എസ്എസ്എൽസി; ഇ ഗ്രേഡ് ഒരു വിദ്യാർഥിക്ക് മാത്രം

Mail This Article
തിരുവനന്തപുരം∙ 4.26 ലക്ഷത്തിലേറെ കുട്ടികൾ എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ 19% മാർക്കിൽ താഴെ(ഇ ഗ്രേഡ്) നേടിയത് ഒറ്റ വിദ്യാർഥി മാത്രം. എല്ലാ വിഷയത്തിനും ഡി ഗ്രേഡ് (20 മുതൽ 29% വരെ മാർക്ക്) നേടിയവർ 1946 പേരാണ്. ഇവരുൾപ്പെടെ 2100 പേർക്കാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടാനാകാത്തത്. ഒരു വിഷയത്തിൽ 30% മാർക്കാണ് വിജയിക്കാൻ വേണ്ടത്. ഇതിൽ 20% എഴുത്തു പരീക്ഷയ്ക്കു മുൻപേ നിരന്തര മൂല്യനിർണയത്തിന്(സിഇ) സ്കൂളിൽനിന്ന് അധ്യാപകർ നൽകുന്നതാണ്. ഭൂരിപക്ഷം വിദ്യാർഥികൾക്കും അതു പൂർണമായും ലഭിക്കാറുണ്ട്.
അതിനാൽ സിഇയുടെ മാർക്ക് അനുസരിച്ച് എഴുത്തു പരീക്ഷയ്ക്ക് ശരാശരി 10–15% മാർക്ക് നേടിയാൽ ജയിക്കാവുന്ന സാഹചര്യമാണ്. അതുപോലും നേടാനാകാതെ പോയവരാണ് ഉപരിപഠന യോഗ്യതയ്ക്കു പുറത്തായത്. 2026–27 അധ്യയന വർഷം മുതൽ ഈ രീതി മാറുകയാണ്. പിന്നീട് എഴുത്ത് പരീക്ഷയ്ക്ക് 30% മാർക്ക് നേടിയാൽ മാത്രം ജയിക്കാനാവുകയുള്ളൂ. ഇത്തവണ 61,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ എല്ലാ വിഷയത്തിനും എ ഗ്രേഡും അതിനു മുകളിലും നേടിയവർ 95,790 ആണ്.