വൈദ്യുതി മുടക്കം പതിവായി; സ്വന്തമായി ഇൻവെർട്ടർ തയ്യാറാക്കി പത്താം ക്ലാസ് വിദ്യാർത്ഥി
Mail This Article
ഓൺലൈൻ ക്ലാസ്സിനിടെ പകൽ സമയത്ത് വൈദ്യുതി മുടക്കം പതിവായതോടെ സ്വന്തമായി ഇൻവെർട്ടർ തയ്യാറാക്കി പത്താം ക്ലാസ് വിദ്യാർത്ഥി. കാസർഗോഡ് നവജീവന ഹയർസെക്കണ്ടറി സ്കൂളിലെ നിഖിൽ ജോസാണ് ഇൻവെർട്ടർ തയാറാക്കിയത്.
3 മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ ഇത് ഉപയോഗിക്കാം. വാട്ടർ പ്രൂഫ് കെയ്സ് ഉപയോഗിച്ചാൽ ഈ ഇൻവെർട്ടർ വെള്ളത്തിനടിയിലും പ്രവർത്തിക്കുമെന്ന് നിഖിൽ പറയുന്നു. കാട്ടിലും ക്യാംപിലും ഉപയോഗിക്കാം. അത്യാവശ്യ സമയത്ത് കൂടുതൽ ഫോൺ ചാർജ് ചെയ്യാവുന്ന സർക്യൂട്ട് ബോർഡാണ് ഇതിലുള്ളത്.
നിഖിൽ ഇപ്പോൾ തയ്യാറാക്കിയ ഇൻവെർട്ടറിനു 3000 രൂപയാണ് ചിലവ് അതിന് 12 മണിക്കൂർ വരെ ബാക്കപ്പ് ലഭിക്കും. ബാറ്ററിയുടെ പവർ കൂട്ടുകയാണെങ്കിൽ 24 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ഇൻവർട്ടർ തയ്യാറാക്കാൻ സാധിക്കും അതിന് 7000 രൂപയോളം ചിലവാകും എന്നും പറയുന്നു
നിഖിലിന്റെ ഇൻവെർട്ടറിന് രണ്ടര കിലോ മാത്രമാണ് ഭാരമുള്ളത്. വിപണിയിൽ ഇപ്പോഴുള്ള വലിയ ഇൻവെർട്ടറിനു 20 മുതൽ 25 കിലോവരെയാണ് ഭാരം. അതിന് 30000 രൂപയോളം വിലയുമുണ്ട്. എന്നാൽ, യാത്രയിലോ പ്രളയത്തിലോ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. അത്തരം വലിയ ഇൻവെർട്ടറുകൾ 12 മണിക്കൂർ ചാർജ് ചെയ്താൽ 11 മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുക.
എന്നാൽ നിഖിലിന്റെ ഇൻവർട്ടർ ഉപയോഗിക്കുകയാണെങ്കിൽ ബൾബ് പ്രകാശിക്കുന്നതിനൊപ്പം ഫാനും മിക്സിയും പ്രവർത്തിപ്പിക്കാം. ഇൻവർട്ടറിന് മതിയായ സുരക്ഷാക്രമീകരണങ്ങളും നിഖിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാഗിരി ആനത്തോട്ടത്തിൽ ജോസ്ഫ് അഗസ്റ്റിന്റേയും റജീനയുടേയും മകനാണ് നിഖിൽ ജോസ്.
English summary: Class 10 student from Kasaragod makes an inverter by himself