ഗോ, ആന്റ് കിസ് ദ വേള്‍ഡ്, ജീവനക്കാരോടും കരുതലുണ്ടാകണം

Mail This Article
കസ്റ്റമർ ദൈവമാണെങ്കിൽ അവരെ കടയിലേക്കാനയിക്കുന്ന ദൈവദൂതന്മാരാണ് ജീവനക്കാരെന്നത് ഉടമ മറക്കരുത്. പെട്ടെന്നാണ് ആ സൂപ്പര്‍മാര്‍ക്കറ്റിലെ ക്രോക്കറി വിഭാഗത്തില്‍ അതു സംഭവിച്ചത്. ഒരു വിലപ്പെട്ട ഫ്ലവര്‍വെയ്‌സ് നിലത്തുവീണുടഞ്ഞു. ശബ്ദംകേട്ടിടത്തേക്കു കടയുടമ എത്തി. അതോടെ കസ്റ്റമർ വാദിയെ പ്രതിയാക്കി. സെയില്‍സ്മാന്റെ കയ്യിൽനിന്നാണ് ഫ്ലവര്‍വെയ്‌സ് പൊട്ടിയതെന്ന് അയാള്‍ യാതൊരു മടിയുംകൂടാതെ വാദിച്ചു. ഇതിനെന്താ വിലയെന്നു ചോദിച്ചപ്പോൾ സെയില്‍സ്മാന്‍ അതെടുത്തു കാണിക്കുന്നതിനിടയിലാണ് അതു താഴെവീണു പൊട്ടിയതത്രെ. കസ്റ്റമർ തന്റെ ഭാഗം ന്യായീകരിച്ചും സെയില്‍സ്മാനെ പ്രതിയാക്കിയും കേസ് വാദിച്ചുകൊണ്ടിരുന്നു. സെയില്‍സ്മാന്‍ അന്തംവിട്ടു.
ബഹുമാനം ഒട്ടുംവിടാതെതന്നെ സെയില്‍സ്മാന്‍ തിരിച്ചു ചോദിച്ചു: ‘നിങ്ങളിങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും സാർ, ഞാനെടുക്കുന്നതിനുമുൻപേ താങ്കളല്ലേ സാധനം കയ്യിലെടുത്തത്. കവർ പൊട്ടിക്കുന്നതിനിടയിൽ താഴെവീണതല്ലേ’. ഇവരുടെ വർത്തമാനംകേട്ട് ഫ്ലോർ മാനേജര്‍കൂടി ഓടിയെത്തി.
അതോടെ കസ്റ്റമറുടെ ഒച്ചയും ഉച്ചത്തിലായി. സെയിൽസ്മാനെ മിണ്ടാൻപോലും അയാൾ അനുവദിച്ചില്ല. മാനേജറും മുൻവിധിയോടെ ഉപഭോക്താവിന്റെ പക്ഷംചേർന്നു സെയിൽസ്മാനെ കുറ്റപ്പെടുത്താൻ തുടങ്ങി. വർഷങ്ങളായി അവിടെ ജോലിയെടുക്കുന്ന സെയിൽസ്‌മാനെ അശ്രദ്ധയുടെ ആൾരൂപമാക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സിസി ടിവി ക്യാമറ നോക്കണമെന്ന അയാളുടെ യാചനപോലും അവരാരും മാനിച്ചില്ല.
ഇത്രകാലം വിശ്വസ്തനായി പണിയെടുത്ത ജോലിക്കാരനെ കേവലം ഒരു കസ്റ്റമറെ തൃപ്തനാക്കാൻ വേണ്ടി കുറ്റപ്പെടുത്തി കൈകഴുകുന്നതു വളർച്ചയിലേക്കല്ല തളർച്ചയിലേക്കേ ഏതു സ്ഥാപനത്തെയും നയിക്കുകയുള്ളൂ. അവിടെ ജോലിചെയ്യുന്ന സെയിൽസ്മാന്മാരുടെ കഠിനാധ്വാനവും വിയർപ്പുംകൂടി ചേർന്നതാണ് സ്ഥാപനത്തിന്റെ നിലനിൽപ്. അവന്റെ ആത്മാർഥതയെ ചോദ്യംചെയ്താല്‍ അതിന്റെ ദോഷവും രോഷവും മറ്റു ജീവനക്കാരിലേക്കും പടരും. അതവരുടെ കർമശേഷിയെയും ആത്മധൈര്യത്തെയും ബാധിച്ചുതുടങ്ങും.

മാനേജ്‌മെന്റ് വിദഗ്ധനായ സുപ്രതോ ബാഗ്ച്ചി എഴുതിയ, ‘ഗോ, ആന്റ് കിസ് ദ വേൾഡ്’ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരു നല്ല സ്ഥാപനമുടമ ഒരു നല്ല മനുഷ്യൻ കൂടിയാകണം. എങ്കിൽ സാധാരണക്കാരായ ജീവനക്കാരെവച്ച് അസാധാരണമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കസ്റ്റമറെ ദൈവമായി കാണുമ്പോൾതന്നെ കസ്റ്റമറെ കടയിലേക്ക് ആനയിക്കുന്ന ദൈവദൂതന്മാരാണ് ജീവനക്കാരെന്ന കാര്യം ഉടമ മറക്കരുത്.
അവർ സാധാരണക്കാരാകാം. പക്ഷേ, സ്ഥാപനത്തിന്റെ അസാധാരണ വളർച്ചയ്ക്ക് അവരുടെ ആത്മാർഥതയും അധ്വാനവും ഒഴിച്ചുകൂടാനാവാത്തതാണ്. കച്ചവടത്തിലെ സാമ്പത്തികലാഭം കണക്കാക്കുമ്പോൾ ഇത്തരത്തിലുള്ളവരുടെ കർമശേഷിയുംകൂടി പരിഗണിക്കണം. ഈ മാനുഷികലാഭമാണ് സൂപ്പർ മാർക്കറ്റ് ഉടമയും ആ മാനേജറും കണക്കിലെടുക്കാതെ പോയത്. അഭിമാനമുള്ള ഒരു സെയിൽസ്‌മാൻ എപ്പോഴും ഒരു മഹത്തായ സ്ഥാപനത്തിന്റെ ഉൽപന്നമാണ്.
അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്.
ഏപ്രിൽ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്