പന്ത്രണ്ട് മാമ്പഴം 1.2 ലക്ഷം രൂപയ്ക്ക് വിറ്റു ; ഓൺലൈൻ ക്ലാസുകൾക്കായി സ്മാർട്ട്‌ഫോൺ വാങ്ങി പെൺകുട്ടി
Mail This Article
ജംഷഡ്പൂരിൽ നിന്നുള്ള തുൾസി കുമാരി എന്ന പെൺകുട്ടിയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മുബൈയിൽ നിന്നുള്ള ഒരു അങ്കിൾ തന്റെ കയ്യിയിൽ നിന്നും ഒരുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മാമ്പഴം വാങ്ങിയെന്ന്. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നൽകി പന്ത്രണ്ട് മാമ്പഴമാണ് മുംബൈയിലെ വ്യവസായി അമേയ ഹെറ്റ് തുൾസിയിൽ നിന്നും വാങ്ങിയത്. പിതാവ് ശ്രീമള്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മുഴുവൻ തുകയും അദ്ദേഹം ഇട്ടുകൊടുക്കുകയും ചെയ്തു. പതിനൊന്നു വയസ്സുകാരിയായ ഈ പെൺകുട്ടിയ്ക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായാണ് അദ്ദേഹം ഈ നന്മപ്രവർത്തി ചെയ്തത്.
സാമ്പത്തിക പരാധാനതകൾ മൂലം തുൾസി ജംഷഡ്പൂരിലെ റോഡരികിൽ മാമ്പഴം വിൽക്കുകയായിരുന്നു. അതിൽ നിന്നു കിട്ടുന്ന പണം കൊണ്ട് കുടുംബത്തെ സഹായിക്കാനും തനിക്ക് ഓൺലൈൻ ക്ലാസുകൾക്കായി സ്മാർട്ട്‌ഫോൺ വാങ്ങുകയുമായിരുന്നു ഈ കൊച്ചു പെൺകുട്ടിയുടെ ലക്ഷ്യം. കോവിഡും ലോക്ഡൗണുമൊക്കെ കാരണം ജീവിതം ബുദ്ധിമുട്ടിലായ ഈ സർക്കാർ സ്കൂൾ വിദ്യാർഥിനി സ്മാർട്ട്‌ഫോൺ ഇല്ലാത്തതിനാൽ പഠനം തുടരാനാകാതെ വിഷമിക്കുകയായിരുന്നു. ഇനി തനിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്ന സന്തോഷത്തിലാണ് അഞ്ചാംക്ലാസുകാരി.
വാല്യുവബിൾ എജ്യുടെൻമെന്റ് പ്രൈവറ്റ് ലിമിറ്റിന്റെ മാനേജിങ് ഡയറക്ടറായ അമേയ ഹെറ്റ് മാധ്യമങ്ങളിലൂടെ തുൾസിയുടെ കഥ അറിഞ്ഞാണ് ഈ പെൺകുട്ടിയെ സഹായിക്കാനെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളോട് പൊരുതാനുറച്ച അവളുടെ ദൃഢനിശ്ചയമാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു. വിധിയെ പഴിക്കാനോ പരാതികൾ പറയാനോ ആരോടെങ്കിലും സഹായം ആവശ്യപ്പെടാനോ മുതിരാതെ തുൾസി മാമ്പഴം വിൽക്കാനിറങ്ങുകയായിരുന്നു. ഇതൊരു ചാരിറ്റിയായി അല്ല താൻ െചയ്തത് മറിച്ച് മാമ്പഴത്തിനുള്ള പണമാണ് നൾകിയത്. തന്റെ ജോലിയോടുള്ള പെൺകുട്ടിയുടെ ആത്മാർഥതയും പൊരുതാനുറച്ച അവളുടെ മനസിനുമുള്ള അംഗീകാരമാണിത്.
English summary : Jamshedpur girl who couldn't buy phone for online classes gets 1.2 lakh for 12 mangoes