ഏത് യമണ്ടൻ വാക്കും ഹെയ്സലിന് നിസാരം; ഓർമശക്തി അതിശയകരമെന്ന് ശശി തരൂർ
Mail This Article
അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന പ്രായത്തിൽ ‘എടുത്താൽ പൊങ്ങാത്ത’ അത്രയും വലുപ്പമുള്ള വാക്കുകളും അതിന്റെ അർഥവും പറഞ്ഞ് നേട്ടങ്ങൾ സ്വന്തമാക്കുകയാണ് ഹെയ്സൽ മറിയം ലിജോ എന്ന കൊച്ചുമിടുക്കി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മൂന്നാമത്തെ വാക്ക് (183 അക്ഷരം) ഉൾപ്പെടെ 25ന് മുകളിൽ അക്ഷരങ്ങളുള്ള 10 ഇംഗ്ലിഷ് വാക്കുകൾ അവയുടെ അർഥം സഹിതം വേഗത്തിൽ പറഞ്ഞ് ഇന്റർനാഷനൽ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് എന്നിവയുടെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ മിടുക്കിക്ക് കഴിഞ്ഞ മാസമാണ് 6 വയസ്സ് തികഞ്ഞത്.
വെറും 55 സെക്കൻഡിലാണ് ഇത്രയും വാക്കുകളും ഇവയുടെ അർഥവും പറഞ്ഞു തീർത്തത്. മുംബൈയിൽ ജോലി ചെയ്യുന്ന, കുന്നന്താനം കൂടത്തിൽ ലിജോ ചെറിയാൻ ജോസിന്റെയും ജിബിയുടെയും മകളാണ് ഹെയ്സൽ. ശശി തരൂരിന്റെ ഒരു വിഡിയോ യുട്യൂബിൽ കണ്ടതോടെയാണ് വലിയ വാക്കുകളോട് ഇഷ്ടം തുടങ്ങിയത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകൾ അറിയാം. താനെ ഹീരനന്ദാനി ഫൗണ്ടേഷൻ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹെയ്സൽ.
ഇതാണ് ആ വാക്ക്
‘Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechy
menokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphe
traganopterygon’. – ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാക്കാണിത്. പുരാതന ഗ്രീക്ക് ഭാഷയിലുള്ള ഈ വാക്ക് ഒരു സാങ്കൽപിക ഭക്ഷണം എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്.
ശശി തരൂർ എംപി ഹെയ്സലിന് അഭിനന്ദനം അറിയിച്ചെത്തി. ‘ഹെയ്സലിന്റെ നേട്ടം അദ്ഭുതത്തോടെയാണ് കേട്ടത്. ഇക്കാര്യം വിശ്വസിക്കാൻ തന്നെ എനിക്കു ബുദ്ധിമുട്ടാണ്. ഈ പ്രായത്തിൽ ഇത്തരത്തിലെ ഒരു വാക്ക് പോലും എനിക്ക് അറിയുമായിരുന്നില്ല. കുട്ടിയുടെ ഓർമശക്തി അതിശയകരമാണ്. ഇത് തുടരുക. 4 ഭാഷ സംസാരിക്കാൻ കഴിയുന്നതും അദ്ഭുതമാണ്. ഈ കുട്ടി ഒരു മലയാളിയാണ് എന്നതിലും അഭിമാനിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും’
English summary : Heysal Mariyam Lijo creates world record by reciting longest English words