ADVERTISEMENT

വിഖ്യാത രാജ്യാന്തര തല ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീ കോണ്ടെസ്റ്റിൽ ആഫ്രിക്കൻ അമേരിക്കൻ വംശജയും 14 കാരിയുമായ സെയ്‌ല അവാന്റ് ഗാർഡ് വിജയിച്ചു. ജഡ്ജസ് പറയുന്ന വാക്കുകളുടെ സ്പെല്ലിങ് മത്സരാർഥി ഉച്ചത്തിൽ വിളിച്ചുപറയുന്ന മത്സരമാണു സ്പെൽബീ. അരലക്ഷം യുഎസ് ഡോളറാണ് ഒന്നാം സമ്മാനമായി  സെയ്‌ല അവാന്റ് ഗാർഡ്നു ലഭിച്ചത്.

 

കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ വംശജരായിരുന്ന വിദ്യാർഥികളാണു സ്പെൽ ബീയിൽ വിജയിച്ചിരുന്നത്. ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന മത്സരത്തിൽ.ഇത്തവണയും ഇന്ത്യൻ പ്രാതിനിധ്യം ശക്തമായിരുന്നു. ഫൈനലിസ്റ്റുകളായെത്തിയ 11 പേരിൽ 9 പേരും ഇന്ത്യൻ വംശജർ.ഫൈനലിൽ അവാന്റ് ഗാർഡിന് എതിരാളിയായി വന്നതും ഒരിന്ത്യക്കാരിയായിരുന്നു, തെലുങ്ക് വംശജയും കലിഫോർണിയ സ്വദേശിയുമായ ചൈത്ര തമ്മുല. എന്നാൽ നെറോലി എന്ന വാക്കിന്റെ കൃത്യമായ സ്പെല്ലിങ് ചൈത്രയ്ക്ക് അറിയാതെ പോയി.

 

തുടർന്നായിരുന്നു അവാന്റ് ഗാർഡിന് അവസരമെത്തിയത്. മുറായ എന്ന വാക്കിന്റെ ഉച്ചാരണമായിരുന്നു വേണ്ടിയിരുന്നത്. അത്രയ്ക്കൊന്നും പരിചിതമല്ലാത്ത ഈ വാക്കിന്റെ ഇതിന്റെ കൃത്യമായ ഉച്ചാരണം തന്നെ അവാന്റ് ഗാർഡെ നൽകി. ഇതോടെ വിജയിയുമായി. എന്താണ് മുറായ എന്നല്ലേ? ഓസ്ട്രേലിയയിൽ കണ്ടുവരുന്നഒരു തരം മരങ്ങളാണ് ഇവ.

ഭാഷാപണ്ഡിത മാത്രമല്ല അവാന്റ് ഗാർഡെ. മികച്ച ബാസ്ക്കറ്റ് ബോൾ താരം കൂടിയാണ്. ബാസ്ക്കറ്റ്ബോളിലെ അദ്ഭുതാവഹമായ ഡ്രിബ്ലിങ്ങുകളിൽ മൂന്നെണ്ണത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് ഈ പെൺകുട്ടി. വനിതാ എൻബിഎ ടീമിൽ ഇടം നേടണമെന്നാണ് അവാന്റിന്റെ ലക്ഷ്യം.സ്പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കുന്ന അവാന്റിന് അഭിവാദ്യമർപ്പിച്ച് ഇഎസ്പിഎൻ അവരുടെ വിഡിയോ ഷെയർ ചെയ്തതും അവാന്റിന്റെ കായികമേഖലയിലെ മികവിന് തെളിവ്.

 

ബാസ്ക്കറ്റ്ബോളാണു തന്റെ പ്രധാന ഇഷ്ടമേഖലയെന്നുംസ്പെല്ലിങ് ബീ ഒരു ഹോബിയെന്ന നിലയിൽ തുടങ്ങിയതാണെന്നും അവാന്റ് ഗാർഡ് പറയുന്നു. എന്നാൽ പിതാവിന്റെ പ്രോത്സാഹനം കിട്ടിയതോടെ ഇതിൽ ശക്തമായി തയാറെടുത്തു. ഓരോ വാക്കിന്റെയും സ്പെല്ലിങ് പഠിക്കുമ്പോഴും അതിന്റെ അർഥവും ആ വാക്കു വന്ന കഥയും മനസ്സിലാക്കാൻ സെയ്‌ല അവാന്റ് ഗാർഡ് ശ്രമിക്കാറുണ്ട്.ഇപ്പോൾ എട്ടാം ക്ലാസ് പാസായ ഈ മിടുക്കിയെ കുഴപ്പിച്ചത് ഒരു വാക്കാണ്. നെപെറ്റ. അൽപം ഊഹിച്ചാണെങ്കിലും ഇതിന്റെ സ്പെല്ലിങ്ങും അവൾ പറഞ്ഞു. ഭാഗ്യം കൂടെയുണ്ടായിരുന്നു. അത് ശരിയായി.

 

യുഎസിൽ ഏകദേശം ഒരു നൂറ്റാണ്ടായി നടക്കുന്ന ഈ മത്സരത്തിൽ കറുത്തവർഗക്കാരായ കുട്ടികൾ വിജയിച്ച ചരിത്രം വളരെ കുറവാണ്. ഇതേ വരെ ഒരേയൊരു കറുത്തവർഗക്കാരിയെ ഈ മത്സരം ജയിച്ചിട്ടുള്ളൂ. 1998ൽ ജയിച്ച ജമൈക്കൻ വംശജയായ ജോഡി ആൻ മാക്സ്‌വെല്ലായിരുന്നു ഇത്. കൂടുതൽ കറുത്തവർഗക്കാർ ഈ മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമേകുകയാണ് തന്റെ ലക്ഷ്യമെന്ന് അവാന്റ് ഗാർഡെ പറയുന്നു. തന്റെ വിഭാഗത്തിൽ പെട്ടവർക്കു പലർക്കും ഇത്തരം മത്സരത്തിൽ പങ്കെടുക്കാനുള്ള പണമോ, അറിവോ ഉണ്ടായിരിക്കില്ലെന്നും ഇതാകാം സ്പെല്ലിങ് ബീയിൽ കറുത്തവർഗക്കാരുടെ എണ്ണം കുറയുന്നതെന്നും അവാന്റ് ഗാർഡ് പറയുന്നു. 2019 ൽ നടന്ന മൽസരത്തിൽ 6 ഇന്ത്യൻ വംശജർ ചാംപ്യൻമാരായിരുന്നു.

യുഎസിൽ വലിയ വാർത്താപ്രാധാന്യം ലഭിക്കുന്ന ഈ മത്സരത്തിന് അതിനാൽ തന്നെ ശക്തമായ മത്സരമുണ്ട്. കിന്റർഗാർട്ടൻ തലം മുതൽ തന്നെ ഇതിനായി പരിശീലിക്കുന്ന വിദ്യാർഥികളും അവരെ ഇതിനു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുമുണ്ട്. നമ്മുടെ നാട്ടിൽ പിഎസ്‌സി നേടാനാഗ്രഹിക്കുന്നവരുടെ പോലെ ഈ മത്സരത്തിൽ പങ്കെടുക്കുന്നവരും കൂട്ടായ്മകളിലേർപ്പെട്ട് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു പഠിക്കാറുണ്ട്.

English summary: Zaila Avant-garde becomes first African-American to win US Spelling Bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com