ആദ്യ ശ്രമത്തിൽ ഐപിഎസ്, കോട്ട കാണാൻ വന്ന പെൺകുട്ടി ഇന്ന് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ!

Mail This Article
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ചുമതലയിലാണ്.2024 ഡിസംബർ 1ന് കാസർകോട്ടെത്തിയ അപർണ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ്, ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് തുടങ്ങിയവയിലും സേവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 11 മുതലാണ് ബേക്കൽ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസറായത്. മേയ് വരെ ഇവിടെ സേവനം. തുടർന്ന് പരിശീലനത്തിന്റെ ഭാഗമായി വീണ്ടും ഹൈദരാബാദിലേക്ക് മടങ്ങും. – അപർണ സംസാരിക്കുന്നു.
കാസർകോട് വരുന്നത് ആദ്യമാണോ?
ഇവിടെ എത്തുന്നത് ഇത് രണ്ടാം തവണയാണെന്നു പറയാം. മുൻപ് കുടുംബസമേതം പഠന സമയത്ത് ബേക്കൽ കോട്ട കാണാനെത്തിയിരുന്നു. ഇപ്പോൾ ആ കോട്ട ഉൾപ്പെടുന്ന ബേക്കൽ സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല കൂടിയായി എന്നൊരു ഭാഗ്യവും അതിലുണ്ട്. കാസർകോട്ടേക്കെന്ന് ആദ്യം കേൾക്കുമ്പോൾ ആശങ്കയായിരുന്നു. എന്നാൽ ഇവിടെ എത്തി കുറച്ചു മാസം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഏറെ ഇഷ്ടമായി. സ്നേഹമുള്ളവർ, കളങ്കമില്ലാത്തവർ. കേസിൽപ്പെട്ടവരുടെ വീടുകളിൽ പോയി മടങ്ങുമ്പോൾ വെള്ളം വേണോയെന്ന് ചോദിക്കുന്നവർ പോലും ഇവിടെയുണ്ട്
സ്കൂൾ–കോളജ് ക്യാംപസുകളിലെ ലഹരി–അക്രമ വ്യാപനത്തെ കുറിച്ച് എന്തു പറയുന്നു?
ദിവസവും പത്രങ്ങളിൽ ഉൾപ്പെടെ കാണുന്നത് ഇത്തരം വാർത്തകളാണ്. ഇതിൽ നിന്ന് നമുക്ക് മോചനം വേണം. സമൂഹം ഒന്നടങ്കം കൈകോർക്കണം. വീടുകൾ, ക്യാംപസുകൾ, സമൂഹം തുടങ്ങി എല്ലാവരും വിദ്യാർഥികളെ ശ്രദ്ധിക്കണം. അക്രമ–ലഹരി വ്യാപനത്തെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും നൽകാനുള്ള സന്ദേശം എന്താണ് രക്ഷിതാക്കൾ അവരുടെ സ്കൂൾ വിശേഷങ്ങൾ ഉൾപ്പെടെ ചോദിച്ചറിയണം, അവരോടൊപ്പം സമയം ചെലവഴിക്കണം .മക്കളിൽ ചെറിയ മാറ്റങ്ങൾ കാണുമ്പോൾ അപ്പോൾ തന്നെ തിരുത്താനായി സ്നേഹ ശകാരം വേണം. മക്കൾക്കായി സമയം കണ്ടെത്തണം. അധ്യാപകർ വിദ്യാർഥികളുമായി സൗഹൃദമായിരിക്കുമ്പോഴും തെറ്റുകൾ കണ്ടാൽ തിരുത്താനും വീട്ടുകാരെ അറിയിക്കാനും ശ്രമിക്കണം. നിങ്ങളിലൂടെയും കുടുംബത്തിലൂടെയും സമൂഹത്തിലൂടെയുമാണ് നാളെ ഈ കുട്ടികൾ ഭാവി പൗരന്മാരായി മാറുന്നത്.
പെൺകുട്ടികൾക്കുള്ള ഉപദേശം എന്താണ്?
വനിതകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കണം. പഠനം പാതിവഴിയിൽ നിർത്തിയുള്ള വിവാഹ ജീവിതം വേണോ എന്നത് രക്ഷിതാക്കളും ചിന്തിക്കണം. വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. അതിനാൽ പഠിച്ച് ജോലി കിട്ടിയിട്ടുണ്ട് മതി വിവാഹം എന്ന രീതിയിലേക്കു മാറണം.
സിവിൽ സർവീസിനോടു താൽപര്യമുള്ളവർക്കുള്ള ഉപദേശം?ശ്രമിച്ചാൽ ഏതു മേഖലയും കയറി ചെല്ലാം എന്നാണു എനിക്ക് മനസ്സിലായത്. എംബിബിഎസ് പഠനം പൂർത്തിയാക്കിയാണ് ഞാൻ ഓൺലൈൻ ക്ലാസിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം പൂർത്തിയാക്കിയത്. ആദ്യ അവസരത്തിൽ തന്നെ വിജയം. ഞാൻ മുഴുവൻ സമയവും പഠനത്തിലായിരുന്നില്ല. പത്രങ്ങൾ വായിക്കുമായിരുന്നു. ദിവസവും 8 മണിക്കൂർ മാത്രമായിരുന്നു പഠനം. ബാക്കി സമയം സിനിമ കാണാനും അയൽ–ബന്ധുവീടുകളിലും മറ്റും പോകാനുമായി സമയം കണ്ടെത്തിയിരുന്നു. പുസ്തകങ്ങളും വായിച്ചിരുന്നു. പരിശ്രമിച്ചാൽ സിവിൽ സർവീസ് കിട്ടും. താൽപര്യമുള്ളവർ ഇതിനായി സമയം കണ്ടെത്തണം. അഞ്ചാം ക്ലാസ് മുതൽ ഇതിനായി ശ്രമിക്കേണ്ട ആവശ്യമില്ല.
പഠനം?
എൽകെജി മുതൽ പ്ലസ് ടു വരെ മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂൾ. പാലക്കോട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം.
കുടുംബം?
അച്ഛൻ: ഓളക്കാൽ.അനിൽകുമാർ മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ എസ്ഐയാണ്, മേയ് 30നു സർവീസിൽ നിന്നു വിരമിക്കും. അമ്മ:കെ.ഷീബ (അധ്യാപിക, ഒതുക്കുങ്ങൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ). സഹോദരി:ഒ.മാളവിക (എംഎസ്‍സി കെമിസ്ട്രി വിദ്യാർഥിനി)