ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കൊടും വനത്തിനുള്ളിൽ കഴിഞ്ഞത് മൂന്നുദിവസം: മൂന്നുവയസ്സുകാരന് അത്ഭുത രക്ഷ
Mail This Article
കൊടും വനത്തിനുള്ളിൽ മൂന്നുവയസ്സുകാരൻ തനിച്ചു കഴിഞ്ഞത് മൂന്ന് ദിവസം. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വീടിന് സമീപത്തുനിന്നും പട്ടിക്കുട്ടിക്ക് പിന്നാലെ ഓടിയ ക്രിസ്റ്റഫർ റാമിറസ് എന്ന കുഞ്ഞിനെ 9 കിലോമീറ്റർ അകലെ വനത്തിനുള്ളിൽ നിന്നും ശനിയാഴ്ചയാണ് കണ്ടെത്തിയത്.
കുട്ടിയെ കാണാതായിയെന്ന് മനസ്സിലായതോടെ മാതാപിതാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് സമീപപ്രദേശങ്ങളിൽ കുട്ടിക്കായി തിരച്ചിൽ നടത്തിയത്. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷവും ക്രിസ്റ്റഫറിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മാതാപിതാക്കളും ഉദ്യോഗസ്ഥരും. കുഞ്ഞിനെ കാണാതായ വിവരം പ്രാർത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും അറിഞ്ഞ ടിം എന്ന വ്യക്തിയാണ് ഒടുവിൽ ക്രിസ്റ്റഫറിന്റെ രക്ഷകനായത്.
ദൈവനിയോഗം പോലെ ശനിയാഴ്ച രാവിലെ കുഞ്ഞിനെ വനത്തിനുള്ളിൽ തിരക്കി ഇറങ്ങാൻ ടിമ്മിന് തോന്നി.വനത്തിനുള്ളിലൂടെ നടന്നുനീങ്ങുന്നതിനിടെ പ്രത്യേക രീതിയിലുള്ള ശബ്ദംകേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ക്രിസ്റ്റഫറിനെ കണ്ടെത്തിയത്. ഷൂസോ വസ്ത്രങ്ങളോ ഒന്നുമില്ലാതെ തികച്ചും നഗ്നനായ നിലയിലായിരുന്നു കുഞ്ഞ്. എങ്കിലും തികച്ചും ശാന്തനായിരുന്നു ക്രിസ്റ്റഫർ എന്ന് ടിം പറയുന്നു.
ക്രിസ്റ്റഫറിനെ കണ്ടെത്തിയ ഉടൻതന്നെ അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. എഴുപത്തിരണ്ട് മണിക്കൂറോളം വെള്ളമോ ആഹാരമോ ഇല്ലാതെ തനിച്ച് വനത്തിനുള്ളിൽ കഴിഞ്ഞിട്ടും യാതൊരു പരിക്കുകളും കൂടാതെയാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്. നിലവിൽ ടെക്സസ്സിലെ കുട്ടികൾക്കായുള്ള ആശുപത്രിയിൽ ചികിത്സയിലാണ് ക്രിസ്റ്റഫർ. ആഹാരവും വെള്ളവും ലഭിക്കാത്തതിനെത്തുടർന്ന് നിർജലീകരണം ഉണ്ടായി എന്നതൊഴിച്ചാൽ ക്രിസ്റ്റഫർ തികച്ചും ആരോഗ്യവാനാണ് വനത്തിനുള്ളിൽ അകപ്പെടുന്ന കുഞ്ഞുങ്ങളെ ദിവസങ്ങൾക്കുശേഷം ജീവനോടെ തിരികെ ലഭിക്കുന്ന സംഭവങ്ങൾ അപൂർവ്വങ്ങളിൽ അപൂർവുമാണെന്ന് പൊലീസുദ്യോഗസ്ഥർ അറിയിക്കുന്നു.
English summary: Three year old Christopher Ramirez found alive in woods missing for three days