ADVERTISEMENT

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വരുമ്പോൾ കേരളമാകെ ഒരു സ്കൂളിനെയോർത്ത് അഭിമാനിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിൽ പൂർണ്ണമായും ഇല്ലാതായ വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ദുരന്തത്തെയെല്ലാം അതിജീവിച്ച്

100 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഭീതിയിൽ നിന്നും വിട്ടൊഴിയാനാവാത്ത അവസ്ഥയിലും വിദ്യാർത്ഥികളും അധ്യാപകരും ഒരേ മനസ്സോടെ, ദൃഢനിശ്ചയത്തോടെ മുന്നേറി നേടിയെടുത്തതാണ് ഈ വിജയം. 

ദുരന്ത നാശം വിതച്ചതിനുശേഷം താൽക്കാലികമായി ഒരുക്കിയെടുത്ത പഠന മുറികളിലേയ്ക്ക് കുട്ടികൾ മടങ്ങിയെത്തിയ ദിവസം ഇവിടുത്തെ അധ്യാപകർക്ക് മറക്കാനാവില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ കണ്ടിരുന്ന പല മുഖങ്ങളും ക്ലാസ്സിൽ ഇല്ലാത്ത അവസ്ഥ. എന്നാൽ തങ്ങളുടെ ഉള്ളിലെ സങ്കടക്കടൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കരുതെന്ന ചിന്തയിൽ പഠനത്തിന് പ്രചോദനമേകാനായിരുന്നു അവരുടെ ശ്രമം. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൈ മെയ്യ്  മറന്ന് അധ്യാപകരും വിദ്യാർത്ഥികളും കൂട്ടായി പരിശ്രമിച്ചു. അങ്ങനെ പരീക്ഷയെഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യതയും നേടി.

എൽപി, യുപി, ഹൈസ്കൂൾ എന്നിങ്ങനെ വ്യത്യാസങ്ങളേതുമില്ലാതെ അധ്യാപകർ ഒന്നായി നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പകർന്നു നൽകിയത്. പലപ്പോഴും രാവിലെ 7:30 മുതൽ രാത്രി 8:30 വരെ ക്ലാസ്സുകൾ നീണ്ടു. കുട്ടികളെ സഹായിക്കാനുള്ള ഒരു അവസരവും പാഴാക്കാതെ അധ്യാപകർ ക്ലാസ്സുകൾ എടുക്കാൻ സജ്ജരായി മുന്നോട്ടുവരികയായിരുന്നു. രാവിലെ ഏറെ നേരത്തെയും രാത്രി ഏറെ വൈകിയും കുട്ടികളെ സ്കൂളിൽ എത്തിക്കാനും പഠനത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കാനും അധ്യാപകർക്കൊപ്പം നിന്ന മാതാപിതാക്കൾ. തങ്ങൾക്കുവേണ്ടി അധ്യാപകരെടുക്കുന്ന പ്രയത്നങ്ങൾ മനസ്സിലാക്കി മിടുക്കരായി പഠിച്ച് വിജയത്തിളക്കം സമ്മാനിച്ച വിദ്യാർത്ഥികൾ. എസ് എസ് എൽ സി ഫലം പുറത്തുവരുമ്പോൾ അഭിമാനംകൊണ്ട് വെള്ളാർമല സ്കൂളിലെ ഓരോ അധ്യാപകരുടെയും കണ്ണുകൾ നിറയുകയാണ്" - സ്കൂളിലെ അധ്യാപകനായ അനീഷ് ടി. യുടെ വാക്കുകൾ.

aneeshsir--Vellarma-sslc-gif
വെള്ളാർമല സ്കൂളിലെ അധ്യാപകൻ അനീഷ് ടി.

സ്കൂളിന്റെ പ്രധാനാധ്യാപകൻ എം പി ദിലീപ് കുമാർ, അധ്യാപകർക്ക് നേതൃത്വം നൽകിയ ഉണ്ണിമാഷ്, ഡി ഇ ഒ ശരചന്ദ്രൻ, ഡി ഡി ഇ ശശീന്ദ്ര വ്യാസ് എന്നിങ്ങനെ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ഒരേ മനസ്സോടെയായിരുന്നു കുട്ടികൾക്കായി നിലകൊണ്ടത്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് പരീക്ഷയെഴുതിയതിൽ ഭൂരിഭാഗവും. പ്രത്യേകമായി ട്യൂഷനോ മറ്റു പഠന സംവിധാനങ്ങളോ ഇല്ലാതെയായിരുന്നു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്. വിദ്യാർത്ഥികൾക്കു വേണ്ടി ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ നൽകിയും ഏറെ വൈകി ക്ലാസ്സുകളുള്ള സമയത്ത് കുട്ടികൾക്കായി ഭക്ഷണം ഒരുക്കിയും ഒപ്പം നിന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും എല്ലാം ഇവിടുത്തെ അധ്യാപകർ നന്ദിയോടെ സ്മരിക്കുന്നു.

സ്കൂളിലെ ഐ ടി ലാബിൻ്റെ ശോചനീയാവസ്ഥയറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ അത് പരിഹരിക്കാനുള്ള തീരുമാനമെടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ദുരന്തമുണ്ടായത്.    സ്കൂളിന്റെ വാർഷികം ഗ്രാമോത്സവം പോലെ ഒന്നിലധികം ദിവസങ്ങളിലായി  കൊണ്ടാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.അങ്ങനെ ഒരു സമൂഹത്തിന്റെയാകെ പ്രതീക്ഷയും വെളിച്ചവുമായിരുന്ന തങ്ങളുടെ വെള്ളാർമല സ്കൂൾ എത്രയും വേഗം തിരിച്ചു കിട്ടുമെന്ന ഏക പ്രതീക്ഷയിലാണ് ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും.

English Summary:

From Tragedy to Triumph: How a Kerala School's Unity Forged a 100% Pass Rate After Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com