ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ  പിടിച്ചെടുത്തതോടെ താൻ ജന്മം നൽകിയ പിഞ്ചുകുഞ്ഞിനെ ഇനി ഒരുനോക്ക് കാണാനാകാതെ വരുമോ എന്ന നെഞ്ചിടിപ്പോടെ കഴിയുകയാണ് ഒരമ്മ. അടിയന്തര സാഹചര്യത്തിൽ മാതാപിതാക്കൾ യുകെയിലേക്ക് മടങ്ങിയതിനെത്തുടർന്ന് എട്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അഫ്ഗാനിസ്ഥാനിൽ  ബന്ധുക്കൾക്കൊപ്പം കഴിയുകയാണ്. 

 

യുകെയിൽ താമസമാക്കിയ യുവതി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നാട്ടിലേക്ക് എത്തിയത്. ഇതിനിടെ ഇവർക്ക് യുകെയിലെ തിരിച്ചറിയൽ കാർഡ് നഷ്ടമായി. ബ്രിട്ടൻ സ്വദേശിയായ ഭർത്താവും ഡിസംബർ മാസത്തിൽ  അഫ്ഗാനിസ്ഥാനിലേക്ക് എത്തി. ജനുവരിയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പിന്നീടിങ്ങോട്ട് കുഞ്ഞുമായി തിരികെ യുകെയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ദമ്പതികൾ. ഒടുവിൽ രണ്ടു മാസങ്ങൾക്ക് മുൻപാണ് യുവതിക്ക് യുകെയിലേക്ക് സിംഗിൾ എൻട്രി വിസ ലഭിച്ചത്. 

 

30 ദിവസത്തേക്കാണ് യുവതി ബ്രിട്ടനിലേക്ക് മടങ്ങിയത്. ഈ സമയം കൊണ്ട്  തിരിച്ചറിയൽ രേഖയും കുഞ്ഞിന് ബ്രിട്ടീഷ് പാസ്പോർട്ടും ശരിയാക്കിയ ശേഷം തിരികെ വന്ന് കുഞ്ഞുമായി യുകെയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലേക്ക് എത്താനോ കുഞ്ഞിനെ യുകെയിലേക്ക് എത്തിക്കാനോ സാധിക്കാതെ ഇവർ പ്രതിസന്ധിയിലാവുകയായിരുന്നു. 

 

നിലവിൽ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ അധീനതയിലായതോടെ കുഞ്ഞിനെ എത്തിക്കാനുള്ള അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ്  ബന്ധുക്കൾ. തങ്ങളുടെ കുഞ്ഞിനെ ഇനി ഒരിക്കലും കാണാനാവാതെ വരുമോ എന്ന ഭയത്തിൽ കഴിയുന്ന മാതാപിതാക്കൾ അവസാന ആശ്രയമെന്ന നിലയിൽ പ്രാദേശിക എംപിയെ ബന്ധപ്പെട്ട് ഭരണകർത്താക്കളുടെ സഹായത്തോടെ കുഞ്ഞിനെ എത്തിക്കാനാണ് ശ്രമിക്കുന്നത്. 

 

കുഞ്ഞിന്റെ ബ്രിട്ടീഷ് പാസ്പോർട്ട് നേടിയെടുക്കാൻ മാതാപിതാക്കൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ യുവതിയുടെ മാതാപിതാക്കളടക്കം അഫ്ഗാനിസ്ഥാനിലുള്ള 15 കുടുംബം രണ്ടാഴ്ച കാലമായി വീടിനു പുറത്തേക്ക് പോലും ഇറങ്ങാനാവാതെ ഭയപ്പെട്ട് കഴിയുകയാണ്. അഫ്ഗാനിസ്ഥാന്റെ അതിർത്തികളും അടച്ചതോടെ കുഞ്ഞിനെ എങ്ങനെ തിരികെ എത്തിക്കാനാകും എന്ന് അറിയാതെ വിഷമിക്കുകയാണ് ഇവർ.

English summary: Parents seven month old baby forced leave Kabul fear never in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com