ലോക്ഡൗൺ കാലത്ത് നൂൽനൂറ്റ് കുട്ടിസംരംഭകരായി കാതറിനും കരോളിനും
Mail This Article
ചിലർ കുപ്പിയിൽ പൂക്കൾ വരച്ച് എഫ്ബി സ്റ്റാറ്റസ് ഇട്ടു. മറ്റു ചിലർ ചട്ടിയിൽ രുചികൾ വേവിച്ച് യുട്യൂബിലിട്ടു. ആദ്യ ഘട്ട ലോക്‌ഡൗണിന്റെ അടച്ചിരിപ്പിൽ പലരും ഇങ്ങനെയൊക്കെയാണു സമയം കളഞ്ഞത്. എന്നാൽ, സഹോദരിമാരായ കാതറിനും കരോളിനും ചെയ്തതു മറ്റൊന്ന്. അവർ ക്രോഷെ സൂചിയും കമ്പിളി നൂലും കയ്യിലെടുത്തു. പലനിറയിഴകൾ തുന്നിച്ചേർത്ത് കുഞ്ഞു തൊപ്പി മുതൽ പാവക്കുട്ടികളെ വരെ നെയ്തെടുത്തു. ചുമ്മാ നാലഞ്ച് ലൈക്ക് വാങ്ങാനായിരുന്നില്ല ഈ സൂചിപ്രയോഗം; വിറ്റ് അഞ്ചാറ് കാശുണ്ടാക്കാൻ. ലോക്‌ഡൗണിനും വളരെ മുൻപ് വെറുമൊരു രസത്തിനു തുടങ്ങിയതാണു ക്രോഷെ തുന്നൽ പഠനം. ബാഗ്, കുട്ടികൾക്കുള്ള പാദരക്ഷകൾ, ഉടുപ്പുകൾ, വിവിധയിനം കളിപ്പാട്ടങ്ങൾ, മാറ്റുകൾ. അങ്ങനെ, കാതറിന്റെയും കരോളിന്റെയും വിരലുകൾ സുന്ദര നൂൽരൂപങ്ങൾ മെനഞ്ഞു.
ഉൽപന്നങ്ങളുടെ അഴകു കണ്ട് പതിയെ ആവശ്യക്കാരെത്തി. വീട്ടുകാരും പരിചയക്കാരുമായിരുന്നു ആദ്യ കസ്റ്റമേഴ്സ്. തുടക്കത്തിൽ ചിലതൊക്കെ വെറുതെ നൽകി. ഡിമാൻഡ് കൂടിയപ്പോൾ ഇരുവരുടെയും ഉള്ളിൽ ‘പോക്കറ്റ് മണി’ എന്ന ആശയം മുഴങ്ങി. ഉൽപന്നങ്ങൾക്കു വിലയിടാൻ തീരുമാനിച്ചത് അങ്ങനെ. ‘ക്രോഷെ ഹോളിക്സ് ’ എന്ന ഇൻസ്റ്റഗ്രാം പേജുകൂടി തുടങ്ങിയതോടെ കേരളത്തിനു വെളിയിൽനിന്നുമെത്തി ആവശ്യക്കാർ. ചുറ്റുവട്ടത്തുള്ള വീടുകളിൽ പണിയൊന്നുമില്ലാതെയിരിക്കുന്ന ചേച്ചിമാരെക്കൂടി ക്രോഷെ വിദ്യ പഠിപ്പിച്ചതോടെ ഡെലിവറി പക്ക; ചേച്ചിമാർക്കു ചെറിയൊരു വരുമാനവും. പ്രതിമാസം 3,000 മുതൽ 15,000 രൂപ വരെ സമ്പാദിക്കുന്നുണ്ട് ഇപ്പോൾ കാതറിനും കരോളിനും.
ക്രോഷെ
കമ്പിളി, കോട്ടൻ നൂലുകൾകൊണ്ടുള്ള തുന്നൽ വിദ്യയാണു ക്രോഷെ. സ്വദേശം ഫ്രാൻസ്, ചൈന, അറേബ്യ എന്നിങ്ങനെ പല വാദങ്ങളുണ്ട്. പ്രത്യേകതരം സൂചിയാണ് ഉപയോഗിക്കുന്നത്. കാണുമ്പോലെ എളുപ്പമല്ല ക്രോഷെ തുന്നൽ രീതികൾ എന്നു സഹോദരിമാർ പറയുന്നു. കാതറിൻ ബെംഗളൂരുവിൽ ബിരുദ വിദ്യാർഥി, കരോളിൻ സെന്റ് തെരേസാസ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ. കടവന്ത്ര സ്വദേശിയായ ബിസിനസുകാരൻ ഷാജന്റെയും അധ്യാപിക ജസ്സിയുടെയും മക്കളാണ്.
English summary: Sisters Carolin and Catherine- The little crochet entrepreneurs in Cochi