സ്വർണം ഇനിയും മുന്നേറ്റം തുടരുമോ? ഓഹരികളെക്കാൾ ആദായം തരുമോ?

Mail This Article
സ്ഥിര നിക്ഷേപം, ഓഹരി , സ്വർണം, ബോണ്ടുകൾ തുടങ്ങിയവയുടെ പല കാലങ്ങളിലുള്ള കണക്കുകൾ പരിശോധിച്ചാൽ എപ്പോഴും ഓഹരിക്ക് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ 2000 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, സ്വർണമാണ് നിഫ്റ്റിയേക്കാൾ ആദായം നൽകിയത് എന്ന വാദമാണ് സെറോദയുടെ സ്ഥാപകനായ നിതിൻ കാമത്ത് മുന്നോട്ടു വയ്ക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ ആണ് നിതിൻ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത് . ഇതോടനുബന്ധിച്ച് പല 'എക്സ്' ഉപഭോക്താക്കളും തങ്ങളുടെ അനുഭവങ്ങളും വ്യത്യസ്ത രീതിയിൽ നിക്ഷേപിച്ചപ്പോൾ ലഭിച്ച ആദായം എങ്ങനെ ആയിരുന്നു എന്നതും കുറിച്ചിട്ടുണ്ട്. സെറോദ 'ഗോൾഡ് കെയ്സ്' എന്ന പേരിൽ ഗോൾഡ് ഇ ടി എഫ് കഴിഞ്ഞ വർഷം ആരംഭിച്ചത് ഇവിടെ കൂട്ടി വായിക്കാം.
ഗോൾഡ് കെയ്സ്
കഴിഞ്ഞ വർഷം ആരംഭിച്ച ഗോൾഡ് കെയ്സിൽ നിന്നുള്ള ആദായം 35 ശതമാനത്തിലധികമാണ്.

സ്വർണ വിലകൾക്കനുസരിച്ചായിരിക്കും ഗോൾഡ് ഇ ടി എഫ് നീങ്ങുക. നിലവിൽ 14 രൂപ 26 പൈസയിലാണ് സീറോദ ഗോൾഡ് ഇ ടി എഫ്. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കൂടുന്നത് മൂലം കൂടുതൽ ഗോൾഡ് ഇ ടി എഫുകൾ ഓഹരി വിപണിയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഗോൾഡ് ഇ ടി എഫുകൾ ഓഹരി വിപണിയുള്ള ദിവസങ്ങളിലെല്ലാം വാങ്ങുകയോ, വിൽക്കുകയോ ചെയ്യാം. ഓഹരി നിക്ഷേപം കൂടുന്നതോടൊപ്പം സ്വർണ നിക്ഷേപവും കൂടുന്ന ഒരു പ്രവണത ഇന്ത്യൻ വിപണിയിൽ ഉണ്ട്. അനിശ്ചിതത്തിന്റെ കാലത്ത് പേടിക്കാതെ നിക്ഷേപം നടത്താം, രണ്ട് ദിവസങ്ങളായി ഇടിവുകളുണ്ടെങ്കിലും നിക്ഷേപം വളരും എന്ന ഉറപ്പാണ് സ്വര്‍ണത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിൽ പിന്നെ ഉണ്ടായ നയം മാറ്റങ്ങൾക്കിടയിൽ ഓഹരി വിപണികളിൽ കൊടുങ്കാറ്റ് ഉണ്ടായപ്പോഴും സ്വർണം കുത്തനെ ഉയരുകയായിരുന്നു. വരും മാസങ്ങളിലും ആഗോളതലത്തിൽ പ്രശ്നങ്ങൾ കൂടുമെന്ന സൂചനകൾ ഉള്ളതിനാൽ സ്വർണം വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറും എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.