എട്ടാം ദിനത്തിൽ നഷ്ടം, എഫ്&ഓ ക്ളോസിങിനിടയിൽ മുന്നേറ്റം മറന്ന് വിപണി

Mail This Article
തുടർച്ചയായ ഏഴ് ദിവസവും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി എഫ്&ഓ എക്സ്പയറി ദിനമായ ഇന്ന് തുടക്കം മുതൽ തന്നെ വില്പന സമ്മർദ്ദത്തിൽ തുടർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 10%ൽ കൂടുതൽ നേട്ടമുണ്ടാക്കിക്കഴിഞ്ഞ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഇന്നലെ മുതൽ വില്പനസമ്മർദ്ദം നേരിട്ടതും, ഇന്നലെ അതിമുന്നേറ്റം നടത്തിയ ഐടി സെക്ടറിന് എഫ്&ഓ ക്ളോസിങ് ദിനത്തിൽ മുന്നേറാൻ കാരണങ്ങളില്ലാതെ പോയതും ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു.
ആരംഭത്തിൽ 24347 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 82 പോയിന്റുകൾ നഷ്ടമാക്കി 24246 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിൽ നിന്നും താഴേക്കിറങ്ങുകയും ചെയ്തു. 55550 പോയിന്റ് വരെ മുന്നേറിയെങ്കിലും ബാങ്ക് നിഫ്റ്റി 168 പോയിന്റ് നഷ്ടത്തിൽ 55201 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഫാർമ, മെറ്റൽ സെക്ടറുകൾ മാത്രമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, റിയൽറ്റി സെക്ടറുകൾ ഓരോ ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിക്കുകയും ചെയ്തു.
റിലയൻസ്, മാരുതി റിസൾട്ടുകൾ നാളെ
മാരുതിയും, റിലയൻസും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിൾ ഇന്ന് രാത്രിയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നതും നാളെ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
ഓട്ടോ സെക്ടറിന്റെ ഗതി നിർണയിക്കുന്ന റിസൾട്ടാവും മാരുതി നാളെ പ്രഖ്യാപിക്കുക. റിലയൻസിന്റെ ഗൈഡൻസ് റിപ്പോർട്ടുകളും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.
ഫാർമ റാലി
ഡോളർ തിരിച്ചു കയറുന്നതും വ്യാപാരക്കരാർ യാഥാർഥ്യമാകുമെന്ന സൂചന സജീവമായതും ഇന്ന് ഇന്ത്യൻ ഫാർമ സെക്ടറിന് തിരിച്ചു വരവ് നൽകി. മികച്ച കുതിപ്പ് നടത്തിയ നിഫ്റ്റി ഫാർമ 1.08 % മുന്നേറി ട്രംപിന്റെ സ്ഥാനാരോഹണത്തിനും മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തി.
മോർപെൻ ലാബ്സ് 14% മുന്നേറിയപ്പോൾ മാർക്‌സൻസ് ഫാർമ 6%വും, വൊക്കാർട്ട് ഫാർമ മൂന്നര ശതമാനവും മുന്നേറ്റം നേടി.

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ
ഉഭയകക്ഷി വ്യാപാരക്കരാറിനായി ഇന്ത്യയും അമേരിക്കയും തമ്മിൽ ഇന്നലെ ചർച്ചകൾ ആരംഭിച്ചത് പ്രതീക്ഷയാണ്. ഇരുകക്ഷികളും അംഗീകരിച്ച ടെംസ് ഓഫ് റെഫെറൻസ് പ്രകാരം നടക്കുന്ന മൂന്ന് ദിവസത്തെ ആദ്യവട്ട ചർച്ചകളിൽ തീരുമാനമാകുന്ന മേഖലകൾ വിപണിയിലും നേട്ടമുണ്ടാക്കും.
താരിഫ്, നോൺ-താരിഫ്, കസ്റ്റംസ് മുതലായ 19 ചാപ്റ്ററുകളിലായി നടക്കുന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളിലെയും കർഷകരെയും തൊഴിലാളികളെയും സംരംഭകരേയും മുന്നിൽക്കണ്ടു കൊണ്ടാകും തീരുമാനങ്ങളിലെത്തുക എന്നാണ് സൂചന. എങ്കിലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി കൂടുതൽ കരഗതമാക്കുകയെന്നത് തന്നെയാണ് അമേരിക്കൻ ലക്‌ഷ്യം.
ഗൂഗിൾ റിസൾട്ട് ഇന്ന്
വ്യാപരയുദ്ധം ചർച്ചയിലേക്കും ഫെഡ്-വേട്ടയിൽ നിന്നും ട്രംപ് തൽക്കാലം പിന്മാറിയതും അമേരിക്കൻ കമ്പനികളുടെ റിസൾട്ടുകൾ നിരാശപ്പെടുത്താതിരുന്നതും അമേരിക്കൻ വിപണിക്ക് അനുകൂലമായി. ഇന്നലെ നാസ്ഡാക് വീണ്ടും 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി. എന്നാൽ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്.
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം ഗൂഗിളും, ഇന്റലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതും, അമേരിക്കൻ ജോബ് ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
യുഎസ് ഡോളർ
ഫെഡ്-ട്രംപ് ധാരണയുടെ പിൻബലത്തിൽ ഇന്നലെ മുന്നേറിയ അമേരിക്കൻ ഡോളർ ഇന്ന് നേട്ടങ്ങൾ കൈവിട്ട് വീണു. അമേരിക്കൻ ഡോളർ വീണ്ടും ക്രമപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. അമേരിക്കൻ ഡോളർ വീണ്ടും 85.15 രൂപ നിരക്കിലേക്ക് ഇറങ്ങി.
സ്വർണം
ഡോളർ നേട്ടം കൈവിട്ടത് സ്വർണത്തിന് ഏഷ്യൻ വിപണി സമയത്ത് ഒരു ശതമാനത്തിലേറെ നേട്ടം നൽകി. രാജ്യാന്തര സ്വർണ വില 48 ഡോളർ മുന്നേറി 3343 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിലും, ബേസ് മെറ്റലുകളും നേട്ടമുണ്ടാക്കിയപ്പോൾ വെള്ളിയും, നാച്ചുറൽ ഗ്യാസും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
റിലയൻസ്, മാരുതി, ടാറ്റ ടെക്ക്, ഓറിയന്റ് ഇലക്ട്രിക്ക്, ഫോഴ്‌സ് മോട്ടോർസ്, അതുൽ, ശ്രീറാം ഫിനാൻസ്, ചോളാമണ്ഡലം ഫിനാൻസ്, എൽ&ടി ഫിനാൻസ്, പൂനാവാല, തേജസ് നെറ്റ് വർക്ക്, മോത്തിലാൽ ഒസ്വാൾ , ലാൽപത് ലാബ്സ്, എൻഡിടിവി, സെൻസ്സാർ ടെക്ക് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
എംആർപിഎൽ ,ഇന്ത്യ സിമന്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, അവാൻടെൽ, വക്രാൻകീ മുതലായ കമ്പനികൾ ശനിയാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക