ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് കാലത്തെ കോടതി ഇടപെടലുകളിൽ നന്ദിയും അഭിമാനവും അറിയിച്ച് സുപ്രീം കോടതിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ ലിഡ്വിന ജോസഫാണ് ചീഫ് ജസ്റ്റിനു കത്തും സ്വയം വരച്ച ചിത്രവും അയച്ചു നൽകിയത്. പിന്നാലെ, വരയും വാക്കുകളും ഹൃദയത്തിൽ തൊട്ടെന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി. ഇന്ത്യൻ ഭരണഘടനയുടെ താൻ ഒപ്പുവച്ച കോപ്പിയും ജസ്റ്റിസ് രമണ ലിഡ്വിനയ്ക്കു സമ്മാനമായി അയച്ചു.

 

ഡൽഹിയിലും മറ്റും കോവിഡ് മൂലം ആളുകൾ മരിക്കുന്നതു പത്രത്തിലൂടെ അറിഞ്ഞെന്നും ഇതിൽ ആശങ്കപ്പെട്ടെന്നുമുള്ള മുഖവുരയോടെയാണു ലിഡ്വിനയുടെ കത്ത്. ‘കോടതിയുടെ ഇടപെടലിനെക്കുറിച്ചും അറിഞ്ഞു. ഓക്സിജൻ ലഭ്യതയ്ക്ക് ഉത്തരവിട്ട് ഒരുപാട് പേരുടെ ജീവൻ രക്ഷപ്പെടുത്തിയതിൽ സന്തോഷവും അഭിമാനവും തോന്നി. 

 

ഈ നടപടികൾ വഴി രാജ്യത്തു മൊത്തത്തിലും ഡൽഹിയിൽ വിശേഷിച്ചും മരണനിരക്ക് കുറച്ചഞ്ഞതായും മനസ്സിലാക്കി. ഇതിനു നന്ദി അറിയിക്കുന്നു. അഭിമാനം, സന്തോഷം’– ലിഡ്വിന സ്വന്തം കൈപ്പടയിലെഴുതി. ഒപ്പം, കോടതിമുറിയിൽ വൈറസിനെ അടിച്ചൊതുക്കുന്ന ജഡ്ജിയുടെ വർണചിത്രവും ലിഡ്വിന വരച്ചു.

 

അപ്രതീക്ഷിതമായി കത്തും ചിത്രവും കിട്ടിയ സന്തോഷത്തിൽ ചീഫ് ജസ്റ്റിസ് മറുപടിയെഴുതി. ‘ലിഡ്വിന രാജ്യത്തു നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്ന രീതിയും മനുഷ്യജീവന്റെ കാര്യത്തിൽ കാട്ടിയ ആശങ്കയും ഒരുപാട് ആകർഷിച്ചു. രാജ്യനിർമാണത്തിൽ ഒട്ടേറെ സംഭാവനകൾ നൽകുന്ന ഒരാളായി ലിഡ്വിന വളരുമെന്നതിൽ സംശയമില്ല. സർവവിധ വിജയത്തിനും ആശംസകൾ’.

 

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ഇപ്പോൾ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫിസിൽ ജീവനക്കാരനുമായ ജോസഫ് കെ.ഫ്രാൻസിസിന്റെയും സേക്ര‍ഡ് ഹാർട്ട് എൽപി സ്കൂളിൽ അധ്യാപികയായ ബിൽസിയുടെയും മകൾ ആണ് ലിഡ്വിന. സഹോദരങ്ങൾ: ഇസബെൽ, കാതറിൻ.

 

English summary: Kerala student Lidvina Joseph send letter to chief justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com