ജിയയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഓട്ടിസവും മുട്ടുമടക്കി: 36 കിലോമീറ്റർ കടലിലൂടെ നീന്തി ചരിത്രം സൃഷ്ടിച്ച്
Mail This Article
ഓട്ടിസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കടലിലൂടെ ദീർഘദൂരം നീന്തി വാർത്തകളിൽ ഇടം നേടുകയാണ് ഓട്ടിസം ബാധിതയായ ഒരു പന്ത്രണ്ടുകാരി. ബാന്ദ്ര -വേർളി കടൽപ്പാലം മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് നീന്തിയാണ് ജിയ റായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. സ്വിമ്മിംഗ് അസോസിയേഷൻ ഓഫ് മഹാരാഷ്ട്രയുടെ മേൽനോട്ടത്തിലായിരുന്നു ജിയയുടെ നീന്തൽ പ്രകടനം.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്ന രോഗ ബാധിതയാണ് ജിയ. ഈ അസുഖബാധിതരിൽ നിന്നും ഇത്രയും അധികം ദൂരം കടലിൽ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് ജിയ നേടിയെടുത്തിരിക്കുന്നത്. ഫെബ്രുവരി 17-ന് പുലർച്ചെ 3 .50നാണ് ജിയ ബാന്ദ്ര- വേർളി കടൽപ്പാലത്തിനു സമീപത്ത് നിന്നും നീന്തൽ ആരംഭിച്ചത്. 12 .30 ഓടെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപമെത്തി. ജിയ നീന്തുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സർക്കാർ കേന്ദ്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം താൻ സൃഷ്ടിച്ച റെക്കോർഡ് തന്നെയാണ് ജിയ ഇപ്പോൾ തകർത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എലിഫന്റാന ദ്വീപിൽ നിന്നും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് 14 കിലോമീറ്റർ മീറ്റർ ദൂരം നീന്തി ഈ മിടുക്കി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥനായ മദൻ റായി ജിയയുടെ പിതാവ്. പരിമിതികളെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കിയ ജിയയെ ആശംസകൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ .
English Summary : Eleven year old girl swims 36 km in Arabian sea to raise awareness about autism