ADVERTISEMENT

നാട്ടിൽ എന്തു പ്രശ്നം വന്നാലും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പണയംവച്ചും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്  പോലീസുകാർ. ഇപ്പോഴിതാ പോലീസ് സേനയുടെ സേവനങ്ങൾക്ക് തങ്ങളാലാവും വിധം വ്യത്യസ്തമായ തരത്തിൽ നന്ദി അറിയിച്ചിരിക്കുകയാണ് ഒരു സംഘം വിദ്യാർഥികൾ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥർക്ക് 2500 എനർജി പായ്ക്കുകളാണ് ഇവർ വിതരണം ചെയ്തത്.

 

നിർവാൺ ജോൺ റാവു എന്ന 12 വയസ്സുകാരനാണ് ഈ ഉദ്യമത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ. ഗ്ലൂക്കോസ്, ബിസ്ക്കറ്റ്,  വെള്ളം എന്നിവയാണ് എനർജി പായ്ക്കിൽ ഉൾപ്പെടുത്തിയത്. ഇവ ശേഖരിക്കുന്നതിനായി മെയ് 11ന് മിലാപ് എന്ന പ്ലാറ്റ്ഫോമിലൂടെ ഫണ്ട് റൈസിംഗ് ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സൈഡസ് വെൽനെസ്സ് എന്ന സ്ഥാപനവും കൊച്ചുകൂട്ടുകാരുടെ സംരംഭത്തിൽ പങ്കാളികളായി. എനർജി പായ്ക്കിൽ ഉൾപ്പെടുത്താനായി ഗ്ലൂക്കോൺ ഡി ബോക്സുകളാണ് ഇവർ നൽകിയത്. മെയ് 21ന് എനർജി പായ്ക്കുകളുടെ വിതരണം ആരംഭിച്ചു.

 

എനർജി പായ്ക്ക് വിതരണത്തിനായി നിർവാണിനൊപ്പം 20 കൊച്ചു കൂട്ടുകാരും വോളണ്ടിയർമാരായി കൂടിയിരുന്നു. കാക്കനാട്, ഇടപ്പള്ളി, പാലാരിവട്ടം, അങ്കമാലി തുടങ്ങി എറണാകുളം ജില്ലയിലെ 41 പ്രദേശങ്ങളിലായാണ് വിതരണം ചെയ്തത്. ജൂൺ ആറിനാണ് 2500 എനർജി പായ്ക്കുകൾ എന്ന ലക്ഷ്യത്തിലേക്ക് സംഘമെത്തിയത്. കൃത്യമായി പറഞ്ഞാൽ 2534 പായ്ക്കറ്റുകളാണ് പോലീസുദ്യോഗസ്ഥർക്ക് ഇവർ വിതരണം ചെയ്തത്.

 

ഈ വർഷം മാർച്ചിൽ പ്രോജക്റ്റ് ഹാപ്പിനസ് എന്ന പേരിൽ ദുരിതമനുഭവിക്കുന്നവർക്കായി വസ്ത്രങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന മറ്റൊരു ഉദ്യമവും നിർവാണിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കൊച്ചിയിലെ കെന്റ് പാം വില്ലാസിലെ കുട്ടികളാണ്  സന്നദ്ധ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയത്. വേൾഡ് ഹാപ്പിനെസ് ഡേ ആയ മാർച്ച് 20ന് ആവശ്യക്കാർക്ക് വസ്ത്രങ്ങൾ എത്തിക്കാനായിരുന്നു പദ്ധതി. പലഭാഗങ്ങളിൽനിന്നും  വസ്ത്രങ്ങൾ ശേഖരിച്ചെങ്കിലും  കൊറോണയുടെ പശ്ചാത്തലം പരിഗണിച്ച് പല സംഘടനകളും വസ്ത്രങ്ങൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ഒടുവിൽ ടോട്ടെ ചുഴലിക്കാറ്റ് മൂലം പ്രതിസന്ധി നേരിടുന്നവർക്ക് സഹായമെത്തിക്കുന്ന ജിബി - ബില്ലി ദമ്പതികളുമായി ചേർന്നാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. അമ്മയായ നിഷാ ജോണാണ് തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയും സഹായവും നൽകുന്നതെന്ന് നിർവാൺ പറയുന്നു.

English summary : Energy Drive Mission- initiated by 12 year old boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com