വൻമരം വീണ് വീടിന്റെ മേൽക്കൂര തകർന്നു: അദ്ഭുതകരമായി രക്ഷപെട്ട് കുഞ്ഞ്; വൈറൽ വിഡിയോ
Mail This Article
ലൂസിയാനയിലെ പ്രൈറിവില്ലിൽ താമസിക്കുന്ന ദമ്പതികളാണ് കോർട്ട്നിയും കേൽ ബുച്ചോൾട്ടും. അവരുടെ 5 മാസം പ്രായമുള്ള കുഞ്ഞ് കാനനുമായി ബന്ധപ്പെട്ടു നടന്ന ഒരു ഭയാനകമായ സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും കോർട്ട്നി അടുത്തിടെ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് കാനൻ തന്റെ മുറിയിലെ തൊട്ടിലില്‍ നല്ല ഉറക്കമായിരുന്നു. രാത്രി എന്തോ ഭീകര ശബ്ദം കേട്ടാണ് കോർട്ട്നി കുഞ്ഞിനരികിലേയ്ക്ക് ഒാടിയെത്തിയത്. മിന്നലിൽ ജനൽ പാളികൾ തകർന്നതാകും എന്നാണ് ആദ്യം ഇവർ കരുതിയത്. എന്നാൽ കുഞ്ഞ് കിടന്ന മുറിയുടെ മുകളിലേയ്ക്ക് ഒരു വലിയ ഓക്ക് മരം മറിഞ്ഞ് വീണ ശബ്ദമായിരുന്നു അത്. മുറിയിലെ ബേബി മോണിറ്റർ പതിഞ്ഞ ദൃശ്യങ്ങൾ ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാനാകില്ല.
തകർന്നു തുടങ്ങിയ മേൽക്കൂരയുടെ ഭാഗങ്ങൾ കുഞ്ഞിനു മുകളിലയ്ക്ക് വീഴുന്നത് വിഡിയോയിൽ കാണാം. ശബ്ദം കേട്ടെത്തിയ കോർട്ട്നി നിമിഷ നേരംകൊണ്ട് കുഞ്ഞിനെ തൊട്ടിലിൽ നിന്നും കോരിയെടുത്തു. കുഞ്ഞിന് എന്തെങ്കിലും പരിക്കുകൾ ഉണ്ടോയെന്ന് പരിശോധിച്ചു. ദൈവകൃപയാൽ, കുഞ്ഞു കാനോൺ പൂർണ്ണമായും സുരക്ഷിതനായിരുന്നുവെന്നും എടുത്തയുടനെ കരച്ചിൽ നിർത്തി ചിരിക്കാൻ തുടങ്ങിയെന്നും കോർട്ട്നി പറയുന്നു.
സംഭവം നടന്നതിന് ശേഷം ക്യാമറയിൽ പതിഞ്ഞ വിഡിയോയും തകർന്ന വീടിന്റെ ചിത്രങ്ങളും ഇവർ തങ്ങളുുടെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിലിലാകെ തകർന്ന മേൽക്കൂരയുടെ അവശിഷ്ടങ്ങളായിരുന്നു. ഭർത്താവ് കേൽ ബുച്ചോൾട്ടിന്റെ ജീവനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും കോർട്ട്നി പറയുന്നു മേൽക്കൂരയുടെ ഒരു ഭാഗം കേലിന്റെ കിടക്കയ്ക്ക് മുകളിലേയ്ക്കാണ് പതിച്ചത്. ആ സമയം കേൽ കിടക്കിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഇത്ര വലിയൊരു അപകടമുണ്ടായിട്ടും ഒരേ സമയം രണ്ട് ജീവനുകൾ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
English summary: Baby monitor captures oak tree crash into sleeping baby's cot- Viral video