ഉരുളിനെ അതിജീവിച്ച അഥീലിന് ഫുൾ എ പ്ലസ്; വെള്ളാർമല സ്കൂളിന് വിജയം 100%

Mail This Article
മേപ്പാടി ∙ ഉരുളെടുക്കാതിരിക്കാൻ കാത്തുവച്ച പുസ്തകങ്ങൾ പഠനത്തിനു കൂട്ടായപ്പോൾ അഥീലിന് നേട്ടത്തിന്റെ എ പ്ലസ്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ 55 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് കെ.എം. അഥീൽ മാത്രമാണ്. ഉരുൾപൊട്ടൽ ദിവസം ശക്തമായ മഴ തുടങ്ങിയപ്പോൾത്തന്നെ അഥീൽ പാഠപുസ്തകങ്ങൾ വീടിന്റെ മുകൾനിലയിലേക്കു മാറ്റിയിരുന്നു. ഉരുൾജലം കുത്തിയൊലിച്ച് വീട്ടിലേക്കു കയറിയപ്പോൾ മലമുകളിലേക്ക് ഓടിയാണ് അഥീൽ രക്ഷപെട്ടത്. വീടിനകത്ത് വെള്ളവും ചെളിയും ഇരച്ചുകയറിയെങ്കിലും ഉയരത്തിലെടുത്തുവച്ച പുസ്തകങ്ങളെല്ലാം സുരക്ഷിമായി അവിടെ ഉണ്ടായിരുന്നു. പിന്നീട് വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂൾ ക്യാംപസിലേക്കു മാറ്റിയപ്പോൾ പഴയ പുസ്തകങ്ങളെയും അഥീൽ കൂടെക്കൂട്ടി.
ഉരുൾപൊട്ടലിനെ അതിജീവിച്ച മനക്കരുത്തിന് സമ്പൂർണ എ പ്ലസ് വിജയം ഇരട്ടിമധുരമായി. 2018 ലെ പെരുമഴയത്തും അഥീലിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്നത്തെ അനുഭവത്തിൽനിന്നാണ് പാഠപുസ്തകങ്ങൾ സുരക്ഷിതമാക്കണമെന്ന് അഥീലിന് തോന്നിയത്. ചൂരൽമല പുതിയ വില്ലേജ് റോഡിൽ താമസിച്ചിരുന്ന അഥീലും കുടുംബവും ഉരുൾപൊട്ടലിൽ വീട് വാസയോഗ്യമല്ലാതായതിനാൽ ഇപ്പോൾ മേപ്പാടി മുക്കിൽപീടികയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കെ.എം. ബഷീറിന്റെയും സുനീറയുടെയും മകനാണ്. സഹോദരൻ കെ.എം. അസീൽ വെള്ളാർമല ജിഎച്ച്എസ്എസിൽ 9– ാം ക്ലാസ് വിദ്യാർഥി.
വെള്ളാർമല സ്കൂളിന് 100% ജയം
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർഥികളെ 55 വിദ്യാർഥികളും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു. കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന്, മേപ്പാടി ജിഎച്ച്എസ്എസ് ക്യാംപസിലേക്ക് വെള്ളാർമല സ്കൂളിന്റെ പ്രവർത്തനം മാറ്റിയിരുന്നു. പുതിയ യൂണിഫോമും പാഠപുസ്തകങ്ങളും യാത്രാസൗകര്യവുമെല്ലാം വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം ചേർന്ന് ഏർപ്പാടാക്കി. കുട്ടികൾക്ക് പ്രത്യേക കൗൺസലിങ്ങും പഠനക്യാംപുകളും സംഘടിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 9 വരെ പഠനം നീണ്ടു. 3 നേരം ഭക്ഷണവും നൽകി. കഴിഞ്ഞ തവണയും ഈ വിദ്യാലയത്തിന് 100% വിജയമുണ്ടായിരുന്നു.