ADVERTISEMENT

രാജ്യത്ത് 13.44% പേർ മാത്രം വിജയിച്ച പരീക്ഷയിൽ അഞ്ചാം റാങ്ക് നേടുക ചില്ലറ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലൂടെ 22-ാം വയസ്സിൽ ആ നേട്ടമാണ് അംറത് ഹാരിസ് സ്വന്തമാക്കിയത്. 600ൽ 484 മാർക്ക്. ദേശീയ തലത്തിലെ അഞ്ചാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും.   2021ൽ സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 16-ാംറാങ്ക് നേടിയിരുന്ന അംറത്തിന് ഇത് ആ വിജയപരമ്പരയുടെ തുടർച്ച മാത്രം.

പത്താം ക്ലാസിലേ തീരുമാനിച്ചു
കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ പിതാവ് ഹാരിസ് ഫൈസലിനും തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ മാതാവ് ഷീബയ്ക്കുമൊപ്പം ഷാർജയിലാണ് അംറത് വളർന്നത്. പിതാവ് അക്കൗണ്ട്സ് മാനേജരായാണ് ജോലി ചെയ്യുന്നത്. സഹോദരി അംജതയും സഹോദരീഭർത്താവ് തൗഫീഖും സിഎക്കാരാണ്. ഇതാണ് തന്റെയും വഴിയെന്നു പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അംറത് മനസ്സിലുറപ്പിച്ചിരുന്നു.

സിഎയ്ക്കൊപ്പം ഡിഗ്രിയും
2020 മാർച്ചിൽ പ്ലസ് ടു കഴിഞ്ഞ് നവംബറിൽ ഫൗണ്ടേഷൻ പരീക്ഷയും 2021 ഡിസംബറിൽ ഇന്റർമീഡിയറ്റ് പരീക്ഷയും എഴുതി. തുടർന്ന് മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ് (പ്രായോഗിക പരിശീലനം)ചെയ്യുന്നതിനിടെയാണ് ഫൈനൽ പരീക്ഷയ്ക്കു തയാറെടുത്തത്. ഇതിനിടെ തന്നെ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽനിന്ന് ബികോമും പൂർത്തിയാക്കി. ആർട്ടിക്കിൾഷിപ്പിൽനിന്ന് 6 മാസം ബ്രേക്ക്‌ എടുത്താണ് ഫൈനൽ പരീക്ഷ എഴുതാനുള്ള അന്തിമ തയാറെടുപ്പിലേക്കു കടന്നത്. വീട്ടിൽ തന്നെ 2 സിഎക്കാർ ഉണ്ടായിരുന്നതിനാൽ മാർഗനിർദേശം എളുപ്പമായി.

ആ റിസ്ക് ഏറ്റെടുത്തു
സിഎ ഫൈനൽ പരീക്ഷയ്ക്ക് രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും ഏതെങ്കിലും ഒരു വിഷയം കിട്ടിയില്ലെങ്കിൽ ആ ഗ്രൂപ്പിലെ എല്ലാ വിഷയങ്ങളും വീണ്ടുമെഴുതണം. അതിനാൽ ഓരോ ഗ്രൂപ്പ് വീതമായി പരീക്ഷ എഴുതാനാണു പലരും ശ്രമിക്കാറുള്ളത്. ആർട്ടിക്കിൾഷിപ്പിന്റെ തിരക്കുകൾക്കിടെ രണ്ടു ഗ്രൂപ്പും ഒരുമിച്ചെഴുതുക എളുപ്പമല്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ രണ്ടു ഗ്രൂപ്പും ഒരുമിച്ചെഴുതി വിജയിച്ചാലേ റാങ്കിനു പരിഗണിക്കൂ. അംറത് ആ റിസ്ക് ധൈര്യമായി ഏറ്റെടുത്തു. രണ്ടും ഒന്നിച്ചു പഠിക്കുന്നവർക്ക് ഓപ്പൺ ബുക്ക് പരീക്ഷ കൂടുതൽ എളുപ്പമാകുകയും ചെയ്യുമെന്ന് അംറത് സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു.

അക്ഷരങ്ങളും കൂട്ട്
യുഎഇയിൽ പഠിച്ച അംറത്തിനു മലയാള സാഹിത്യം വായിക്കാനും ഇഷ്ടമാണ്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി.വാസുദേവൻ നായർ, എം.മുകുന്ദൻ, ബെന്യാമിൻ എന്നിവരുടെ പുസ്തകങ്ങളാണ് കൂടുതൽ ഇഷ്ടം.

English Summary:

Amrath Haris's CA success story highlights her achieving 5th rank nationally in the challenging CA final exams. This 22-year-old secured the top spot in Kerala, demonstrating remarkable dedication and perseverance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com