ADVERTISEMENT

ന്യൂഡൽഹി ∙ യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നു മെഡിക്കൽ പിജി നേടി എത്തുന്നവർക്ക് മെഡിക്കൽ കോളജുകളിൽ അധ്യാപകരാകാൻ, ഒരുവർഷത്തെ സീനിയർ റസിഡൻസി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഒഴിവാക്കുന്നു. ഇന്ത്യയിലെ എംബിബിഎസ് യോഗ്യതയ്ക്കുശേഷം ഈ രാജ്യങ്ങളിൽനിന്നു പിജി നേടുന്നവർക്ക് ഇളവു നൽകാനാണ് ആലോചന. അതേസമയം, പിജി ചെയ്ത അതേ രാജ്യത്താകണം പൂർണമായും പരിശീലനമെന്നും പഠിച്ച വിഷയത്തിലെ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് ആ രാജ്യത്തു റജിസ്ട്രേഷൻ നേടിയിരിക്കണമെന്നും എൻഎംസിയുടെ കരടുനയത്തിൽ വ്യവസ്ഥയുണ്ട്.

4 വർഷം ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ആൾക്കു മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയാകുമെന്നും വ്യവസ്ഥയുണ്ട്. കുറഞ്ഞത് 220 കിടക്കയുള്ള സർക്കാർ ആശുപത്രിയിൽ കൺസൽറ്റന്റായോ സ്പെഷലിസ്റ്റായോ ജോലി നോക്കിയ ആളാകണം. പിജി യോഗ്യതയുണ്ടാകണം. ബയോമെഡിക്കൽ റിസർച്ചിൽ ബേസിക് കോഴ്സ് പാസാകുകയും വേണം. സ്ഥാനക്കയറ്റത്തിനു മറ്റു യോഗ്യതകൾ നേടണം.

നേരിട്ട് അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കു യോഗ്യത നേടാൻ സമാനമായ സർക്കാർ ആശുപത്രിയിൽ കുറഞ്ഞത് 10 വർഷത്തെ ചികിത്സാപരിചയം വേണം. 2017നു മുൻപു സീനിയർ റസിഡന്റുമാരായി നിയോഗിക്കപ്പെടുകയും അതേ തസ്തികയിൽ തുടർന്നുപോരുകയും ചെയ്യുന്ന ഡിപ്ലോമ യോഗ്യതയുള്ളവർക്കും അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com