ADVERTISEMENT

സാങ്കേതിക വിദ്യകളുടെ വളർച്ച കുട്ടികൾക്ക് പഠനകാര്യങ്ങളിൽ ഗുണം ചെയ്യുന്നുണ്ടെങ്കിലും നാം ചിന്തിക്കാത്ത തരത്തിലുള്ള ദോഷഫലങ്ങളും അതിനുണ്ട് എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ആസാമിൽ അരങ്ങേറിയ ഒരു സംഭവം. ആറാം ക്ലാസിൽ പഠിക്കുന്ന 12 വയസ്സുകാരനായ കുട്ടി അമ്മയുടെ അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപ ആരുമറിയാതെ പിൻവലിക്കുകയായിരുന്നു. 

 

വീട്ടിൽ നിന്നും അധികം പുറത്തു പോകാറില്ലാത്ത മകന്റെ കൈയ്യിൽ ഐഫോൺ ഇരിക്കുന്നത് യാദൃശ്ചികമായി കണ്ടതിനെ തുടർന്ന് പിതാവ് ചോദ്യം ചെയ്തു. നിപുരാജ് എന്ന 20 കാരനായ ഒരു സുഹൃത്ത് തനിക്ക് വീടിന്റെ ഗേറ്റിൽ ഐഫോൺ എത്തിച്ചു നൽകി എന്നായിരുന്നു കുട്ടിയുടെ മറുപടി. സംശയം തോന്നി ബാങ്ക് അക്കൗണ്ട്  പരിശോധിച്ചപ്പോഴാണ് ആകെ 19 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അതോടെ അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. അപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്. 

 

ബാറ്റിൽ ഗ്രൗണ്ട് എന്ന ഓൺലൈൻ ഗെയിം കളിക്കുന്നതിനായി കുട്ടി അമ്മയുടെ അക്കൗണ്ടിൽ നിന്ന് പലപ്പോഴായി പണം  പിൻവലിച്ചിരുന്നുവെന്ന് കണ്ടെത്തി. പഠനത്തിൽ മിടുക്കനായ ബാലൻ ഒഴിവുവേളകളിൽ അമ്മയുടെ ഫോൺ ഉപയോഗിച്ചായിരുന്നു ഗെയിമുകൾ കളിച്ചിരുന്നത്. 

ഓൺലൈൻ ഗെയിമിൽ പങ്കാളിയായ നിപുരാജ്  ഫോൺ ഉപയോഗിച്ച് പണം പിൻവലിക്കാനും മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനും കുട്ടിയെ പഠിപ്പിക്കുകയായിരുന്നു. പിന്നീട് പലതവണ അമ്മയുടെ ഫോൺ ഉപയോഗിച്ച് കുട്ടി  അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. 

 

കുട്ടി കൈമാറിയ പണമുപയോഗിച്ച് നിപുരാജ് മറ്റു രണ്ടു കുട്ടികൾക്ക് കൂടി ഐഫോൺ വാങ്ങി നൽകുകയും ചെയ്തു. ഇതിനുപുറമെ രണ്ടര ലക്ഷത്തിന് മുകളിൽ വിലവരുന്ന ഒരു ബൈക്കും നിപുരാജ് സ്വന്തമാക്കിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഓൺലൈൻ ഗെയിമിലെ  ഒരു തോക്ക് സ്വന്തമാക്കുന്നതിനായി നാലു ലക്ഷം രൂപ കുട്ടി ചെലവഴിച്ചതായി കണ്ടെത്തി. രണ്ട് മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയും അക്കൗണ്ടിൽനിന്നും  ചിലവാക്കിയിരുന്നു. നിപുരാജിനെ കസ്റ്റഡിയിലെടുത്ത പൊലീസ്  മറ്റു കുട്ടികളെ പ്രായപൂർത്തിയാകാത്തവരായതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ചെയ്തുകൊണ്ടിരുന്ന തെറ്റിന് വ്യാപ്തി കുട്ടികൾ കൃത്യമായി മനസ്സിലാക്കിയിരുന്നില്ല എന്നും ഓൺലൈൻ കളിക്കാനുള്ള ഇവരുടെ ആഗ്രഹത്തെ നിപുരാജ് മുതലെടുക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.

 

English sumamry: Online game of minor leads woman to lose 19 lakh in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com