മാതാപിതാക്കളുടെ അശ്രദ്ധ; ഒരുവയസ്സുകാരി കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നര കിലോമീറ്റർ
Mail This Article
മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഒരു വയസ്സുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റർ. ടുണീഷ്യയിലെ കെലിബിയ ബീച്ചിൽ ആണ് സംഭവം. കുഞ്ഞുമായി കടലിൽ കുളിക്കാനിറങ്ങിയ മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയ നേരത്ത് ശക്തമായ കാറ്റടിച്ചതിനെ തുടർന്നാണ് റിങ്ങിൽ ഇരുന്ന നിലയിൽ കുഞ്ഞ് തനിയെ കടലിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു.
കുഞ്ഞു തങ്ങളിൽ നിന്നും അകന്ന് നീങ്ങിയെന്ന് മനസിലായതോടെ മാതാപിതാക്കൾ പരിഭ്രാന്തിയിലായി. ഉടൻതന്നെ സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാരെ വിവരം അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നര കിലോമീറ്ററോളം ദൂരം കുഞ്ഞു നീങ്ങി കഴിഞ്ഞിരുന്നു. ജെറ്റ് സ്കീ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ കുഞ്ഞിന് സമീപം എത്തിയത്. ഈ സമയമത്രയും ഏറെ ഭയന്ന് കരയുകയായിരുന്നു കുഞ്ഞ്:
റബർ റിങ്ങിൽ നിന്നും കുഞ്ഞിനെ എടുത്തശേഷം ജെറ്റ് സ്കീയിൽ തന്നെ തിരികെ തീരത്തേക്ക് എത്തിച്ചു. രക്ഷാപ്രവർത്തകർ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടമുള്ള മേഖലകളിലേക്ക് കുഞ്ഞുങ്ങളുമായി പോകുന്നവർ എത്രത്തോളം ശ്രദ്ധ ചെലുത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. റബർ റിങ്ങിൽ നിന്നും പുറത്തേക്കിറങ്ങാനോ വശത്തേക്ക് ചരിയാനോ കുഞ്ഞ് ശ്രമിക്കാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. ഒഴുക്കുള്ള സ്ഥലങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ട്യൂബുകളിൽ ഇരിക്കന്ന നിലയിൽ കുഞ്ഞുങ്ങൾ ദൂരേക്ക് ഒഴുകിപ്പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
English summary: One year old kid rescued after floating nearly a mile out to sea in rubber ring