‘മ്മക്ക് ഫ്രീയായിട്ട് വാക്സിനൊക്കെ കുത്തിത്തരുന്നതല്ലേ.. പ്പോ മ്മളാൽ പറ്റുന്നൊരു തുക സർക്കാരിന് കൊടുക്കുക’
Mail This Article
സൈക്കിൾ വാങ്ങാനായി നാളുകളായി സ്വരുക്കൂട്ടിയ തുക മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. കോവിഡ് വാക്‌സിന്റെ ലഭ്യതകുറവ് തന്റെ ആഗ്രഹത്തേക്കാൾ വലുതല്ല എന്ന് മനസ്സിലാക്കിയാണ് ആറാംക്ലാസുകാരൻ കാർത്തിക് താൻ കൂട്ടിവച്ച തുക സംഭാവന ചെയ്തത്. ചിറ്റാരി കടവ് വരേരൻ കണ്ടി ഗിരീഷ് ഷൈനി ദമ്പതികളുടെ മകനായ കാർത്തിക് കാവുംവട്ടം എൽ പി സ്കൂൾ വിദ്യാർഥിയാണ്.
‘സർക്കാര് മ്മക്ക് ഫ്രീയായിട്ട് വാക്സിനൊക്കെ കുത്തിത്തരുന്നതല്ലേ.. പ്പോ മ്മളാൽ പറ്റുന്നൊരു തുക സർക്കാരിന് കൊടുക്കുക’ ഒരു ആറാംക്ലാസുകാരന്റെ പക്വതയൊത്ത വാക്കുകളാണിത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ വാങ്ങുകയെന്നത്. ആ ആഗ്രഹ പൂർത്തീകരണത്തിനായി നാളുകളായി ഒരു രൂപയും രണ്ടു രൂപയും അഞ്ചു രൂപയുമൊക്കെയായി കൂട്ടിവച്ച അഞ്ഞൂറ്റി ഒന്ന് രൂപയാണ് യാതൊരു മടിയുമില്ലാതെ ഈ മിടുക്കൻ കൈമാറിയത്.
വളരെ ചെറിയ വരുമാനത്തിൽ ജീവിക്കുന്നവരാണ് കാർത്തിക്കിന്റെ മാതാപിതാക്കൾ. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലുംതന്റെ ആകെയുള്ള സമ്പാദ്യം നല്ലൊരു കാര്യത്തിനായി കൊടുത്തതിന്റെ സന്തോഷത്തിലാണ് കാർത്തിക്.
English Summary : Karthik donates to Chief minister's disaser management fund for covid vaccine