വിദേശ നിക്ഷേപകർ എന്നാണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്? അവരില്ലെങ്കിലും നേട്ടമുണ്ടാക്കാനാകുമോ

Mail This Article
കഴിഞ്ഞ 20 വർഷത്തിനിടക്ക് വിദേശ സ്ഥാപന നിക്ഷേപകർ (FIIs) ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ പല വർഷങ്ങളിലും അവർ ഓഹരികൾ വാങ്ങി കൂട്ടിയിട്ടുണ്ടെങ്കിലും, ചില വർഷങ്ങളിൽ വിൽക്കാറുമുണ്ട്. ഇപ്പോൾ ഇന്ത്യൻ ഓഹരികളിൽ FII പങ്കാളിത്തം കുറഞ്ഞുവരികയാണ്. 2025 ജനുവരിയിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
കണക്കുകൾ പറയുന്നത്
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മറ്റേതൊരു വളർന്നുവരുന്ന വിപണിയേക്കാളും കൂടുതൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും ഏറ്റവും നിക്ഷേപം വർധിപ്പിച്ചത് ഈ കഴിഞ്ഞ 10 വര്‍ഷങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ വിദേശ നിക്ഷേപകർ വിറ്റൊഴിയുന്നത് ഇന്ത്യൻ ഓഹരി വിപണികളിൽ വിൽപന സമ്മർദ്ദം കൂട്ടുകയാണ്. വിദേശ നിക്ഷേപകർ ഇല്ലാതെയും ഇന്ത്യൻ ഓഹരി വിപണിക്ക് നിലനിൽക്കാൻ ആകും എന്ന വിശ്വാസത്തെയുമാണ് ഇത് ചോദ്യം ചെയ്യുന്നത്.

2009–2010
വിദേശ നിക്ഷേപകർ 6031 കോടി ഡോളർ നിക്ഷേപിച്ചു. ഇത് നിഫ്റ്റിയെ ഏകദേശം 2,500 ൽ നിന്ന് 6,300 ലേക്ക് ഉയരാൻ സഹായിച്ചു.
2020–2021
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വിദേശ നിക്ഷേപകർ 3800 കോടി ഡോളർ നിക്ഷേപിച്ചു. ഇത് നിഫ്റ്റിയെ ഏകദേശം 8,000 ൽ നിന്ന് 18,600 ലേക്ക് ഉയരാൻ സഹായിച്ചു.
2023
മാർച്ച് മുതൽ ഓഗസ്റ്റ് വരെ വിദേശ നിക്ഷേപകർ 2000 കോടി ഡോളർ നിക്ഷേപിച്ചു. പക്ഷേ സെപ്റ്റംബറിൽ വിൽപ്പനക്കാരായി.
2024
വിദേശ നിക്ഷേപകർ 17.27 ലക്ഷം കോടി രൂപ (20670 കോടി യുഎസ് ഡോളർ) നിക്ഷേപിച്ചു. എന്നാൽ 2024 പകുതിക്ക് ശേഷം വിൽപനക്കാരായി മാറി. 2025 ലും വിൽപന സമ്മർദ്ദം തുടരുകയാണ്.

ഇന്ത്യ മെച്ചം
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നത് തുടരുമ്പോഴും, നിക്ഷേപിക്കാൻ ഏറ്റവും നല്ല രാജ്യം ഇന്ത്യയാണെന്ന് ലോക ബാങ്ക് പറഞ്ഞു. "ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ഇപ്പോൾ ആശങ്കയില്ല. ഇന്ത്യയെക്കുറിച്ച് ഞങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ട്, അത് തുടരും," ലോകബാങ്ക് കൺട്രി ഡയറക്ടർ ആഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു. നിക്ഷേപകർ വലിയ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു, ഇന്ത്യ 'ലോകത്തിലെ പ്രകാശമാനമായ വെളിച്ച' മാണെന്നും നിക്ഷേപത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എം എഫിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വിശ്വാസമുണ്ടെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ് പറഞ്ഞിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വൻതോതിലുള്ള വിൽപ്പന കാരണം ഇന്ത്യൻ ഓഹരി വിപണി സമ്മർദ്ദത്തിലായിരിക്കുന്ന സമയത്താണ് ഫെബ്രുവരി അവസാനത്തിൽ ഈ പ്രസ്താവന വന്നത് എന്നത് ശ്രദ്ധേയമാണ്.
ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, തായ്‌വാൻ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ നിരവധി വളർന്നു വരുന്ന വിപണികളും സമാനമായ പ്രവണതകൾ നേരിടുന്നതിനാൽ, ഇന്ത്യയിൽ മാത്രമല്ല വിദേശ നിക്ഷേപകർ വിറ്റൊഴിയുന്നത്. മറ്റ് എമേർജിങ് ഓഹരി വിപണികളിൽ നിക്ഷേപിച്ചു തുടങ്ങുന്ന സമയത്തു തന്നെ ഇന്ത്യയിലേക്കും തിരിച്ചു നിക്ഷേപം നടത്തുമെന്നും വിദേശ ഫണ്ട് മാനേജർമാർ പറയുന്നു. അതായത് ദീർഘകാലത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.