സ്വയം ബോസ് ആകാം, കാശും വാരാം, ആ സ്വയംതൊഴിലിനുള്ള ചില വഴികളറിയാം

Mail This Article
‘വിത്തമെന്തിന് മർത്ത്യന്ന് വിദ്യ കൈവശമാവുകിൽ’ എന്നാണു കവിവാക്യം. അങ്ങനെ ചില വിദ്യകളൊക്കെ കയ്യിലുള്ളവർ വീട്ടിൽ നിന്നു പുറത്തിറങ്ങാതിരുന്ന് കാശുണ്ടാക്കുന്നുണ്ട്. കെട്ടിയോനു ജോലിയൊന്നും ഇല്ല, അല്ലേ എന്ന് അയൽക്കാരികൾ വീട്ടുകാരിയോടു ചോദിച്ചേക്കാം. മൈൻഡ് ചെയ്യേണ്ട.
എത്രയോ പേർ വീട്ടിൽ ഒരു ലാപ്ടോപ്പുമായിട്ടിരുന്ന് സ്റ്റോക്ക് മാർക്കറ്റിൽ ഇൻട്രാ ഡേ കളിക്കുന്നു. കുളിച്ചു കാപ്പിപലാരാദികൾ കഴിച്ച് ദൈവത്തെ വിളിച്ച് രാവിലെ ഒൻപതരയ്ക്കു കേറും, മൂന്നരയ്ക്കു മുൻപേ ഇറങ്ങും. അതിനകം ചില ഓഹരികൾ വാങ്ങുന്നു, വില കേറുന്നതു നോക്കിയിരിക്കുന്നു. വില ഇറങ്ങാൻ തുടങ്ങുമ്പോഴോ, ഇത്ര മതി എന്നു തോന്നുമ്പോഴോ വിൽക്കുന്നു. ചിലപ്പോൾ നഷ്ടം വന്നാലും മാസം അരലക്ഷത്തിനുമേൽ കൈനനയാതെ മീൻപിടിക്കുന്നു.

സെലിബ്രിറ്റികൾക്കുവേണ്ടി സോഷ്യൽമീഡിയ മാനേജ്മെന്റ് വേറൊരു ഐറ്റമാണ്. ഇതു വീട്ടിൽവച്ചു തന്നെ വേണമെന്നില്ല. എവിടെവച്ചും ആവാം. സദാ സോഷ്യൽമീഡിയയിലും പ്രതികരണങ്ങളിലും മറ്റും മുഴുകിയിരിക്കണം. അൽപം തല ഉപയോഗിക്കണം. ഐഡിയ വേണം.
കണ്ടന്റ് എഴുത്താണ് വേറൊന്ന്. വെബ്സൈറ്റുകൾ നടത്തുന്നവർക്ക് ഉള്ളടക്കം വേണമല്ലോ. എഴുതാനും അറിയില്ല. അപ്പോൾ അവർ തരുന്ന വിവരങ്ങൾവച്ച് നിങ്ങൾ മനോഹരമായ ഭാഷയിൽ ഉള്ളടക്കം എഴുതി നൽകും.
മറ്റുള്ളവർ എഴുതിയ ടെക്സ്റ്റ് കുറവുതീർത്തു കൊടുക്കുന്ന വേറൊരു പരിപാടിയുണ്ട്. കോടീശ്വരന്റെ ജീവചരിത്രമോ ആത്മകഥയോ ആവാം. ഇംഗ്ലിഷിൽ വേണമെന്ന് ആഗ്രഹം. പൊട്ട ഇംഗ്ലിഷിലായിരിക്കും എഴുതിയത്. അതിന്റെ ഗ്രാമറും സ്പെല്ലിങും തിരുത്തിക്കൊടുത്താൽ മതി. ശകലം മാറ്റിയെഴുത്തും പടങ്ങൾക്ക് ക്യാപ്ഷൻ എഴുത്തുംകൂടി, ചോദിക്കുന്ന കാശ് കാശുകാരൻ തരും.
ലാസ്റ്റ് പോസ്റ്റ് ഏതെങ്കിലും വിഷയത്തിനു ട്യൂഷനെടുക്കാൻ അറിയാമോ? വീട്ടിൽ പിള്ളാരെ വരുത്തിയിട്ടല്ല, ഓൺലൈൻ. കുട്ടികൾ എവിടെ നിന്നുമാകാം. വൻകിട ഫീസ് ആദ്യമേ വാങ്ങാം. ട്യൂഷൻ കേമമെങ്കിൽ വൻ ഡിമാന്റ് വരും. അന്യനാടുകളിലെ പിള്ളേരു വരണമെങ്കിൽ ഇംഗ്ലിഷിലാണു മിക്കവാറും ട്യൂഷൻ എന്നതും ഓർക്കുക.
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ
ഏപ്രിൽ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്