ചെന്നായ്ക്കളും കരടികളും നിറഞ്ഞ കാട്ടിൽ മൂന്ന് ദിവസം കുടുങ്ങി കുഞ്ഞ്: ആശ്വാസമായി കണ്ടെത്തൽ
Mail This Article
അടുത്തിടെ റഷ്യയിലെ ഒരു കാട്ടിൽ കാണാതായ ഇരുപത്തിരണ്ട് മാസം പ്രായമുള്ള ലിയുഡ കുസിന എന്ന പെൺകുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം അദ്ഭുതകരമായി രക്ഷപ്പെടുത്തി. ചെന്നായ്ക്കളും കരടികളും നിറഞ്ഞ കാട്ടിൽ മൂന്ന് രാത്രികളാണ് കുട്ടി ഒറ്റയ്ക്ക് അതിജീവിച്ചത്. ഒബ്നിൻസ്കിലെ പൂന്തോട്ടത്തിൽ കളിക്കുകയായിരുന്നു കുഞ്ഞ്, ഒപ്പം റേഡിയോളജിസ്റ്റായ അമ്മ അന്റോണിനയും ഉണ്ടായിരുന്നു. അയൽവാസിയുമായി അന്റോണിന സംസാരിച്ചു കൊണ്ടു നിന്ന സമയത്താണ് കുഞ്ഞിനെ കാണാതായത്. മകള ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ഇവർ കരുതിയത്.
മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് സന്നദ്ധ സേർച്ച് സ്ക്വാഡിൽ നിന്ന് ഒരു വനിതാ രക്ഷാപ്രവർത്തക ലിയുഡയെ കണ്ടെത്തിയത്. സ്മോലെൻസ്ക് മേഖലയിലെ ഒബ്നിൻസ്കിന് സമീപമുള്ള ഇടതൂർന്ന വനത്തിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ സംഘം അവളെ തിരയുകയായിരുന്നു. രാത്രി കാട്ടിലെ താപനില 10 ഡിഗ്രിയിലേയ്ക്ക് താഴ്ന്നിട്ടും കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലാത്തത് അവിശ്വസനീയമായിരുന്നു.
പെൺകുട്ടിയെ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ ഇവർ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വിഡിയോയിൽ രക്ഷാപ്രവർത്തക കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്നതും വൈദ്യപരിശോധനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുന്നതും കാണാം. ‘ഈ ലോകത്തിലെ ഏറ്റവും ധീരയായ പെൺകുട്ടി നീയാണ്’ എന്നവർ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു. പിന്നീട് പങ്കുവച്ച വിഡിയോയിൽ കുഞ്ഞിനെ അമ്മയ്ക്കരികിൽ എത്തിക്കുന്നതും കാണാം.
‘കുട്ടിയെ നഷ്ടപ്പെട്ടതറിഞ്ഞ് നിരവധിപ്പേരാണ് തിരച്ചിൽ നടത്തിയത്. ഇത്രയും നേരം അവൾ എങ്ങനെ പിടിച്ചു നിന്നു എന്ന് എനിക്കറിയില്ല’ അന്റോണിന പറയുന്നു.
കാണാതായപ്പോൾ കുട്ടി ഒരു ടീഷർട്ടും ഒരു ജോടി നിക്കറും മാത്രമാണ് ധരിച്ചിരുന്നത്. അവൾ വിശന്നു തളർന്നിരുന്നു. ചെരുപ്പില്ലാതെ കാട്ടിലൂടെ നടന്ന് വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിനിടെ ലിയുഡയുടെ കാലുകൾക്ക് മുറിവേറ്റതായി അമ്മ പറഞ്ഞു. ‘ഇത്തരം സാഹചര്യത്തിൽ ഒരു മുതിർന്നയാൾ പരിഭ്രാന്തരാകുമെങ്കിലും, കുട്ടികൾ അത് ഒരു സാഹസികതയായി എടുത്തേക്കാം.’ എന്നാണ് റെസ്ക്യൂ സേനയിലെ പവൽ ബാരനോവ്സ്കി പറഞ്ഞത്.
English summary: Heartwarming moment girl reunited with mum after 3 nights