രണ്ടാം വയസ്സിൽ തിരമാലകളുമായി കൂട്ടുകൂടി: സർഫിങ്ങിൽ ഇന്ദ്രജാലം കാണിക്കുന്ന നാലു വയസ്സുകാരൻ
Mail This Article
തിരമാലകൾക്ക് മുകളിലൂടെ അനായാസം ഒഴുകി സർഫിങ് നടത്തുന്നതിനു ഏറെ പരിശീലനവും ധൈര്യവും എല്ലാം വേണം. എന്നാൽ തിരിച്ചറിവാകാത്ത പ്രായത്തിൽ തനിയെ സർഫിംഗ് നടത്തി അത്ഭുതപ്പെടുത്തുകയാണ് ബ്രസീൽ സ്വദേശിയായ ജൊവൗ വൈറ്റർ എന്ന വണ്ടർ കിഡ്.
അച്ഛനും ചേച്ചിയും സ്ഥിരമായി കടലിൽ ഇറങ്ങുന്നത് കണ്ടാണ് ജൊവൗ സർഫിങ്ങിൽ താത്പര്യം കാണിച്ചു തുടങ്ങിയത്. തീരദേശത്ത് താമസിക്കുന്നതിനാൽ ഒരു വയസ്സ് തികയും മുൻപ് തന്നെ മാതാപിതാക്കൾ ജൊവൗയെ നീന്തൽ പരിശീലിപ്പിച്ചു തുടങ്ങിയിരുന്നു. രണ്ടാം വയസ്സിൽ സർഫിങ്ങ് ബോർഡിൽ തിരമാലകൾക്ക് മുകളിൽ തനിയെ വീഴാതെ നിൽക്കാൻ ഈ മിടുക്കൻ പഠിച്ചെടുത്തു. ഇപ്പോൾ വിദഗ്ധരായ സർഫർമാരെ പോലെ ആരുടെയും സഹായമില്ലാതെ തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാൻ ജൊവൗയ്ക്ക് അറിയാം.
മകളെ പരിശീലിപ്പിക്കുന്നതിനിടെ നിരന്തരമായി ജൊവൗ തനിക്കും സർഫിങ് ബോർഡിൽ കയറണമെന്ന് അച്ഛനോട് ആവശ്യപ്പെടുമായിരുന്നു. ഒടുവിൽ മകന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി മാത്രം രണ്ടു വയസ്സുള്ള ജൊവൗയെ വെറുതെ വയസ്സ് സർഫിങ് ബോർഡിലിരുത്തി നോക്കി. എന്നാൽ മാതാപിതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞു ജൊവൗ ഒരു വിദഗ്ധനെ പോലെ വീഴാതെ ബോർഡിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. അന്ന് മുതൽ മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തന്നെയാണ് അവനുവേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നത്.
ഇപ്പോൾ ഒരു മടിയുമില്ലാതെ തനിയെ കടലിലേക്ക് ഇറങ്ങാൻ ജൊവൗയ്ക്ക് സാധിക്കും. ജൊവൗ സർഫിങ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിത്തുടങ്ങിയതോടെ പതിനായിരക്കണക്കിന് ആരാധകരാണ് ഈ കൊച്ചുമിടുക്കനുള്ളത്. തിരമാലകളുടെ രാജകുമാരൻ എന്നാണ് ആരാധകർ ജൊവൗയെ വിശേഷിപ്പിക്കുന്നത്.
English Summary : Joao vitor brazil's four year old surfing star