ADVERTISEMENT

അമേരിക്കൻ വിപണി മുന്നേറ്റവും എച്ച്സിഎൽ ടെക്കിന്റെ നാലാം പാദഫലം അനുമാനത്തിനൊപ്പമെത്തിയതും ഐടി സെക്ടറിന് നൽകിയ മുന്നേറ്റം ഊർജമാക്കി ഇന്ത്യൻ വിപണി ഇന്നും നേട്ടം കുറിച്ചു. ഹാവെൽസ്, വാറീ എനർജി, സയിന്റ് ഡിഎൽഎം മുതലായ മാനുഫാക്ച്ചറിങ് കമ്പനികളുടെ മികച്ച റിസൾട്ടുകളും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 

നിഫ്റ്റി 24359 പോയിന്റ് വരെ മുന്നേറിയ ശേഷം 161 പോയിന്റ് നേട്ടത്തിൽ 24328 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് വീണ്ടും 80000 പോയിന്റെന്ന സുപ്രധാന കടമ്പ കടന്നു. ബാങ്ക് നിഫ്റ്റി 56098 പോയിന്റെന്ന പുതിയ ഉയരം കുറിച്ചെങ്കിലും അര ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

എച്ച്സിഎൽ ടെക്ക് 8% വരെ മുന്നേറിയപ്പോൾ ഐടി സെക്ടർ ഇന്ന് 4%ൽ കൂടുതൽ നേട്ടം കുറിച്ച് വിപണിക്ക് പോസിറ്റീവ് ക്ളോസിങ് ഉറപ്പാക്കി. ഓട്ടോ സെക്ടർ 2%വും, ഫാർമ, റിയൽറ്റി സെക്ടറുകൾ ഓരോ 1%വും മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റിയും, ഫിൻ നിഫ്റ്റിയും രൂപയ്ക്കൊപ്പം നഷ്ടം കുറിച്ചു. അഞ്ച് മുൻനിര ഐടി കമ്പനികളും ആക്സിസ് ബാങ്കും ഹിന്ദ് യൂണി ലിവറും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. 

വളർച്ച കുറയുമെന്ന് ഐഎംഎഫ് 

രാജ്യാന്തര നാണ്യനിധി വ്യാപാരയുദ്ധം ആഗോള വളർച്ചയിൽ കുറവുണ്ടാക്കുമെന്ന സൂചന മാത്രം നൽകിയതു വിപണിക്ക് അനുകൂലമായി. അമേരിക്കയുടെ വളർച്ച 2025ൽ 1.8%വും, ചൈനയുടേത് 4%വും ഇന്ത്യയുടേത് 6.2%വും ആയി കുറച്ചത് വിപണിയെ ഭയപ്പെടുത്താൻ പോന്നതായിരുന്നില്ല.   

ട്രംപ് അയയുന്നു, വിപണി മുന്നേറുന്നു 

ഫെഡിനെതിരെ നയം മയപ്പെടുത്തിയ ട്രംപ്, ഫെഡ് നിരക്കുകൾ ക്രമേണ കുറഞ്ഞു വരുമെന്ന സൂചന നൽകിയതും അമേരിക്കൻ വിപണിക്ക് ആശ്വാസം നൽകി. ചൈനക്ക് ഏർപ്പെടുത്തിയ 145% ഇറക്കുമതി താരിഫ് ഏറെക്കാലം നിലനിൽക്കില്ലെന്നും, അമേരിക്കയുമായി ഡീലിൽ എത്തേണ്ടത് ചൈനയുടെ കൂടി ഉത്തരവാദിത്വമാണെന്നും ട്രംപ് ഓർമിപ്പിച്ചതും തീരുവ യുദ്ധം അയയുന്നതിന്റെ ലക്ഷണമായും വിപണി കണക്കാക്കി. 

ഐഎംഎഫ് അമേരിക്കക്ക് മാന്ദ്യസാധ്യത കാണാതിരുന്നതും ഫെഡ് ചെയർമാനെ മാറ്റുന്നത് പരിഗണയിലില്ലെന്ന് ട്രംപ് പറഞ്ഞതും അമേരിക്കൻ വിപണിയുടെ തിരിച്ചു വരവിന് ആക്കം കൂട്ടി. തിങ്കളാഴ്ചത്തെ നഷ്ടങ്ങൾ തിരിച്ചു പിടിച്ച അമേരിക്കൻ സൂചികകൾ ഇന്നലെ 2%ൽ കൂടുതൽ മുന്നേറ്റവും നേടിയിരുന്നു. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ സൂചികകളും ഇന്നും മികച്ച നിലയിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ടെക്ക് ഫ്യൂച്ചർ ടെസ്ലയുടെ റിസൾട്ടിന്റെ പിൻബലത്തിൽ 2%ൽ കൂടുതൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമനിയുടെ ഡാക്സ് സൂചികയും 2.69% നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ഡോളർ മുന്നേറുന്നു 

ഫെഡ് റിസർവുമായി ട്രംപ് സന്ധിയിലാകുന്നു എന്ന സൂചന അമേരിക്കൻ വിപണിക്കൊപ്പം അമേരിക്കൻ ഡോളറിനും തിരിച്ചു വരവ് നൽകി. അമേരിക്കൻ ഡോളർ രൂപക്കെതിരെ 85.414/- എന്ന നിരക്കിലേക്കും തിരിച്ചു കയറി. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന സൂചന ഡോളറിന് അനുകൂലമല്ലെങ്കിലും, ഫെഡും, ട്രംപും തമ്മിലുള്ള അകലം കുറയുന്നത് ഡോളറിന് അനുകൂലമാണ്.  

