അതിജീവനത്തിന്റെ കളിയിടങ്ങൾ ഒരുക്കി കുട്ടികളുടെ നാടക ശില്പശാല
Mail This Article
കോവിഡ് കാലത്ത് അതിജീവനത്തിന്റെ കളിയിടങ്ങൾ ഒരുക്കി കുട്ടികളുടെ നാടക ശില്പശാല അരംഭിച്ചു. 41 വർഷമായി മലയാള നാടക വേദിയിൽ ശ്രദ്ധേയമായ പ്രവർത്തന നടത്തി വരുന്ന രംഗചേതനയുടെ പ്രധാന പ്രവർത്തനമേഖലയാണ് കുട്ടികളുടെ നാടകവേദി. കളിവെട്ടം എന്ന പേരിൽ കഴിഞ്ഞ 35 വർഷമായി കുട്ടികൾക്കു വേണ്ടി എല്ലാ സമ്മർ വേക്കേഷൻ കാലത്തും നടത്തി വരുന്ന കുട്ടികളുടെ നാടക ശില്പശാല 2020ൽ കോവിഡ് കാരണം നടത്താൻ കഴിഞ്ഞില്ല. ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താറുള്ള നാടക ശില്പശാലയാണ് തൃശൂർ കേരള സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തിൽ ഫെബ്രുവരി 1 മുതൽ തുടങ്ങി 28 ന് അവസാനിയ്ക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കന്നത്.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി 20 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ശില്പശാല നടക്കുന്നത്. ഗാന്ധി പീസ് ഫൗഡേഷൻ സെക്രട്ടറിയും ചിത്രകാരനുമായ VS ഗിരീശൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ച നാടക ശില്പശാല ഫെ.28 ന് ശില്പശാലയിലെ കുട്ടികൾ തയ്യാറാക്കുന്ന നാടകാവതരണത്തോടെയാണ് സമാപനം.
കുട്ടികളുമായി സംവദിയ്ക്കുന്നതിന് സുനിൽ സുഖദ, ചിത്രകാരൻ ഫ്രാൻസിസ് ചിറയത്ത്, മാധ്യമ പ്രവർത്തക ലെസ്ലി, ഡോ.M.പ്രദീപൻ, ശശികലസുരേഷ്, കർപ്പകം ഉല്ലാസ്, നോയൽ വർഗ്ഗീസ് തുടങ്ങിയവർ വിവിധ സമയങ്ങളിൽ ശില്പശാലയിൽ വന്നു ചേരുന്നതാണ്. E.T. വർഗീസ് മാസ്റ്റർ നേതത്വം നൽകുന്ന ശില്പശാലയുടെ ഡയറക്ടർ നാടക രചയിതാവും സംവിധായകനുമായ കെ.വി.ഗണേഷാണ്. കോവിഡ് കാലത്ത് വിട്ടകങ്ങളിൽ പെട്ടു പോയ കുട്ടികളുടെ പുറം ലോകത്തിന്റെ കാഴ്ചകളും സ്വപ്നങ്ങളും ഇതിവൃത്തമാക്കി തയ്യാറക്കിയ നാടകമാണ് കുട്ടികൾ സമാപന ദിവസമായ ഫെബ്രുവരി 28 ന് അരങ്ങിൽ എത്തിക്കുക.
English Summary : Rangachethana arranges drama workshop for kids