എസ്എസ്എൽസി ; യോഗ്യത നേടിയവർ 4.24 ലക്ഷം, പ്ലസ് വൺ സീറ്റ് 4.74 ലക്ഷം

Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതൽ സീറ്റ് പ്ലസ് വണിന് സംസ്ഥാനത്തുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി. ‘ഉപരിപഠന യോഗ്യത നേടിയത് 4,24,583 പേരാണെങ്കിൽ ഹയർ സെക്കൻഡറിക്ക് 4,41,887 സീറ്റും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് 33,030 സീറ്റും അടക്കം 4,74,917 പ്ലസ് വൺ സീറ്റുകളുണ്ട്. പ്ലസ് വണിനു കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്തും ഇതാണ് സ്ഥിതി. അവിടെ 79,272 പേരാണ് എസ്എസ്എൽസി ജയിച്ചത്. എന്നാൽ 78,331 ഹയർ സെക്കൻഡറി സീറ്റുകളും 2850 വൊക്കേഷനൽ ഹയർ സെക്കൻഡറി സീറ്റുകളും ഉൾപ്പെടെ 81,182 സീറ്റ് പ്ലസ് വണ്ണിനുണ്ട്. ഇതിനൊപ്പമാണ് ഉപരിപഠനത്തിനായി ഐടിഐ, പോളിടെക്നിക് സീറ്റുകളുമുള്ളത്’– മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ പിടിഎ കമ്മിറ്റികൾ വിദ്യാർഥികളിൽ നിന്ന് പ്രവേശനത്തിന്റെ പേരിലടക്കം വൻതുക നിർബന്ധിച്ചു വാങ്ങുന്നതായി പരാതികളുണ്ടെന്നു മന്ത്രി പറഞ്ഞു. വാർഷിക ഫീസ് ഇനത്തിലും സ്പെഷൽ ഫീസ് ഇനത്തിലും പിടിഎക്ക് പിരിക്കാവുന്ന ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം വാങ്ങുകയോ അത് നൽകാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കുകയോ ചെയ്താൽ കടുത്ത നടപടി പിടിഎയ്ക്കും എസ്എംസികൾക്കും എതിരെയുണ്ടാകും. സ്കൂളുകളുടെ അക്കാദമിക് കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പിടിഎകൾ ഇടപെടുന്നത് അംഗീകരിക്കില്ല. പിടിഎ പ്രസിഡന്റ് സ്ഥാനത്ത് ഒരു വ്യക്തി 3 വർഷമേ പാടുള്ളൂവെന്ന സർക്കാർ ഉത്തരവുണ്ട്– മന്ത്രി പറഞ്ഞു.