ADVERTISEMENT

സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗത്തെക്കുറിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാളം വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതേ രോഗം ബാധിച്ച് ജീവിതം വീൽചെയറിലേക്ക് ചുരുങ്ങിപ്പോയ ജോർദാൻ ബ്ലോക്ക് എന്ന പത്തുവയസ്സുകാരൻ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഷിക്കാഗോയിൽ നിന്നും പുറത്തുവരുന്നത്. അമ്മയുമൊത്ത്  പാർക്കിലെത്തിയ  ജോർദാനെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർക്കിലെ ഉദ്യോഗസ്ഥർ മടക്കി അയയ്ക്കുകയായിരുന്നു. 

മില്ലേനിയം പാർക്കിലെ ക്രൗൺ ഫൗണ്ടൈൻ ഏരിയയിലെ ഉദ്യോഗസ്ഥരാണ് അപ്രതീക്ഷിതമായ രീതിയിൽ  ജോർദാനോട് പെരുമാറിയത്. ജോർദാന്റെ വീൽചെയർ പാർക്കിലെത്തിയ മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ടാകും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. രണ്ട് വയസ്സുമുതൽ വീൽചെയറിലാണ് ജോർദാന്റെ ജീവിതം. കൂട്ടുകാർക്കൊപ്പം കളിക്കാനോ മറ്റു വിനോദങ്ങളിൽ ഏർപ്പെടാനോ അവസരമില്ലാത്ത തനിക്ക് ആകെയുള്ള ആശ്വാസം പാർക്കിലേക്കുള്ള യാത്രകൾ മാത്രമാണെന്ന് ജോർദാൻ പറയുന്നു. 

ഒരുതരത്തിലും അംഗീകരിക്കാനാവാത്ത നടപടി എന്നാണ് ജോർദാന്റെ അമ്മ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഡോക്ടറെ കാണിച്ച് മടങ്ങുംവഴി ഇടയ്ക്ക് പാർക്കിൽ മകനുമായി സന്ദർശനം നടത്താറുണ്ട്. എന്നാൽ ഈ സംഭവം  ജോർദാനെ അക്ഷരാർത്ഥത്തിൽ തകർത്തു കളയുകയാണ് ചെയ്തതെന്ന് അമ്മ കുറിക്കുന്നു. തന്റെ മകൻ ഏറെ കരഞ്ഞ ദിവസമായിരുന്നു അത് എന്നും കുറിപ്പിൽ ഉണ്ട്. ജോർദാന് തന്റെ വീൽചെയർ കൃത്യമായി  ഓടിക്കാൻ അറിയാം. ഇന്നേവരെ ഒരു അപകടവും ഉണ്ടായിട്ടുമില്ല. ഉദ്യോഗസ്ഥരെ ഇത് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മ പറയുന്നു.

അതേസമയം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാവുന്ന തരത്തിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത് എന്നാണ് മില്ലേനിയം  പാർക്കിന്റെ വെബ്സൈറ്റിൽ പറയുന്നത്. കൂർത്ത അഗ്രങ്ങളുള്ള മതിലുകളോ ആഴമുള്ള  ജലാശയങ്ങളോ ഒന്നുംതന്നെ പാർക്കിൽ ഇല്ല. ഇതിനുപുറമേ വീൽചെയറിൽ എത്തുന്നവർക്ക് അനായാസമായി കയറാവുന്ന തരത്തിലാണ് വഴികളും നിർമിച്ചിരിക്കുന്നത്. ജോർദാന്റേത് ഒറ്റപ്പെട്ട സംഭവമാണെന്ന വിശദീകരണമാണ് പാർക്ക് അധികൃതർ നൽകുന്നത്. ജോർദാന് ഉണ്ടായ അനുഭവം ഓർത്ത് ഏറെ വിഷമിക്കുന്നതായും കുടുംബത്തോട് മാപ്പ് പറയുന്നതായും അറിയിച്ചുകൊണ്ട്  പാർക്ക്  പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

English summary: Jordan Block boy with Spinal muscular atrophy asked leave Chicago park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com