പഠനത്തിനൊപ്പം സ്വന്തമായി വരുമാനം: ന്യൂസ്പേപ്പർ ബോയിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് തെലുങ്കാന മന്ത്രി
Mail This Article
സ്കൂൾ വിദ്യാർത്ഥികൾ പഠനത്തിനൊപ്പം ഒഴിവുസമയങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ കാലങ്ങളായുള്ള പതിവാണ്. എന്നാൽ ഇന്ത്യയിലാകട്ടെ ഹയർസെക്കൻഡറി തലംവരെയെങ്കിലും കുട്ടികൾ ജോലിക്കു പോകുന്നത് അത്ര സാധാരണമല്ല. ഇപ്പോഴിതാ സ്വന്തമായ ഒരു വരുമാനം കണ്ടെത്താൻ പത്ര വിതരണത്തിന് ഇറങ്ങിയിരിക്കുന്ന ഒരു ആറാം ക്ലാസുകാരന്റെ വിഡിയോയായാണ് തെലുങ്കാനയിൽ നിന്നു പുറത്തുവരുന്നത്.
തെലുങ്കാന മന്ത്രിയായ കെ ടി രാമറാവു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ശ്രീപ്രകാശ് എന്ന കൊച്ചുമിടുക്കൻ താരമായി മാറുകയായിരുന്നു. പതിവ് പത്ര വിതരണത്തിനിടെ ശ്രീപ്രകാശിനരികിലൂടെ കടന്നു പോയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്തിനാണ് പത്രമിടുന്നത് എന്ന ചോദ്യത്തിന് താൻ പത്രം ഇട്ടാൽ എന്താണ് കുഴപ്പം എന്ന ആത്മവിശ്വാസത്തോടെയുള്ള മറുപടി. പഠിക്കുന്നതിനൊപ്പം ഒരു തൊഴിൽ എന്ന നിലയിലാണ് പത്ര വിതരണം നടത്തുന്നതെന്നും അത് തന്റെ ഭാവിക്ക് ഗുണം മാത്രമേ ചെയ്യൂ എന്നും പക്വതയോടെയാണ് ശ്രീപ്രകാശ് വിശദീകരിക്കുന്നത്.
ജഗ്തിയ നഗരത്തിൽനിന്നുമുള്ള ഈ വിഡിയോ തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. വിഡിയോ വൈറലായതോടെ മാധ്യമങ്ങൾ ശ്രീപ്രകാശനെ തേടിയെത്തി. മൂന്നാം ക്ലാസ് മുതൽ തന്നെ പത്രവിതരണം നടത്തുന്നുണ്ട് ഈ ബാലൻ. എപിജെ അബ്ദുൽ കലാം ചെറുപ്പകാലത്ത് ന്യൂസ് പേപ്പർ ബോയ് ആയിരുന്നു എന്ന് വായിച്ചറിഞ്ഞതാണ് തന്റെ പ്രചോദനമെന്ന് ശ്രീപ്രകാശ് പറയുന്നു.
മന്ത്രി പങ്കുവച്ച വഡിയോയ്ക്ക് താഴെ ശ്രീപ്രകാശിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. ഈ മിടുക്കനെ പോലെ തൊഴിലിന്റെ മാഹാത്മ്യം അറിയിച്ചു തന്നെ വരുംതലമുറയെ വളർത്തണമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരാണ് ഏറെയും.
English summay : 12 year old Telangana boy selling newspaper - Viral video