സ്വർണം ഇറങ്ങി 

ട്രംപ് ഫെഡ് ചെയർമാനെ വേട്ടയാടുന്നത് തത്കാലം നിർത്തിയത് സ്വർണത്തിൽ ലാഭമെടുക്കലിന് വഴിവച്ചു. ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 3500 ഡോളർ മറികടന്ന സ്വർണം ഇന്ന് 2%ൽ കൂടുതൽ വീണ് 3343 നിരക്കിലാണ് വ്യാപാരം തുടരുന്നത്. 

വിപണിയിൽ ഇന്ന് 

അമേരിക്കൻ ഫെഡ് അംഗങ്ങളായ ക്രിസ്റ്റഫർ വാലറും, ഓസ്റ്റൻ ഗൂൾസ്ബിയും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വരുന്നതും വിപണിയെ സ്വാധീനിച്ചേക്കാം. ഐബിഎം, എടി&ടി, ബോയിങ് മുതലായ കമ്പനികളുടെ റിസൾട്ടുകളും ഇന്ന് വരാനിരിക്കുന്നു. 

നാളത്തെ റിസൾട്ടുകൾ 

ഹിന്ദുസ്ഥാൻ യൂണി ലിവർ, നെസ്‌ലെ, ആക്സിസ് ബാങ്ക്, ടെക്ക് മഹിന്ദ്ര, എംഫസിസ്, പെഴ്‌സിസ്റ്റന്റ്, എൽടിടിഎസ്, സയൻറ്, അദാനി എനർജി സൊല്യൂഷൻസ്, എസ്ബിഐ ലൈഫ്, എസ്ബിഐ കാർഡ്, എലെകോൺ, ലോധ, ഐഇഎക്സ്, ലോറസ് ലാബ്സ്, ടാൻലാ, എസ്ഡബ്ലിയു സോളാർ, എസിസി, ആവാസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും. 

സ്റ്റീലിന് സേഫ് ഗാർഡ് താരിഫ് 

ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 12% തീരുവ ഏർപ്പെടുത്തി ഇന്ത്യൻ ഉരുക്ക് ഉല്പാദനമേഖലയുടെ സംരക്ഷണത്തിന് ശ്രമിക്കുന്നു എന്ന വാർത്ത സ്റ്റീൽ ഓഹരികൾക്ക് അനുകൂലമാണ്. വ്യാപാരയുദ്ധം ഇന്ത്യൻ കമ്പോളത്തിലേക്ക് വിലയും, നിലവാരവും കുറഞ്ഞ ലോഹഉത്പന്നങ്ങൾ എത്തിക്കുന്നത് ഇന്ത്യൻ കമ്പനികളെയും, സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. 

വാറീ എനർജി 

നാലാം പാദത്തിൽ മികച്ച റിസൾട്ട് പ്രഖ്യാപിച്ച സോളാർ പാനൽ നിർമാതാക്കളായ വാറീ എനർജി 14% നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. പ്രീമിയർ എനർജിയും മുന്നേറ്റം നേടി. 

644 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയ കമ്പനി ആദ്യമായി 4000 കോടി രൂപയിൽക്കൂടുതൽ വരുമാനവും നേടി. 

ഹാവെൽസ് 

മുൻവർഷത്തിൽ നിന്നും 1000 കോടിയിലേറെ രൂപയുടെ വർദ്ധനവോടെ 6544 കോടി രൂപയുടെ വരുമാനവും, 517 കോടി രൂപയുടെ അറ്റാദായവും നേടിയ ഹാവെൽസ് ലാഭമെടുക്കലിൽ 3% നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 

മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ വിപണിയുടെ തുടക്കത്തിൽ അതിമുന്നേറ്റം നേടിയ സയിന്റ്റ് ഡിഎൽഎം നേട്ടങ്ങൾ കൈവിട്ട് താഴേക്കിറങ്ങി 2.73% നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.

ലേഖകന്റെ വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

The Indian stock market experienced significant gains today, driven by strong American market performance and positive results from Indian IT and manufacturing companies. The Sensex crossed 80,000, while Nifty closed at 24328. Despite lowered IMF growth projections and fluctuating gold prices, market sentiment remains positive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com