കുടുംബം പുലർത്താൻ സൈക്കിളിൽ പപ്പടം വിൽക്കുന്ന പത്ത് വയസുകാരൻ
Mail This Article
ആറാം ക്ലാസ് വിദ്യാർത്ഥിയായ പറവൂർ കരിമ്പാടം സ്വദേശി അമീഷിന് പ്രതിസന്ധികിൽ തോറ്റുകൊടുക്കാൻ മനസ്സില്ല. വീട്ടിലെ പ്രാരാബ്ധങ്ങൾ മനസിലാക്കി സൈക്കിളിൽ പപ്പടം വിൽക്കാൻ ഇറങ്ങിയ അമീഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത് വൈറലായിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തേണ്ട അവസ്ഥ വന്നപ്പോൾ അമീഷ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
അച്ഛൻ രോഗിയായി കിടപ്പായതോടെ അമ്മ ദിവസക്കൂലിക്ക് വീട്ടുപണി ചെയ്തുകിട്ടുന്ന തുശ്ചമായ വരുമാനം മാത്രമായി നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം. ദിവസം മുന്നൂറു രൂപ മാത്രം വരുമാനം ലഭിക്കുന്ന ജോലിയിലൂടെ കുടുംബത്തെ ശരിയായ രീതിയിൽ പുലർത്താൻ കഴിയാതെ വന്നു അമ്മയ്ക്ക്. അച്ഛന്റെ ചികിത്സയും വീട്ടു ചെലവും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ചേച്ചി ഉൾപ്പെടെയുള്ള മക്കളുടെ പഠനച്ചെലവും പരസ്പരം കൂട്ടിമുട്ടിക്കാൻ അമ്മ പെടാപ്പാട് പെടുന്നത് കണ്ടാണ് അമീഷ് പപ്പടം വില്പനയ്ക്ക് ഇറങ്ങിയത്.
വീടിനടുത്തായി പപ്പട നിർമാതാവായ ഒരു വ്യക്തി എത്തിച്ചുകൊടുക്കുന്ന പപ്പട പാക്കറ്റുകൾ വിവിധ സ്ഥലങ്ങളിൽ സൈക്കിൾ ചവിട്ടി പോയി നൽകുകയാണ് താൻ ചെയ്യുന്നതെന്ന് അമീഷ് വിഡിയോയിൽ പറയുന്നു. 500 രൂപയ്ക്ക് പപ്പടം വിറ്റാൽ 200 രൂപ അമീഷിന് കൂലിയായി ലഭിക്കും. ഈ തുകയ്ക്ക് വേണ്ടിയാണ് അമീഷ് മഴയും വെയിലും വക വയ്ക്കാതെ സൈക്കിൾ ചവിട്ടുന്നത്.
വിഡിയോ കണ്ട് നിരവധിയാളുകൾ അമീഷിന് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട് . രാവിലെ 8 മണി മുതലാണ് അമീഷ് പപ്പട വില്പനയ്ക്ക് ഇറങ്ങുന്നത്. കരിമ്പാടം സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് അമീഷ്.
English Summary : Ten year old boy sells pappadam viral video