ADVERTISEMENT

ഈജിപ്തിലെ സൂയസ് കനാലിൽ വമ്പൻ ചരക്കുകപ്പൽ ദിവസങ്ങളോളം കുടുങ്ങി കിടന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കനാൽ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയ ചരക്കുകപ്പൽ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് നീക്കംചെയ്യാനായത്. പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും ഒടുവിൽ വേലിയേറ്റ സമയത്ത് ടഗ്ഗ് കപ്പലുകൾ ഉപയോഗിച്ച് കൂടുതൽ ചലിപ്പിച്ച് വലിച്ചുമാറ്റുകയായിരുന്നു.

 

എന്നാൽ കപ്പൽ കുടുങ്ങിക്കിടന്ന ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കാൻ കുഞ്ഞുമനസ്സുകളിൽ എന്തെങ്കിലും ആശയങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനു വേണ്ടി സിഎൻഎൻ നിർമ്മിച്ച ഒരു വിഡിയോയാണ് ഇപ്പോൾ പ്രചാരം നേടുന്നത്. പ്രായോഗികമാക്കാൻ തീരെ സാധ്യതയില്ലാത്ത ആശയങ്ങളാണ് കുഞ്ഞുങ്ങൾ പങ്കുവെച്ചതെങ്കിലും അവരുടെ ക്രിയാത്മകമായ ചിന്താശേഷിയാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. 

 

ശക്തിയുള്ള എന്തെങ്കിലും ഉപകരണം കൊണ്ട് ചരക്കുകപ്പൽ അപ്പാടെ പൊക്കിയെടുക്കാം എന്നാണ് മൂന്ന് വയസ്സുകാരിയായ ഷാർലറ്റിന്റെ അഭിപ്രായം. അതേസമയം ലക്ഷക്കണക്കിന് ആളുകൾ കൂടിച്ചേർന്ന് മെറ്റൽ സ്ട്രിംഗ് ഉപയോഗിച്ച് ഒരു വശത്തു നിന്നും കപ്പൽ വലിച്ചു നീക്കികൂടെയെന്നാണ് ആറു വയസ്സുകാരിയായ എലനോറിന്റെ ചോദ്യം.

 

അത്രയൊന്നും പാടുപെടേണ്ടി വരില്ല ഒരു ടോ ട്രക്ക് ഉപയോഗിച്ചാൽ സിമ്പിളായി കാര്യം നടക്കില്ലേ എന്നാണ് മേവിസ് എന്ന മൂന്നുവയസ്സുകാരിയുടെ ചിന്ത. ആറു വയസ്സ് മാത്രമാണ് പ്രായമെങ്കിലും ഗില്ലിയൻ എന്ന കൊച്ചുമിടുക്കിക്ക് കുറച്ചുകൂടി വ്യക്തമായ ഒരു പദ്ധതിയുണ്ട്. ഇരുപതിൽ അധികം ഹെലികോപ്റ്ററുകൾ ഒന്നിച്ചെത്തി ബലമുള്ള കയറോ ചങ്ങലയോ ഉപയോഗിച്ച് കപ്പലുമായി ബന്ധിച്ച ശേഷം ഉയർത്തി എടുക്കണം എന്നാണ് ഗില്ലിയന്റെ അഭിപ്രായം. സംഗതി മനസ്സിലായില്ലെങ്കിൽ വ്യക്തമായി കാണിച്ചു തരാൻ ഒരു ചിത്രവും കക്ഷി വരച്ചിട്ടുണ്ട്.

 

ഇതുകൊണ്ടൊന്നും തീർന്നില്ല. കനാലിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം ബക്കറ്റുകളിലാക്കി ഒഴിച്ചാൽ സിമ്പിളായി കപ്പലിന് തിരിയാൻ സാധിക്കുമെന്ന് എട്ട് വയസ്സുകാരിയായ സിൽവി പറയുന്നു. ഒരു സ്ക്രൂ ഡ്രൈവറും ഏണിയും ഉപയോഗിച്ചാൽ തന്നെ കാര്യം നടക്കുമെന്ന് പറയുന്ന മിടുക്കന്മാരുമുണ്ട്. എന്തായാലും ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് തന്നെ ചരക്കുകപ്പൽ കനാലിൽ നിന്നും നീക്കിയെങ്കിലും കുഞ്ഞുമനസ്സുകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം.

 

English summary : Kids says what they would do free the ship in Suez Canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com