ADVERTISEMENT

മാനസികാരോഗ്യ പ്രശ്നങ്ങൾ മുതിർന്നവർക്ക് മാത്രം വരുന്നതാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ യാഥാർത്ഥ്യം അതല്ല. വിവിധ സാഹചര്യങ്ങൾകൊണ്ട് കുട്ടികളുടെ മാനസികാരോഗ്യവും തകരാറിലാകാമെന്ന് വിദഗ്ധർ വളരെ മുൻപ് തന്നെ  കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ മുതിർന്നവരുടേതുപോലെ അത്ര എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല എന്ന് മാത്രം. ഇപ്പോഴിതാ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ   സഹായിക്കുന്ന ഒരു സോഷ്യൽ ഫ്രണ്ട്‌ലി മാർഗവുമായി എത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ സ്കൂൾ ടീച്ചർ. 

ടിക് ടോക്കിൽ പോയിന്റ് ഓഫ് വ്യൂ വിഡിയോകൾ (പി ഒ വി വിഡിയോ) നിർമിച്ചാണ് ജോഷ് മണ്റോ എന്ന അധ്യാപകൻ  വേറിട്ട മാർഗം പരീക്ഷിക്കുന്നത്. വിഷാദരോഗം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, പീഡനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ  ടിക്ടോക് വിഡിയോകൾ. സഹായത്തിനായി നല എന്ന തെറാപ്പി ഡോഗും കൂട്ടിനുണ്ട്. കുട്ടികൾ നേരിടുന്ന വ്യത്യസ്ത സാഹചര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്ന പ്രതീതി നൽകാൻ പോയിന്റ് ഓഫ് വ്യൂ വിഡിയോകൾ സഹായകരമാണ്. 

വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും മറ്റുള്ളവരുമായി മാനസിക അടുപ്പം എങ്ങനെ നിലനിർത്തണമെന്നുമെല്ലാം കുട്ടികൾക്ക് വിഡിയോയിലൂടെ മനസ്സിലാക്കി കൊടുക്കാനാണ് ജോഷിന്റെ ശ്രമം. കുട്ടികൾക്കുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും  അവരുടേതായ ഇടം നൽകുന്നതിന്റെ പ്രാധാന്യം അറിയിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 

ടിക്ടോക്കിൽ എട്ടു ലക്ഷത്തിൽപ്പരം ഫോളോവേഴ്സാണ് ജോഷ് മൺറോയ്ക്ക് ഉള്ളത്. അദ്ദേഹത്തിന്റെ പി ഒ വി വിഡിയോകൾ ഇതിനോടകം 20 ദശലക്ഷത്തിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു. കുട്ടികളുടെ മനോനില മനസ്സിലാക്കാനും അവരെ സഹായിക്കാനും അധ്യാപകൻ നടത്തുന്ന പ്രവർത്തികളെ  പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

English summary: Teacher uses viral tiktok trend to address mental health issues of students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com