ അദാനി ഗ്രീനിന് പകരം ഹ്യൂണ്ടായ് മോട്ടോഴ്സും എംഎസ് സിഐ ഇൻഡക്സിൽ ഇടം പിടിക്കും.
എംഎസ് സിഐ സ്‌മോൾ ക്യാപ് സൂചിക
ഓല ഇലക്ട്രിക്, ജ്യോതി സിഎൻസി, ടിബിഓ ടെക്ക്, വെബ്‌സോൾ എനർജി, കോവൈ മെഡിക്കൽ സെന്റർ, സാഗിൾ, പ്രീപെയ്ഡ്, ഷൈലി എൻജിനിയറിങ് ഗ്രീവ്സ് കോട്ടൺ മുതല ഓഹരികൾ എംഎസ് സിഐ സ്‌മോൾ ക്യാപ് സൂചികയിൽ പുതുതായി ഇടംപിടിക്കുന്നത് ഓഹരികൾക്കും അനുകൂലമാണ്.
എഫ്ടിഎസ്ഇ റീജിഗ്
എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡക്സിന്റെ മാർച്ചിൽ നടക്കുന്ന അർദ്ധവാർഷിക റീബാലൻസിങ്ങും ഇൻഡ്യൻ വിപണിയിലേക്ക് കൂടുതൽ പണമൊഴുക്കിന് കാരണമായേക്കാവുന്നത് പ്രതീക്ഷയാണ്. ബിഎസ്ഇ, സിഡിഎസ്എൽ, ഇൻഡസ്ഇൻഡ് ബാങ്ക്, അപാർ, പ്രീമിയർ എനർജീസ്, നാഷണൽ അലുമിനിയം, ഫാക്ട്, ക്രിസിൽ എന്നിവയടക്കം 14 ഓഹരികൾ എഫ്ടിഎസ്ഇ സൂചികയിൽ ഇടം നേടുന്നത് ഓഹരികൾക്കും അനുകൂലമാണ്.
എൻവീഡിയ റിസൾട്ട് നാളെ
നാളെ അമേരിക്കൻ വിപണി സമയത്തിന് ശേഷം വരുന്ന എൻവീഡിയയുടെ റിസൾട്ട് അമേരിക്കൻ വിപണിയുടെ തുടർഗതി നിർണയിക്കും. ഇന്ത്യൻ ഐടിക്കും ഗ്ലോബൽ ടെക്ക് മേഖലക്കും എൻവിഡിയ നിർണായകമാകും.
പിസിഇ ഡേറ്റ
വെള്ളിയാഴ്ച വന്ന ജനുവരിയിലെ സർവീസ് പിഎംഐ ഡേറ്റ മോശമായതിനെത്തുടർന്ന് വീണു തുടങ്ങിയ അമേരിക്കൻ വിപണി ഇന്നലെയും വീഴ്ചയോടെയാണ് തുടങ്ങിയത്. എൻവിഡിയയുടെ റിസൾട്ട് നാളെ വരാനിരിക്കെ ചിപ്പ് ഓഹരികൾ വീണതും, അലിബാബയുടെ 10 % വീഴ്ചയും ഇന്നലെ നാസ്ഡാകിന് വീണ്ടും 1.21% തിരുത്തൽ നൽകി. വെള്ളിയാഴ്ച വരുന്ന അമേരിക്കൻ പിസിഇ ഇൻഫ്‌ളേഷൻ ഡേറ്റയും അമേരിക്കൻ വിപണിയുടെ ഗതി തീരുമാനിക്കും.

രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപ വീണ്ടും 87ലെത്തി. ഡോളർ 87.14/- രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. എണ്ണ ഇറക്കുമതിക്കായി വീണ്ടും ആർബിഐ ഡോളർ വാങ്ങിയതും രൂപക്ക് ക്ഷീണമായി.
സ്വർണം
ഇന്നും 2970 ഡോളർ വരെ മുന്നേറിയ സ്വർണം ഏഷ്യൻ വിപണി സമയത്ത് വീണ്ടും ലാഭമെടുക്കലിൽ ഇറങ്ങി 2952 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഡോളറിന്റെ ചാഞ്ചാട്ടസാധ്യത ക്ഷീണമായേക്കുമെങ്കിലും, ചൈനക്കെതിരെ താരിഫ് ‘ആക്രമണം’ ആരംഭിച്ചത് സ്വർണത്തിന് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ചൈന-അമേരിക്ക താരിഫ് ഭീഷണിയിൽ ക്രൂഡ് ഓയിലും കോപ്പർ ഒഴികെയുള്ള ബേസ് മെറ്റലുകളും ഇന്ന് ഏഷ്യൻ വിപണി സമയത്ത് നഷ്ടത്തിലേക്ക് വീണു. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലാണ് തുടരുന്നത്.
ജർമൻ തെരഞ്ഞെടുപ്പ്
ജർമൻ തെരെഞ്ഞെടുപ്പ് ഫലം യൂറോക്ക് മുന്നേറ്റം നൽകി. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഫ്രഡറിക് മേഴ്സിന്റെ നേതൃത്വത്തിലുള്ള കൺസേർവേറ്റീവ് പാർട്ടി തീവ്രപക്ഷക്കാരായ എഫ്ഡിഐ പാർട്ടിയുമായി ബന്ധമുണ്ടാക്കുന്നതും വിപണി ഉറ്റുനോക്കുന്നു.
യുകെ-ഇന്ത്യ ഫ്രീ ട്രേഡ് ചർച്ചകൾ
യുകെയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള ചർച്ചകൾ വീണ്ടും പുനരാരംഭിക്കുന്നത് ഇരു വിപണികൾക്കും പ്രധാനമാണ്. സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വന്നാൽ ഇരു രാജ്യങ്ങളുടെയും ഉത്പന്നങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാകുന്നത് അവസരങ്ങൾക്കൊപ്പം വെല്ലുവിളിയും ഉയർത്തും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക