കൊറോണക്കാലത്തെ കൂട്ടിലടച്ച ‘കിളി’യായി അഞ്ച് വയസുകാരൻ സഖറിയാസ് !
Mail This Article
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥ വന്നതോടെ കുട്ടികളുടെ കൂട്ടുകാർക്കൊപ്പമുള്ള കളിചിരി നേരം അങ്ങില്ലാതെയായി. ഈ കൊറോണക്കാലം ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വരുത്തിവച്ച തീരാനഷ്ടങ്ങളേറെയാണ്. പുത്തൻ യൂണിഫോമും പുസ്തകങ്ങളുമായി സ്കൂളിലേയ്ക്കെന്ന സ്വപ്നമാണ് ആദ്യം ഇവർക്ക് നഷ്ടമായത്. സ്കൂളിലും പാർക്കിലും പറമ്പിലുമൊക്കെ കളിച്ചും പഠിച്ചും ആസ്വദിക്കേണ്ട സമയമാണ് കൂട്ടിലടച്ച കിളികളെപ്പോലെ ഈ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത്. പതിയെ ഈ കാലവും അവസാനിക്കുമെന്ന പ്രതീക്ഷകൾ മാത്രമാണിനി ബാക്കി.
ഇങ്ങനെ കൂട്ടിലടയ്ക്കപ്പെട്ട കൊച്ചുകൂട്ടുകാരുടെ അവസ്ഥ എടുത്തുകാണിക്കുന്ന ഒരു കുഞ്ഞു കാവ്യചിത്രമാണ് ‘കൂട്’ എന്ന വിഡിയോ. അഞ്ച് വയസുകാരൻ സഖറിയാസ് ആന്റണിയാണ് കാലികപ്രസക്തമായ ഈ കുഞ്ഞു കവിതയിലെ കൂട്ടിലടയ്ക്കപ്പെട്ട ‘കിളി’യായി പാടി അഭിനയിച്ചിരിക്കുന്നത്. യുവകവിയും സഖറിയാസിന്റെ അച്ഛനുമായ ആന്റണി പി ജെ യുടേതാണീ കുഞ്ഞു കവിത.
ആലപ്പുഴ മോണിങ്സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു കെ ജി വിദ്യാർഥിയാണ് സഖറിയാസ്. അച്ഛന്റെ കവിത അതിമനോഹരമായി ചൊല്ലി അഭിനയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. അഭിനയവും കവിത ചൊല്ലലും കൂടാതെ ചിത്രരചനയിലും നൃത്തത്തിലുമൊക്ക കുഞ്ഞു സഖറിയാസ് കഴിവ് തെളിയിച്ചിട്ടുണ്ട്. മാർട്ടീനയാണ് സഖറിയാസിന്റെ അമ്മ.
English Summary : Poetic short film koodu by Zacharias Antony