കണ്ണിലെ ഇരുട്ടിലും കണക്കിൽ പുലിയായി ഉണ്ണിക്കുട്ടൻ; 10 വർഷത്തെ കലണ്ടറുകൾ ഇവനു മനഃപാഠം
Mail This Article
കണക്കിൽ പുലിയാണ് പതിനൊന്നു വയസുകാരൻ ഉണ്ണിക്കുട്ടൻ എന്ന അശ്വനീഷ്. ജന്മനാ കാഴ്ചയ്ക്ക് വൈകല്യം ഉളള കുട്ടിയുടെ കണക്കിലെ കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്. മനസിൽ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും ഉണ്ണിക്കുട്ടന് സെക്കൻഡുകൾ മതി.2009ൽ ജനിച്ച ഉണ്ണിക്കുട്ടന് അതിനു ശേഷമുള്ള എല്ലാ വർഷത്തിലെയും കലണ്ടറുകൾ കാണാപാഠമാണ്. 2009മുതൽ മുതലിങ്ങോട്ടുള്ള ഏതൊരു മാസവും തീയതിയും പറഞ്ഞാൽ അത് ഏതു ദിവസമാണെന്ന് ഉണ്ണി സെക്കൻഡുകൾക്കുള്ളിൽ പറയും.
കൺപീലി ഇല്ലാതെയാണു കുട്ടി ജനിച്ചത്. കൃഷ്ണമണി ചലിച്ചിരുന്നില്ല. ഓപ്പറേഷനിലൂടെ അതിന് അൽപം മാറ്റമുണ്ടായെങ്കിലും ഇപ്പോളും വശങ്ങളിലെ കാഴ്ചകളും ഒരു പരിധിക്കപ്പുറമുള്ളവയും കാണാൻ സാധിക്കില്ല. ബുക്ക് വളരെയടുത്ത് വച്ചാൽ വായിക്കാൻ സാധിക്കും.
വെറുതെയിരിക്കുമ്പോൾ ബുക്കിൽ സംഖ്യകൾ എഴുതിക്കൂട്ടുകയാണ് ഉണ്ണിക്കുട്ടന്റെ ഹോബി. ഒന്നാം ക്ലാസ് മുതൽ പലപല ബുക്കുകളായി കണക്കു കൂട്ടിവച്ചിരിക്കുകയാണ്. നാലു വയസിലാണ് കുട്ടിയുടെ ഈ കഴിവ് വീട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയത്. ഭിത്തിയിലെ കലണ്ടറിലെ ദിവസങ്ങൾ കൃത്യമായി പറഞ്ഞു തുടങ്ങിയതോടെ അധ്യാപകരും ശ്രദ്ധിച്ചു തുടങ്ങി. കോട്ടയം കല്ലറ സ്വദേശി, ബിഎസ്എഫ് ജവാൻ വിജയന്റെയും ഉഷയുടെയും മകനാണ് ഉണ്ണിക്കുട്ടൻ. കല്ലറ സെന്റ് തോമസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടന്റെ ആഗ്രഹം നല്ല ഒരു ഡോക്ടർ ആകണമെന്നാണ്.
English Summary : 11 Year old wonder boy in Mathematics